മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പേരിലുള്ളത് 27കേസുകൾ, മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിയായത് നാലുകേസുകളിൽ; മന്ത്രി ഇ.പി ജയരാജന്റെ പേരിലും കേസുകൾ: എ.എൻ രാധാകൃഷ്ണന്റെ നിരാഹാര സമരം മൂന്നാം ദിവസത്തേയ്ക്ക് കടക്കുമ്പോൾ മുഖ്യമന്ത്രിയെ ഉടൻ കസ്റ്റഡിയിൽ എടുക്കണമെന്ന് ആവശ്യം

ബിജെപി ജനറൽ സെക്രട്ടറി എ എൻ രാധാകൃഷ്ണൻ സെക്രട്ടേറിയേറ്റിന് മുന്നിൽ നടത്തുന്ന നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോൾ നാലു കേസുകളിൽ പ്രതിയായ മുഖ്യമന്ത്രി പിണറായി വിജയനെ ഉടൻ കസ്റ്റഡിയിൽ എടുക്കണമെന്ന് എ.എൻ രാധാകൃഷ്ണൻ. സെക്രട്ടേറിയറ്റിനു മുന്നിൽ അനിശ്ചിതകാല നിരാഹാര സമരത്തിനിടയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേസുകളും വാറന്റുകളും ഉള്ളതുകൊണ്ടാണ് ബിജെപി നേതാവ് കെ.സുരേന്ദ്രനെ അറസ്റ്റ് ചെയ്ത് അനിശ്ചിതകാലത്തേക്കു തടവിൽ പാർപ്പിച്ചിരിക്കുന്നതെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. അങ്ങനെയെങ്കിൽ മുഖ്യമന്ത്രിയുടെ പേരിൽ എറണാകുളം കോടതിയിൽ നാലു കേസുകൾ ഉണ്ട്. രണ്ടെണ്ണത്തിനു വാറന്റും പുറപ്പെടുവിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ന്യായമനുസരിച്ചു അദ്ദേഹത്തെ അറസ്റ്റ് ചെയ്യേണ്ടതാണ്.
അതിന് ഡിജിപിക്ക് ധൈര്യമില്ലെങ്കിൽ അദ്ദേഹം കുപ്പായം ഊരി എകെജി സെന്ററിൽ പണി എടുക്കണം. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പേരിൽ 27 കേസുകളാണ് നിലവിലുള്ളത്. 12 എണ്ണത്തിന് വാറന്റുണ്ട്. മന്ത്രി ഇ.പി ജയരാജന്റെ പേരിലും കേസുകൾ നിലവിലുണ്ട്. കൂടാതെ എംഎൽഎമാരായ എം.സ്വരാജ്, സി.ദിവാകരൻ എന്നിവരൊക്കെ വിവിധ കേസുകളിൽ പ്രതികളാണ്. എന്തുകൊണ്ട് ഇവരെയൊന്നും അറസ്റ്റ് ചെയ്യുന്നില്ലെന്നു രാധാകൃഷ്ണൻ ചോദിച്ചു.
എ.എൻ രാധാക്യഷ്ണന്റെ നിരാഹാര സമരം ഇന്നു മൂന്നാം ദിവസത്തിലേക്കു കടക്കും. ഇന്നലെ ഒ.രാജഗോപാൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. സുരേഷ് ഗോപി എംപി, ചലച്ചിത്ര സംവിധായകന്‍ രാജസേനന്‍ എന്നിവര്‍ സമരപന്തലിലെത്തി എ.എന്‍.രാധാകൃഷ്ണന് അഭിവാദ്യമര്‍പ്പിച്ചിരുന്നു.
കെ.സുരേന്ദ്രനെതിരായ കേസുകള്‍ പിന്‍വലിക്കുക, ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. 15 ദിവസത്തിനകം ഇവ അംഗീകരിച്ചില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. സരോജ് പാണ്ഡെ എംപിയാണ് നിരാഹാര സമരം ഉദ്ഘാടനം ചെയ്തത്.
സിപിഐഎം നേതാക്കന്മാരുടെ കള്ളത്തരങ്ങള്‍ പുറത്തുകൊണ്ടു വന്നതിനാണ് കെ.സുരേന്ദ്രനെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടച്ചിരിയ്ക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള നിരാഹാര സമരത്തിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ ആരോപിച്ചിരുന്നു. രാക്ഷസ ഭരണകൂടത്തിന്റെ കണ്ണു തുറപ്പിക്കാനാണ് ഈ നിരാഹാര സമരമെന്നും, ശബരിമല സമരത്തിന്റെ മൂന്നാംഘട്ടമാണിത്.
രണ്ടു ഘട്ടങ്ങളും ജനവിശ്വാസം ആര്‍ജിച്ചുകൊണ്ട് വിജയിക്കാന്‍ സാധിച്ചു. ശബരിമല കര്‍മ്മ സമിതി നടത്തുന്ന സമരങ്ങള്‍ക്ക് ബിജെപി പിന്തുണ നല്‍കുന്നുണ്ട്. സമരം വ്യാപിപ്പിക്കുകയാണ്. ഗാന്ധിയന്‍ മാര്‍ഗത്തിലാണ് നിരാഹാര സമരം നടത്തുന്നത്. സമരം വിജയകരമായി പൂര്‍ത്തീകരിക്കും. മുന്നോട്ട് വച്ച കാല് പിന്നോട്ട് വച്ച ചരിത്രം ബിജെപിയ്ക്കില്ല.
കാട്ടുനീതിയാണ് ഇവിടെ നിലനില്‍ക്കുന്നത്. കോടതിയെ മാനിക്കാത്ത സര്‍ക്കാരാണെന്ന് തെളിയിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. കേരളത്തില്‍ പൊലീസ് രാജ് നടപ്പാക്കുകയാണ്. മാധ്യമ സ്വാതന്ത്ര്യത്തിന് പോലും കൂച്ചുവിലങ്ങിടുകയാണ്. ഇത് ധര്‍മ്മസമരമാണ്. നീതിയ്ക്കുവേണ്ടിയുള്ള പോരാട്ടമാണ്. ബിജെപി സമരം നിര്‍ത്തി എന്നത് കല്ലുവച്ച നുണയാണെന്നും പി.എസ് ശ്രീധരന്‍പിള്ള പറഞ്ഞു.
ഭക്തജനങ്ങളുടെ വികാരം മനസ്സിലാക്കി നിരോധനാജ്ഞ പിൻവലിക്കാൻ മുഖ്യമന്ത്രി തയ്യാറകണമെന്നു ഒ.രാജഗോപാൽ പറഞ്ഞു. ഹിന്ദുത്വത്തിനെ എതിർക്കുന്നതാണ് പുരോഗമനം എന്നതാണ് കമ്യൂണിസ്റ്റിന്റെ നിലപാട്. ഒന്നായി നിൽക്കുന്നതിനെ ഭിന്നിപ്പിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. ശിവഗിരിയാണ് അവരുടെ അടുതത് ലക്ഷ്യമെന്നും ഒ.രാജഗോപാൽ പറഞ്ഞു.
പത്തനംതിട്ട ജില്ലയിൽ നിന്നുള്ള പ്രവർത്തകരും നെടുമങ്ങാട് മണ്ഡലത്തിലെ പ്രവർത്തകരുമാണ് ഇന്നലെ സമരപന്തലിൽ എത്തിയത്.സുരേഷ് ഗോപി എംപി, ബിജെപി സംസ്ഥാന സമിതി അംഗം രാജസേനൻ, സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി. വാവ, ജില്ലാ പ്രസിഡന്റ് എസ്. സുരേഷ് തുടങ്ങിയവർ പ്രസംഗിച്ചു.
https://www.facebook.com/Malayalivartha


























