കവിതാ മോഷണം പാരയായോ? അങ്ങനെയിരിക്കെ ദീപ നിഷാന്തിന്റെ ഇടത് സ്വതന്ത്ര്യയായി ലോക്‌സഭയിലേക്ക് മത്സരിക്കുന്നതിനുള്ള അവസരം നഷ്ടമായെന്ന് റിപ്പോർട്ടുകൾ; പ്രതികരണവുമായി ദീപ

കവിതാ മോഷണവുമായി ബന്ധപ്പെട്ട വിവാദത്തില്‍ കേരള വര്‍മ്മ കോളേജിലെ അധ്യാപിക ദീപാ നിശാന്ത് കവിയും മാധ്യമപ്രവര്‍ത്തകനുമായ എസ് കലേഷിനോട് മാപ്പ് പറഞ്ഞെങ്കിലും ദീപാ നിശാന്തിന് ഇടത് സ്വതന്ത്ര്യയായി ലോക്‌സഭയിലേക്ക് മത്സരിക്കുന്നതിനുള്ള അവസരമാണ് ഇതുവഴി നഷ്ടമായതെന്ന തരത്തിലുള്ള വാര്‍ത്തകളും പുറത്തുവരുന്നു. ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലാണ് ഇത്തരം വാര്‍ത്തകള്‍ പ്രചരിച്ചത്.
ചാലക്കുടി മണ്ഡലത്തില്‍ ഇന്നസെന്റ് എം.പിക്ക് പകരം ദീപാ നിശാന്തിനെ മത്സരിപ്പിക്കാന്‍ സി.പി.എം കേന്ദ്രങ്ങള്‍ പദ്ധതിയിട്ടിരുന്നതായും ഇതിന് ദീപ അനുകൂല നിലപാട് സ്വീകരിച്ചിരുന്നുവെന്നുമായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ദീപാ നിശാന്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.
'ഞാൻ ഈ വാർത്തയൊന്നും അറിഞ്ഞിട്ടില്ല. ഇതൊക്കെ എപ്പൊഴാണ് നടന്നത്. ഞാൻ രാഷ്ട്രീയത്തിൽ ഇറങ്ങാൻ വേണ്ടിയല്ല ഇതുവരെ ശ്രമിച്ചത്. ഇങ്ങനെയൊരു ഉദ്ദേശം എനിക്കൊരിക്കലും തോന്നിയിട്ടില്ല. ആദ്യവുമില്ല. ഇപ്പോഴുമില്ല. സ്വതന്ത്ര സ്ഥാനാർത്ഥിയാവാനുള്ള ഉദ്ദേശവും എനിക്കില്ല. ഒരു രാഷ്ട്രീയ പാർട്ടിയുടെയും സ്ഥാനാർത്ഥിയാവാൻ ആഗ്രഹിക്കുന്നില്ലെന്നും ദീപാ പറയുന്നു.
സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമായിരുന്ന ദീപ ശബരിമല വിഷയത്തിലടക്കം പ്രതകരിക്കാതെ ഇരുന്നത് ലോക്‌സഭാ സീറ്റ് മുന്നിൽ കണ്ടാണെന്നായിരുന്നു വാർത്ത. തൃശൂരിലെ പാർട്ടി പരിപാടികളിൽ ദീപയുടെ നിറസാന്നിധ്യവും ഇതിന്റെ മുന്നോടിയാണ്. ഇന്നസെന്റ് എം.പിക്ക് പകരം ചാലക്കുടിയിലോ മറ്റേതെങ്കിലും മണ്ഡലത്തിലോ ദീപയെ ഇടത് സ്വതന്ത്രയായി മത്സരിപ്പിക്കാനായിരുന്നു പദ്ധതിയെന്നും റിപ്പോർട്ടിൽ തുടരുന്നു.
അതേസമയം, കവിതാ മോഷണ വിവാദത്തിൽ ദീപയ്ക്കെതിരെ കടുത്ത വിമർശനങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ദീപാ നിശാന്തിനെ വിമർശിച്ച് സാഹിത്യകാരിയും കോളേജ് അദ്ധ്യാപികയുമായ റോസി തമ്പി രംഗത്തെത്തിയിരുന്നു. ബിരുദ ബിരുദാന്തരതലത്തിൽ മലയാള സാഹിത്യം പഠിപ്പിക്കുന്ന അദ്ധ്യാപികയായ ദീപാ നിശാന്തിന് ഇനി വിദ്യാർത്ഥികൾക്ക് എന്ത് മൂല്യബോധമാണ് പകർന്നു കൊടുക്കാൻ കഴിയുകയെന്ന് അവർ ചോദിക്കുന്നു.
സെലിബ്രിറ്റി പരിവേഷമില്ലാതെ ജീവിച്ചിരിക്കാൻ വേണ്ടി ജീവിതം കൊണ്ട് എഴുതുന്ന ഒരുപാട് സ്ത്രീ എഴുത്തുകാരുണ്ടെന്നും അവരുടെ മുഖത്താണ് പ്രശസ്തിയുടെ കൊടുമുടിയിൽ ഇരുന്ന് ദീപ കാർക്കിച്ചു തുപ്പിയതെന്നും റോസി തമ്പി അഭിപ്രായപ്പെട്ടു. ദീപാ നിശാന്തിനെ സഹായിക്കാൻ അവരുടെ പാർട്ടി കൂടെ ഉണ്ടാവും, മലയാള സാഹിത്യ രംഗത്ത് നിലനിൽക്കാൻ ഒരാൾക്ക് ഇടതുപക്ഷത്തിന്റെ പിന്തുണ ആവശ്യമാണെന്നും അത് കൊണ്ട് മൗനം പാലിക്കുകയാണ് നല്ലതെന്ന് പ്രശസ്തരായ എല്ലാ എഴുത്തുകാർക്കും അറിയാമെന്നും റോസി പ്രതികരിച്ചു.
അതേ സമയം തന്നെ എസ് കലേഷിന്‍റെ കവിത മോഷ്ടിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ ദീപ നിശാന്ത് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഖേദം പ്രകടിപ്പിച്ചിരുന്നു. വിവാദവുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ പറയാനാകില്ലെന്നും അവര്‍ തന്‍റെ പോസ്റ്റില്‍ വ്യക്തമാക്കുന്നു. തന്‍റെ പേരിലുളള ഓരോ വാക്കിലും ഉത്തരവാദിത്വമുണ്ട്. അതുകൊണ്ടാണ് കലേഷിനോട് മാപ്പ് ചോദിക്കുന്നതെന്നും ദീപ കുറിച്ചു.
https://www.facebook.com/Malayalivartha


























