മടിയനായ രാംപാല്‍ എങ്ങനെ ബാബാ രാംപാലായി

പഞ്ചാബിലെ സോനേപേട്ടിലെ കര്‍ഷക കുടുംബത്തില്‍ ജനിച്ച് പിന്നീട് ജലവിഭവ വകുപ്പില്‍ ജൂനിയര്‍ എന്‍ജിനീയറായി ജനസേവനം തുടങ്ങിയ രാംപാല്‍ സിങ് ജതിന്‍ എങ്ങനെ ആളും അര്‍ത്ഥവും സ്വന്തമായി കമാന്‍ഡോസംഘവുമുള്ള രാജ്യമറിയുന്ന \'ഗോഡ് മാനാ\'യി? വടക്കേ ഇന്ത്യയിലെ ഒരു സാധാരണ ഹിന്ദുകുടുംബത്തിലാണ് രാംപാല്‍ ജനിച്ചത്. പഠനകാര്യങ്ങളിലൊന്നും താല്‍പര്യമില്ലാത്ത മടിയാനായ വിദ്യാര്‍ഥി. പോളിടെക്‌നികില്‍ നിന്ന് ഇലക്ട്രിക്കലില്‍ ഡിപ്ലോമയും നേടി ഹരിയാന ജലവിഭവ വകുപ്പില്‍ ജോലിക്ക് കയറി. ജോലിക്ക് യഥാസമയം ഹാജരാകാതിരുന്ന രാംപാല്‍ മടിയനും ഉറക്കംതൂങ്ങിയുമായാണ് അറിയപ്പെട്ടിരുന്നത്.
ശരീരമനങ്ങി ജോലിചെയ്യാനുള്ള താത്പര്യക്കുറവാണ് രാംപാലിനെ ആള്‍ദൈവമാക്കിയതത്രേ. ഇലക്ട്രോണിക്‌സില്‍ ഡിപ്ലോമ നേടിയശേഷം ഹരിയാന ജലസേചന വകുപ്പില്‍ ജൂനിയര്‍ എന്‍ജീനീയറായി ജോലിക്കുകയറി. പക്ഷേ, ജോലിചെയ്യാന്‍ താത്പര്യമില്ല. ഒടുവില്‍ പണിഉപേക്ഷിച്ച് ആള്‍ദൈവമായി. ചെറുപ്പത്തില്‍ ഹനുമാന്‍ സ്വാമിയുടെ ഭക്തനായിരുന്നു. സ്വാമി രാംദേവാനന്ദ എന്ന കബീര്‍ ഭക്തനുമായുള്ള സഹവാസത്തിനു ശേഷമാണ് ഭക്തകവി കബീര്‍ ദാസിന്റെ അവതാരമായി സ്വയം പ്രഖ്യാപിച്ചത്. താന്‍ വിചാരിക്കുന്ന കാര്യങ്ങള്‍ നടപ്പിലാക്കാനും സുഖിച്ചുജീവിക്കാനുമുള്ള എളുപ്പവഴിയായാണ് രാംപാല്‍ ഇതിനെ കണ്ടത്. കാര്യങ്ങള്‍ ആവഴിക്കുതന്നെയാണ് രാംപാല്‍ നീക്കിയത്.
ഒരുപ്രാവശ്യം കാണുകയോ സംസാരിക്കുകയോ ചെയ്താല്‍ അയാള്‍ രാംപാലിന്റെ ആരാധകനായി മാറിയിരിക്കും. ആ വാക്കുകളില്‍ വിദേശികള്‍ പോലും മയങ്ങിവീണുപോകും. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കാറില്ലെന്നതാണ് മറ്റു ദൈവങ്ങളില്‍ നിന്ന് രാംപാലിനെ വ്യത്യസ്തനാക്കുന്നത്. അനാവശ്യമായ ദാനധര്‍മങ്ങള്‍ ചെയ്യരുതെന്ന് ഭക്തര്‍ക്ക് പ്രത്യേകം നിര്‍ദ്ദേശം കൊടുക്കാറുമുണ്ട്. ഹരിയാനയിലുടനീളം ഭജനസംഘവുമായി പര്യടനം നടത്തി രാംപാല്‍ അനുയായികളെ ആകര്‍ഷിച്ചു. ഹിന്ദുദൈവങ്ങളുടെ ഉല്‍പത്തിയെ സംബന്ധിച്ച പുരാണകഥകളെയും പരമ്പരാഗത വേദവ്യാഖാനങ്ങളേയും വെല്ലുവിളിച്ച് ചെറുപ്പക്കാരുടെ കൈയ്യടി നേടാനും രാംപാലിന് സാധിച്ചു. പ്രകോപനപരമായ പ്രഭാഷണങ്ങളിലൂടെയാണ് ഭക്തരെ ആകര്‍ഷിക്കുന്നത്. ഇപ്പോള്‍ പഞ്ചാബ് ഡല്‍ഹി, ഹരിയാന. മദ്ധ്യപ്രദേശ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലായി രാംപാലിന് 25 ലക്ഷത്തോളം അനുയായികളുണ്ടെന്നാണ് കണക്കാക്കുന്നത്.
പ്രഭാഷണത്തിലൂടെ അനുയായികളെ സമ്പാദിച്ച രാംപാല്‍ ഒരുനാള്‍ മിസ്റ്റിക് കവി കബീറിന്റെ പുനരവതാരമെന്ന് സ്വയം വിശേഷിപ്പിച്ചു. രാജ്യത്തെ ഒട്ടുമിക്ക ആള്‍ദൈവങ്ങള്‍ക്കും അവകാശപ്പെടാവുന്ന ചരിത്രത്തില്‍നിന്നും രാംപാല്‍ മാറി നടക്കാന്‍ തുടങ്ങിയത് 1990 കളുടെ രണ്ടാംപകുതിയിലാണ്. പ്രഭാഷണങ്ങള്‍ക്കും മറ്റു പ്രവര്‍ത്തനങ്ങള്‍ക്കും പിന്നാലെ നടന്ന് സര്‍ക്കാര്‍ ജോലിയില്‍ ശ്രദ്ധിക്കാതെയായി. ഔദ്യോഗികതലത്തില്‍ പരാതികളുയര്‍ന്നതോടെ 1995 ല്‍ ജോലി രാജിവെച്ചു.
അപ്പോള്‍ തന്നെ രാംപാല്‍ തന്റെ ഭാവി നിശ്ചയിച്ചുറപ്പിച്ചിരുന്നു. 1999 ല്‍ രോഹ്താക്കില്‍ സത്‌ലോക് ആശ്രമം സ്ഥാപിച്ചു. വിവാഹിതനും രണ്ട് പെണ്‍കുട്ടികളുടേയും രണ്ട് ആണ്‍കുട്ടികളുടെയും പിതാവുമായ രാംപാല്‍ ക്രമേണ മുഴുവന്‍ സമയ ആള്‍ദൈവമായി പരിണമിച്ചു. അനുയായികളെ ആശ്രമത്തിന്റെ സുരക്ഷയുള്‍പ്പടെയുള്ള ചുമതലകളേല്‍പ്പിച്ചു. കൃത്യമായ നടത്തിപ്പിലൂടെ ആശ്രമം വളര്‍ന്നു.
ഏഴുവര്‍ഷത്തെ \'ആത്മീയ ജീവിത\'ത്തിനു ശേഷം അദ്ദേഹം, ദയാനന്ദ സരസ്വതിയെഴുതിയ ആര്യസമാജത്തിന്റെ വേദപുസ്തകമായ \'സത്യാര്‍ത്ഥ പ്രകാശി\'നെ തള്ളിപ്പറഞ്ഞു. അതോടെ ആര്യസമാജപ്രവര്‍ത്തകര്‍ ആശ്രമം വളഞ്ഞു. 2006 ജൂലൈ 12 ന് ആശ്രമപരിസരത്തുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു. 59 പേര്‍ക്ക് പരിക്കേറ്റു. ബെന്‍സ്, ബി.എം.ഡബ്‌ളു തുടങ്ങിയ മുന്തിയ വാഹനങ്ങളിലാണ് രാംപാലിന്റെ യാത്ര. ഇത്തരത്തിലുള്ള നിരവധി വാഹനങ്ങള്‍ സ്വന്തമായുണ്ടത്രേ. ആശ്രമത്തിലെ മുറികളെല്ലാം ശീതികരിച്ചവയാണ്. ക്‌ളാസുകള്‍ നടത്താനായി ആശ്രമത്തിനുള്ളില്‍ ആധുനിക സൗകര്യങ്ങളോട് കൂടിയ കോണ്‍ഫറന്‍സ് ഹാളുകള്‍ പോലുമുണ്ട്. മദ്ധ്യപ്രദേശ്, രാജസ്ഥാന്‍, ഡല്‍ഹി എന്നിവിടങ്ങളിലായി രാംപാലിന് ധാരാളം സ്വത്തുവകകളുണ്ട്. ആശ്രമത്തിനുള്ളില്‍ കമാന്റോകളുടെ ആയുധ പുരകളുമുണ്ട്. വന്‍സ്‌ഫോടന ശേഷിയുള്ള ആയുധങ്ങള്‍ ഇതിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.റിപ്പോര്‍ട്ടുകള്‍. തന്റെ പേരിലുള്ള കുറ്റകൃത്യങ്ങളില്‍ രക്ഷപ്പെടാനുള്ള മറയാണ് ആശ്രമമെന്ന് അന്നേ പരാതിയുയര്‍ന്നിരുന്നു.
ഈ ആശ്രമമാണ് പിന്നീട് ഹരിയാണയിലെ സ്വന്തം നിയമവാഴ്ചയുള്ള ഗ്രാമമായി മാറിയത്. ഇവിടെ സ്ഥാപിച്ച ആശ്രമസമുച്ചയത്തിന് അയ്യായിരത്തോളം കമാന്‍ഡോകളുടെ കാവലുണ്ട്. ആശ്രമ ഭൂമിയിലെങ്ങും സായുധരായ കമാന്‍ഡോകളെ വിന്യസിച്ചു. സൈന്യത്തേപ്പോലെ കൃത്യമായി പരിശീലനം ലഭിച്ച കെട്ടുറപ്പുള്ള രാംപാല്‍ സൈന്യം. ക്രമേണ രാജ്യത്തെ പല ക്രിമിനലുകളുടേയും ഒളിത്താവളമാണ് അതെന്ന് ആരോപണമുയര്‍ന്നു. പിന്നീടങ്ങോട്ട് രാംപാല്‍ കോടതിയില്‍ ഹാജരാകാതായി. അതിനിടെ 2013 ല്‍ അദ്ദേഹത്തിന്റെ അനുയായികളും ആര്യസമാജക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 3 പേര്‍ കൊല്ലപ്പെടുകയും 100 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആര്യസമാജപ്രവര്‍ത്തക പ്രോമില ദേവിയെ കൊലപ്പെടുത്താന്‍ നിര്‍ദ്ദേശം നല്‍കിയെന്ന കൊലപാതകക്കേസ് അദ്ദേഹത്തെ വീണ്ടും വിവാദനായകനാക്കി.
2014 മെയ് 14 ന് വീഡിയോ കോണ്‍ഫറന്‍സുവഴി കോടതി നടപടികള്‍ പങ്കെടുത്തുകൊണ്ടിരിക്കെ അനുയായികള്‍ കോടതി നടപടി തടസ്സപ്പെടുത്തി. രണ്ടുമാസങ്ങള്‍ക്കു ശേഷം വീണ്ടും അതേ സംഭവം ആവര്‍ത്തിച്ചു. തുടര്‍ന്ന് കോടതിയലക്ഷ്യത്തിന് ഛണ്ഢീഗഡിലെ പഞ്ചാബ്ഹരിയാണ ഹൈകോടതി ഹാജരാകാന്‍ പറഞ്ഞെങ്കിലും കേട്ട ഭാവം നടിച്ചില്ല. ഇതിനെ തുടര്‍ന്നാണ് രാംപാലിനെ അറസ്റ്റുചെയ്ത് ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























