കാണിക്കയിടരുതെന്ന് പ്രസംഗിച്ചപ്പോള്‍ ഇത്ര പെട്ടെന്ന് കൂലി കിട്ടുമെന്ന് പ്രതീക്ഷിച്ചില്ല; ബഹുമാനപ്പെട്ട ഹൈക്കോടതിയോട് മാത്രമല്ല അയ്യപ്പഭക്തരോടും പൊതുസമൂഹത്തോടും മാപ്പ് പറയാന്‍ ശ്രീമതി ശോഭ സുരേന്ദ്രന്‍ തയാറാകണം; ശോഭ സുരേന്ദ്രനെ വിമർശിച്ച് നേതാക്കൾ രംഗത്ത്

ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന് ഹൈക്കോടതി 25,000 രൂപ പിഴ ചുമത്തിയതിനെ കളിയാക്കി എം.ബി.രാജേഷ് എം.പി. ക്ഷേത്ര ഭണ്ഡാരങ്ങളില്‍ കാണിക്കയിടരുതെന്ന് പ്രസംഗിച്ചപ്പോള്‍ ഇത്ര പെട്ടെന്ന് കൂലി കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് എം.ബി.രാജേഷ്. പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യരുതെന്ന് പ്രചരിപ്പിച്ചവരുടെ നേതാവിന് തന്നെ സര്‍ക്കാരിലേക്ക് 25,000 രൂപ അടക്കേണ്ടി വന്നത് കാവ്യനീതിയാണെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിലൂടെ പറഞ്ഞു. ഹൈക്കോടതി മാതൃക ചാനലുകളും കൂടി സ്വീകരിച്ചാല്‍ നല്ല വരുമാന മാര്‍ഗമാകുമെന്നും അദ്ദേഹം കളിയാക്കി.
ഫേസ്ബുക്‌പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ ;
ക്ഷേത്രത്തിലെ ഭണ്ഡാരത്തില്‍ കാണിക്കയിടരുതെന്ന് പ്രസംഗിച്ചപ്പോള്‍ ഇത്ര പെട്ടെന്ന് വരമ്ബത്ത് തന്നെ കൂലി കിട്ടുമെന്ന് പ്രതീക്ഷിച്ചില്ല. ഭണ്ഡാരത്തിലിടാനായി മാറ്റിവച്ച തുക ഇനി സര്‍ക്കാരിലേക്കടക്കാം.പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യരുതെന്ന് പ്രചരിപ്പിച്ചവരുടെ നേതാവിന് തന്നെ സര്‍ക്കാരിലേക്ക് 25,000 രൂപ അടക്കേണ്ടി വന്നിരിക്കുന്നു. ഇതാണ് കാവ്യനീതി.ഹൈക്കോടതിയില്‍ അനാവശ്യവാദങ്ങള്‍ ഉയര്‍ത്തി കോടതിയുടെ സമയം മെനക്കെടുത്തിയതിനാണ് പിഴ. ചാനലുകളില്‍ വന്നിരുന്ന്‌പ്രേക്ഷകരുടെ സമയം മെനക്കെടുത്തുന്നതിനും അനാവശ്യ വാദങ്ങള്‍ ഉയര്‍ത്തുന്നതിനും പിഴയിട്ടിരുന്നെങ്കില്‍ ചാനലുകള്‍ക്കും ഒരു നല്ല വരുമാനമാവുമായിരുന്നു. ഇനിയും അത് ആലോചിക്കാവുന്നതാണ്.
അതേസമയം ഹൈക്കോടതിയില്‍ നിന്നും വിമര്‍ശനമേറ്റ് വാങ്ങിയ ബി.ജെ.പി നേതാവ് ഹൈക്കോടതിയോട് മാത്രമല്ല അയ്യപ്പഭക്തരോടും പൊതുസമൂഹത്തോടും മാപ്പ് പറയാന്‍ തയ്യാറാവണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
ബഹുമാനപ്പെട്ട ഹൈക്കോടതിയോട് മാത്രമല്ല അയ്യപ്പഭക്തരോടും പൊതുസമൂഹത്തോടും മാപ്പ് പറയാന്‍ ശ്രീമതി ശോഭ സുരേന്ദ്രന്‍ തയാറാകണം. വികൃതമായ ആരോപണങ്ങള്‍ എന്നാണു ശോഭ സുരേന്ദ്രന്‍ നല്‍കിയ ഹര്‍ജിയെ കുറിച്ച് ഹൈക്കോടതി വിലയിരുത്തിയത്. പബ്ലിസിറ്റി സ്റ്റണ്ട് നടത്താനും വിലകുറഞ്ഞ പ്രശസ്തിക്കും വേണ്ടി കോടതിയെ ഉപയോഗിക്കരുതെന്ന വിമര്‍ശനം നിസ്സാരമല്ല.
ശബരിമല വിഷയത്തില്‍ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി ആവശ്യപ്പെട്ട ഹര്‍ജിയില്‍, വാസ്തവവിരുദ്ധമായ പരമാര്‍ശങ്ങള്‍ ഉണ്ടായിരുന്നതാണ് ഹൈക്കോടതി വിമര്‍ശനത്തിന് കാരണമെന്നാണ് അറിയുന്നത്. സമൂഹമധ്യത്തില്‍ കുറെ കാലമായി ബി.ജെ.പി നടത്തി വരുന്ന സത്യത്തിന് നിരക്കാത്ത കുപ്രചരണങ്ങള്‍ ഹൈക്കോടതിയിലും ആവര്‍ത്തിച്ചതാണ് ശോഭ സുരേന്ദ്രന് വിനയായത്. മാപ്പ് പറഞ്ഞ് ഹര്‍ജി പിന്‍വലിച്ച ശോഭ സുരേന്ദ്രന്‍ സമാന ആരോപണങ്ങള്‍ ഉയര്‍ത്തി കേരളമാകെ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചതിനും മാപ്പ് പറയണം.
കാല്‍ ലക്ഷം രൂപ പിഴയടയ്ക്കാനും ഹൈക്കോടതി നിര്‍ദ്ദേശിച്ചത് ശോഭ സുരേന്ദ്രന്‍ ഉന്നയിച്ച വികൃതമായ ആരോപണങ്ങള്‍ കണക്കിലെടുത്താണ്. മാപ്പ് പറഞ്ഞു തടി തപ്പുന്നത് ബി.ജെ.പിക്കാര്‍ക്ക് പുതുമയല്ല. അസത്യ പ്രചരണത്തിനും അതിക്രമങ്ങള്‍ക്കും നേതൃത്വം നല്‍കിയതിനുള്ള ചെറിയ ശിക്ഷയായി ഈ ഹൈക്കോടതി വിധിയെ കണക്കാക്കാം. ഇപ്പോള്‍ ശോഭ സുരേന്ദ്രന്‍ താന്‍ ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞിട്ടിലെന്ന്!*! ഒരു ചാനലില്‍ പറയുന്നത് കേട്ടു. ഇനി ഹര്‍ജിയെ നല്‍കിയിട്ടില്ലെന്ന് വരെ പറഞ്ഞേക്കാം.
'അഞ്ജനം എന്നത് ഞാനറിയും
മഞ്ഞള്‍ പോലെ വെളുത്തിരിക്കും.. എന്നും കടകംപള്ളി തന്റെ ഫേസ്ബുക്‌പോസ്റ്റിൽ പറഞ്ഞു .
https://www.facebook.com/Malayalivartha


























