"ജാതി സംഘടനകൾക്കൊപ്പമുള്ള വർഗ്ഗ സമരം കമ്മ്യൂണിസ്റ്റ് വിപ്ലവമല്ല" ! ; മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച 'വനിത മതിലി'നെ രൂക്ഷ ഭാഷയിൽ വിമർശിച്ച് വി.എസ് അച്യുതാനന്ദൻ

മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിരിക്കുന്ന വനിത മതിലിനെ രൂക്ഷമായി വിമർശിച്ച് ഭരണപരിഷ്കാര കമ്മിഷൻ ചെയർമാൻ വി.എസ് അച്യുതാനന്ദൻ. ജാതി സംഘടനകൾക്കൊപ്പമുള്ള വർഗ സമരം കമ്മ്യൂണിസ്റ്റ് വിപ്ലവമല്ലെന്ന് വി.എസ് തുറന്നടിച്ചു. നവോത്ഥാന മൂല്യങ്ങളെ സംരക്ഷിക്കാനെന്ന പേരിൽ തുടങ്ങുന്ന വനിതാ മതിലൈൻ രൂക്ഷമായി വിമർശിച്ച വി എസ് ഹിന്ദുത്വവാദികളുടെ ആചാരങ്ങൾ പകർത്തലല്ല വർഗ സമരമെന്നും കൂട്ടിച്ചേർത്തു.
പുതുവർഷ ദിനത്തിൽ നവോത്ഥാന പാരാമ്പര്യമുള്ള സംഘടനകളേയും നവോത്ഥാന മൂല്യങ്ങൾ പിന്തുടരുന്ന സംഘടനകളേയും അണിനിരത്തി കാസർകോട് മുതൽ തിരുവനന്തപുരം വരെ വനിതാ മതിൽ സംഘടിപ്പിക്കുമെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നത്. 'കേരളത്തെ വീണ്ടും ഭ്രാന്താലമാക്കരുത്' എന്നാണ് വനിതാ മതിൽ പരിപാടിയുടെ മുദ്രാവാക്യം. നവോത്ഥാന മൂല്യങ്ങൾ പിന്തുടരുന്ന സമുദായ സംഘടനകളുടെ യോഗത്തിലാണ് വനിതാ മതിൽ സംഘടിപ്പിക്കാൻ തീരുമാനമായത്.
പരിപാടിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവടക്കം രംഗത്തെത്തിയിരുന്നു. ശബരിമല പ്രശ്നം ആളിക്കത്തിക്കാനാണ് സംസ്ഥാന സർക്കാർ വനിതാ മതിൽ സംഘടിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. വർഗ്ഗീയ ധ്രുവീകരണം ഉണ്ടാക്കാനാണ് ശ്രമമെന്നും പഞ്ചസാരയിൽ പൊതിഞ്ഞ പാഷാണമാണ് വനിതാ മതിലെന്നും രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു.
സമുദായങ്ങളേയും ജാതികളേയും തമ്മിലടിപ്പിക്കാനാണ് സർക്കാരിന്റെ ശ്രമമെന്ന് അദ്ദേഹം ആരോപിച്ചു. പട്ടേൽ പ്രതിമയുടെ പേരിൽ ബി.ജെ.പി ചെയ്തത് പോലെ വനിതാ മതിൽ ഉണ്ടാക്കി നവോത്ഥാനത്തിന്റെ പിതൃത്വം നേടാൻ സി.പി.എം ശ്രമിക്കുന്നുവെന്നാണ് ചെന്നിത്തലയുടെ വിമർശനം.
https://www.facebook.com/Malayalivartha



























