രണ്ട് വര്‍ഷം പൂര്‍ത്തിയാക്കാതെ ഡി.ജിപിമാരെ മാറ്റാനോ, പിരിച്ച് വിടാനോ പാടില്ലെന്ന നിയമം മറികടന്നാണ് പിണറായി ബഹ്‌റയ്ക്ക് ഡി.ജി.പി കസേര സമ്മാനിച്ചത്, അതിനുള്ള അസാധാരണ സാഹചര്യം എന്തായിരുന്നു? ബഹ്‌റയ്ക്ക് അതിന് മാത്രം എന്ത് യോഗ്യതയാണുള്ളതെന്നും മുഖ്യമന്ത്രി ജനങ്ങളോട് വ്യക്തമാക്കണം

പിണറായി വിജയന്‍ മുഖ്യമന്ത്രിയായ ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ച് തിരികെ വന്ന അന്ന് തന്നെ ഡി.ജി.പിയായിരുന്ന സെന്‍കുമാറിനെ മാറ്റുകയും നാല് സീനിയര്‍ ഡി.ജി.പിമാരെ മറികടന്ന് ബഹ്‌റയെ ആ സ്ഥാനത്ത് മിന്നല്‍ വേഗത്തില്‍ പ്രതിഷ്ഠിച്ചതെന്തിനാണെന്ന് അദ്ദേഹം വ്യക്തമാക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു.
' എന്റെ ഓഫീസ് നിങ്ങളുടെ വീടായി കാണണം' എന്ന് പ്രധാനമന്ത്രി പറഞ്ഞതായാണ് പിണറായി അന്ന് പറഞ്ഞത്. അതില്‍ നിന്ന് തന്നെ കാര്യങ്ങള്‍ വ്യക്തമാണ്. രണ്ട് വര്‍ഷം പൂര്‍ത്തിയാക്കാതെ ഡി.ജിപിമാരെ മാറ്റാനോ, പിരിച്ച് വിടാനോ പാടില്ല. ആ നിയമം മറികടന്നാണ് പിണറായി ബഹ്‌റയ്ക്ക് കസേര സമ്മാനിച്ചത്. അതിനുള്ള അസാധാരണ സാഹചര്യം എന്തായിരുന്നു. ബഹ്‌റയ്ക്ക് അതിന് മാത്രം എന്ത് യോഗ്യതയാണുള്ളതെന്നും മുഖ്യമന്ത്രി ജനങ്ങളോട് വ്യക്തമാക്കണം.
രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരുന്ന കാലത്ത് ശങ്കര്‍റെഡ്ഡിയെ വിജിലന്‍സ് ഡയറക്ടറായി നിയമിച്ചപ്പോള്‍ അതിനെതിരെ അന്ന് സി.പി.എം സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാണിച്ചു. കാലാവധി തീരും മുമ്പ് എന്‍.ഐ.എയില്‍ നിന്ന് ബഹ്‌റ നിര്‍ബന്ധിത അവധിയെടുത്തതെന്തിനായിരുന്നു. അദ്ദേഹത്തെ ഡി.ജി.പി ആക്കും മുമ്പ് മുഖ്യമന്ത്രി ഇതൊക്കെ അന്വേഷിക്കേണ്ടതല്ലേ? അക്കാര്യങ്ങള്‍ മുഖ്യമന്ത്രി വിശദീകരിക്കണം. അല്ലെങ്കില്‍ ഡെന്‍മാര്‍ക്കില്‍ എന്തോ ചീഞ്ഞ് നാറുന്നുണ്ടെന്നാണ് അര്‍ത്ഥം. അദ്ദേഹത്തിന് എന്തൊക്കെയോ മറച്ച് വയ്ക്കാനുണ്ട്. അത് അറിയാന്‍ ജനങ്ങള്‍ക്ക് അവകാളമുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.
സി.പി.എമ്മിന്റെ കേന്ദ്രനേതൃത്വത്തിന്റെ എതിര്‍പ്പ് മറികടന്നാണ് മുഖ്യമന്ത്രി ബഹ്‌റയെ നിയമിച്ചതെന്ന്് ഇന്നൊരു പ്രമുഖപത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തീവ്രവാദിയായ യാസിന്‍ ഭട്കലിനെ അറസ്റ്റ് ചെയ്ത വാര്‍ത്ത പുറത്ത് വിട്ടതിനാണ് ബഹ്‌റയെ മാറ്റിയതെന്നും ആ റിപ്പോര്‍ട്ടില്‍ പറയുന്നു. ബഹ്‌റയെ ഡി.ജി.പിയായി നിയമിച്ചതിന്റെ തൊട്ടടുത്ത ദിവസം മുഖ്യമന്ത്രിയുടെ നാടായ തലശേറിയില്‍ വെച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ഇതേ അഭിപ്രായം പറഞ്ഞിരുന്നെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.
ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിലടക്കം മോദിയേയും അമിത് ഷായേയും രക്ഷിച്ചത് ബഹ്‌റയാണെന്ന തന്റെ ആരോപണം ശരിവയ്ക്കുന്നതാണ് ഇന്നലത്തെ സുപ്രീംകോടതി പറഞ്ഞ കാര്യമെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തില്‍ നടന്ന 22 ഫെയ്ക്ക് എന്‍കൗണ്ടര്‍ കേസുകളുടെ അന്വേഷണം ഇഴഞ്ഞ് നീങ്ങുകയാണെന്ന് സുപ്രീംകോടതി പറഞ്ഞിട്ടുണ്ടെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി. മോദിക്കും അമിത്ഷായ്ക്കും എതിരെ എന്ത് കൊണ്ട് നടപടിയെടുത്തില്ലെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അക്കാര്യം ചിദംബരത്തോട് ചോദിക്കണമെന്നും പബഌക് ഡൊമൈനില്‍ ഇല്ലാത്ത കാര്യങ്ങള്‍ താന്‍ പറയില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























