ടിഒ സൂരജിനെ സസ്‌പെന്റ് ചെയ്തു; അറസ്റ്റ് ഒഴിവാക്കാന്‍ നീക്കം, തട്ടിപ്പ് നടത്തിയത് സെക്രട്ടറിയേറ്റിലെ മൂവര്‍ സംഘം, അന്വേഷണം മന്ത്രിയുടെ ഓഫീസിലേക്കും

കോടികളുടെ അനധികൃതസ്വത്ത് കേസില്‍ പൊതുമരാമത്തുവകുപ്പ് സെക്രട്ടറി ടി.ഒ. സൂരജിനെ കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തു.സൂരജിനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന വിജിലന്‍സ് ഡയറക്ടറുടെ ശിപാര്‍ശയില്‍ ഇന്നലെ രാത്രി വൈകി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഒപ്പുവച്ചു. മുഖ്യമന്ത്രിക്കു കൈമാറിയ ഫയലില്‍ ഇന്ന് ഉത്തരവു പുറത്തിറങ്ങും. അതേസമയം സൂരജ് ഉള്‍പ്പെട്ട കുംഭകോണക്കേസിന്റെ അന്വേഷണം മന്ത്രിയുടെ ഓഫീസിലേക്കും നീളുന്നുണ്ട്.കഴിഞ്ഞ ദിവസം ടി.ഒ. സൂരജിനെ വിജിലന്‍സ് കൊച്ചിയിലെ ഓഫീസില്‍ വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു..
സൂരജിന്റെ ബന്ധുവായ, മരാമത്തുവകുപ്പിലെ ഒരു വിജിലന്‍സ് ഓഫീസറും സെക്രട്ടേറിയറ്റിലെ ഒരു അഡീഷണല്‍ സെക്രട്ടറിയും ചേര്‍ന്നാണ് അഴിമതി നടത്തിയതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതായി വിജിലന്‍സ് അധികൃതര്‍ പറഞ്ഞു.
കോടികളുടെ ഇടപാടു സംബന്ധിച്ച ഫയലുകള്‍ അഡീ. സെക്രട്ടറിയടങ്ങുന്ന സൂരജ് ഉള്‍പ്പെട്ട മൂവര്‍സംഘമാണു കൈകാര്യം ചെയ്തിരുന്നതെന്നു വിജിലന്‍സ് എ.ഡി.ജി.പി. ജേക്കബ് തോമസ് കണ്ടെത്തി. സൂരജിനെ ഇന്നലെ കൊച്ചിയില്‍ ചോദ്യംചെയ്തപ്പോഴാണു മൂവര്‍സംഘത്തിന്റെ ഗൂഢനീക്കങ്ങള്‍ വെളിപ്പെട്ടത്. ഇരുനൂറോളം ഫയലുകളാണു കഴിഞ്ഞദിവസം സെക്രട്ടേറിയറ്റില്‍നിന്നു റെയ്ഡില്‍ പിടിച്ചെടുത്തത്. മരാമത്തുവകുപ്പിലെ ഉന്നതരുടെ സ്ഥലംമാറ്റമടക്കമുള്ള കാര്യങ്ങളില്‍ സൂരജിന്റെ ബന്ധുവായ വിജിലന്‍സ് ഓഫീസര്‍ ഇടപെട്ടിരുന്നു. ഇതുസംബന്ധിച്ച ഫയലുകള്‍ ഓഫീസിലെത്തിയാല്‍ വേണ്ടവിധം കൈകാര്യം ചെയ്യുകയെന്ന ദൗത്യമാണ് അഡീ. സെക്രട്ടറിക്കുണ്ടായിരുന്നത്. ഈ സംഘവുമായി അടുപ്പമുള്ള ഉദ്യോഗസ്ഥരെ മാത്രമാണു വകുപ്പിലെ താക്കോല്‍സ്ഥാനങ്ങളില്‍ നിയോഗിച്ചിരുന്നത്.
മന്ത്രിയുടെ ഓഫീസിലെ ഒരു ഉന്നതനുമായി കൂടിയാലോചിച്ചായിരുന്നു നീക്കങ്ങളെന്നും വിജിലന്‍സിനു തെളിവു ലഭിച്ചു.
സൂരജിന്റെ മൊഴി രേഖപ്പെടുത്തിയാലുടന്‍ സംഘത്തില്‍പെട്ട ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുക്കുമെന്നാണു സൂചന. സൂരജ് മുന്‍കൂര്‍ജാമ്യത്തിനു ശ്രമിക്കുന്നതായാണു സൂചന. ഇദ്ദേഹത്തിന്റെ വസതിയില്‍നിന്നു പിടിച്ചെടുത്ത രേഖകളും പരിശോധനാ റിപ്പോര്‍ട്ടും അന്വേഷണസംഘം തൃശൂര്‍ വിജിലന്‍സ് കോടതി മുമ്പാകെ സമര്‍പ്പിച്ചു. കൊച്ചിയിലെയും തിരുവനന്തപുരത്തെയും ഫഌറ്റുകള്‍, ഓഫീസുകള്‍ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയിലാണു രേഖകള്‍ പിടിച്ചെടുത്തത്. സൂരജിന് 50 കോടിക്കുമേല്‍ സ്വത്തെന്ന് വിജിലന്‍സ് കണ്ടത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























