കുളം കലങ്ങിയപ്പോൾ മീൻ പിടിക്കാനൊരുങ്ങി പിണറായി വിരുദ്ധർ; ഡിജിപി ലോക്നാഥ് ബഹ്റക്കെതിരെ സി പി എം കേന്ദ്രനേത്യത്വത്തിൽ മുറുമുറുപ്പ്; ബഹ്റയെ കേരളത്തിൽ പോലീസ് മേധാവിയാക്കിയത് ശരിയായില്ലെന്നാണ് കേന്ദ്രകമ്മിറ്റിയുടെ അഭിപ്രായം

ഡിജിപി ലോക്നാഥ് ബഹ്റക്കെതിരെ സി പി എം കേന്ദ്രനേത്യത്വത്തിൽ മുറുമുറുപ്പ്. നരേന്ദ്ര മോദി, അമിത് ഷാ തുടങ്ങിയവരുമായി അടുത്ത ബന്ധം പുലർത്തുന്ന ബഹ്റയെ കേരളത്തിൽ പോലീസ് മേധാവിയാക്കിയത് ശരിയായില്ലെന്നാണ് കേന്ദ്രകമ്മിറ്റിയുടെ അഭിപ്രായം. നേരത്തെ തന്നെ ഇക്കാര്യം തങ്ങൾ പറഞ്ഞതാണെന്നും പക്ഷേ കേരള സർക്കാർ അത് അനുസരിച്ചില്ലെന്നും കേന്ദ്രനേതൃത്വം പറഞ്ഞു.
പ്രധാനമായും പിണറായി വിജയനെ എതിർക്കുന്ന ഗ്രൂപ്പാണ് ഇതിന് പിന്നിലുള്ളത്. സീതാറാം യച്ചൂരി ഉൾപ്പെടെയുള്ളവർ ബഹ്റക്കെതിരാണ്. ഔദ്യോഗിക പക്ഷവുമായി അടുപ്പം സൂക്ഷിക്കുന്നവർ മാത്രമാണ് ബഹ്‌റക്ക് വേണ്ടി നിലകൊള്ളുന്നത്. കേരളത്തിൽ വി എസിനെ അനുകൂലിക്കുന്നവരും ബഹ്റക്ക് എതിരാണ്.
അതേസമയം ബി ജെ പി നേതാക്കളെ ശബരിമലയിൽ അപമാനിച്ച ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാത്തത് ബഹ്റക്ക് കേന്ദ്ര സർക്കാരിലുള്ള പിടുത്തം കാരണമാണെന്ന സംശയം ബി ജെ പി നേതാക്കൾക്കിടയിൽ ബലപ്പെടുന്നു. കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനെ അപമാനിക്കുകയും കെ. സുരേന്ദ്രനെ ജയിലിൽ അടയ്ക്കുകയും ചെയ്തിട്ട് കേന്ദ്രസർക്കാർ നോക്കുകുത്തിയായതായും ബി ജെ പി രഹസ്യമായി ആരോപിക്കുന്നു. യതീഷ് ചന്ദ്ര, ഹരിശങ്കർ, പ്രതീഷ് കുമാർ തുടങ്ങിയ പോലീസ് ഉദ്യോഗസ്ഥർ ബഹ്റയുടെ ടീമാണ്. ബഹ്റയാണ് ഇവരെ സന്നിധാനത്തും നിലയ്ക്കലും പമ്പയിലും നിയോഗിച്ചത്.
ബഹ്‌റയുടെ നിയമനം സീനിയോറിറ്റി മറികടന്നാണെന്നും അത്തരം നടപടികൾ ശരിയല്ലെന്നും കേരള സർക്കാരിനെ അറിയിച്ചതാണെന്നും സി പി എം കേന്ദ്ര നേതൃത്വം പറയുന്നു. എന്നാൽ പിണറായി വഴങ്ങിയില്ലെന്നാണ് കേന്ദ്ര നേതൃത്വം പറയുന്നത്.
ബഹ്റയുടെ നിയമനത്തെ കുറിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞ യാഥാർത്ഥ്യങ്ങളുടെ അനുരണനങ്ങൾ ഡൽഹിയിലും ആഞ്ഞടിക്കുന്നു എന്നതിന്റെ ഉദാഹരണമാണ് കേന്ദ്ര കമ്മറ്റിയുടെ അഭിപ്രായം. അതിനിടെ നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയും ബഹ്റക്കെതിരെ രംഗത്തെത്തി. ഭീകരൻ യാസിൻ ഭട്കലിനെ അറസ്റ്റ് ചെയ്ത വിവരം പുറത്തു വിട്ടതിനാണ് ബഹ്റയെ പുറത്താക്കിയതെന്നാണ് ഏജൻസിയുടെ വിശദീകരണം. അന്ന് എൻ ഐ എയുടെ ഉപ മേധാവിയായിരുന്നു ബഹ്റ. കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ഇക്കാര്യം ശരിവച്ചു. ഇതോടെ കൂടുതൽ പ്രതിസന്ധിയിലായിരിക്കുകയാണ് ലോക്നാഥ് ബഹ്റ. മുംബൈ ഭീകരാക്രമണ കേസിലെ പ്രതി ഡേവിഡ് ഹെഡ്ലിയെ ചോദ്യം ചെയ്ത കേസിലും വിവരങ്ങൾ പുറത്തായതായി പറയുന്നു. ഇതും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ശരിവച്ചു.
അതായത് ദേശീയ കുറ്റാന്വേഷണ ഏജൻസിയുടെതായി പുറത്തു വരുന്ന വാർത്തകൾ ശരിയാണെങ്കിൽ ബഹ്റക്കെതിരെയുള്ള നീക്കങ്ങൾ ശക്തമാകുമെന്നാണ് സൂചന.
അതിനിടെ രഹസ്യങ്ങളെല്ലാം പുറത്തായ സാഹചര്യത്തിൽ ലോക് നാഥ് ബഹ്റയെ കേന്ദ്ര സർക്കാർ പിന്തുണക്കുമോ എന്ന് കണ്ടറിയണം. ബഹ്റക്കെതിരെ കർശനമായ താക്കീതുമായാണ് ബിജെ പി നേതൃത്വം നീങ്ങുന്നത്. പോലീസ് നടപടികൾ അതിരുവിട്ടിട്ടും ഐ.പി എസ് ഉദ്യോഗസ്ഥരെ താക്കീത് നൽകാൻ പോലും കേരളവും കേന്ദ്രവും തയ്യാറാകാത്തതിൽ അമർഷം പൂണ്ടിരിക്കുകയാണ് ബിജെപി നേതാക്കൾ.
കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്ന മുല്ലപ്പള്ളിയുടെ ആരോപണങ്ങൾക്ക് ബി ജെ പിയുടെ കേന്ദ്ര, സംസ്ഥാന നേതാക്കൾ മറുപടി പറയാത്തതും ദുരൂഹത വർധിപ്പിക്കുന്നു. മുല്ലപ്പള്ളി കോൺഗ്രസ് പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനാണ്. അങ്ങനെയുള്ള ഒരാൾക്ക് ശ്രീധരൻ പിള്ള പോലും മറുപടി നൽകാത്തത് ദുരുഹമാണ്.
ഒരു പക്ഷേ സീതാറാം യച്ചൂരി തന്നെ ബഹ്റക്കെതിരെ രംഗത്ത് വന്നു കൂടെന്നില്ല. അങ്ങനെ സംഭവിച്ചാൽ പിണറായി എങ്ങനെ പ്രതികരിക്കുമെന്ന് കാത്തിരുന്നു കാണാം.
https://www.facebook.com/Malayalivartha


























