അധികപ്പറ്റായ മാനുകളെയും കാട്ടുപന്നിയേയും കൊന്ന് മാംസം തിന്നുകയും വില്‍ക്കുകയും ചെയ്യണം ; മൃഗങ്ങളുടെ എണ്ണം അമിതമായി വര്‍ദ്ധിയ്ക്കുന്നത് തടയാന്‍ പോംവഴിയുമായി പി സി ജോര്‍ജ്

കേരളത്തില്‍ മനുഷ്യനും മൃഗങ്ങളും തമ്മില്‍ വര്‍ധിച്ചു വരുന്ന പോരിന് അറുതി വരുത്താന്‍ എന്താണ് ചെയ്യേണ്ടതെന്ന് പൂഞ്ഞാര്‍ എം ല്‍ എ , പി സി ജോര്‍ജിനറിയാം. കലമാനുകളെയും (മ്ലാവ്)കാട്ടുപന്നികളെയും വെടിവച്ചു കൊന്നിട്ട് അവയുടെ മാംസം വില്‍ക്കുവാനും കഴിയ്ക്കുവാനും ഉപയോഗിയ്ക്കണമെന്ന് പിസി ജോർജ്. അപ്രകാരം ചെയ്യുന്നതു കൊണ്ട് സര്‍ക്കാരിന് വരുമാനം വര്‍ദ്ധിയ്ക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ മാധ്യമങ്ങള്‍ ആണ് ഇത് സംബന്ധിച്ച വാർത്ത റിപ്പോര്‍ട്ട് ചെയ്തത്.
വെള്ളിയാഴ്ച പെരിയാര്‍ ടൈഗര്‍ റിസര്‍വിന്റെ 40-ാം വാര്‍ഷികത്തിന് തേക്കടി വനശ്രീ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചിരുന്ന യോഗത്തില്‍ സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം. കാടിനരികിലുള്ള ഗ്രാമങ്ങളിലെ കൃഷിയിടങ്ങള്‍ വന്യമൃഗങ്ങള്‍ കൈയ്യേറി നശിപ്പിയ്ക്കുകയാണ്. അത് കർഷകർക്ക് വന്‍ നഷ്ടമാണുണ്ടാക്കുന്നത്. അത് കൂടാതെ ഇവ മനുഷ്യരെ ആക്രമിയ്ക്കുകയും ചെയ്യുന്നുണ്ട്. ഇതില്‍ ഏറ്റവും ഉപദ്രവം കാട്ടുപന്നിയെ കൊണ്ടാണെന്നും ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
അദ്ദേഹത്തിന്റെ ഈ വിവാദ പരാമർശത്തെ കുറിച്ച് ചോദിച്ച ടൈംസ് ഓഫ് ഇന്ത്യ പ്രതിനിധിയോടു അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്, ഓസ്‌ട്രേലിയ പോലുള്ള രാജ്യങ്ങളില്‍ അവരുടെ ദേശീയ മൃഗത്തിന്റെ മാംസം വരെ വിപണിയില്‍ ലഭ്യമാണ്. ഭക്ഷണമാക്കാന്‍ വേണ്ടി മൃഗങ്ങളെ കൊല്ലുന്നത് ഒരു വലിയ കാര്യമൊന്നുമല്ല. അത് പാപമായി കണക്കാക്കേണ്ട കാര്യവും അല്ല . നമ്മുടെ ഫാമുകളിലെ മൃഗങ്ങളുടെ മാംസത്തില്‍ ഉള്ളതിനേക്കാള്‍ കുറഞ്ഞ അളവിലുള്ള ഫാറ്റ് മാത്രമേ കാട്ടുപന്നികളുടെ മാംസത്തിലുള്ളൂ. ഇവയെ ഇറച്ചിയ്ക്കായി ഉപയോഗിയ്ക്കുകയാണെങ്കില്‍ നല്ല വരുമാനം ഉണ്ടാക്കാം എന്നും മ്ലാവുകളുടെ മാംസം കയറ്റുമതി ചെയ്യാവുന്നതുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ജോര്‍ജിനും എതിരഭിപ്രായം ഉള്ള ചില കാര്യങ്ങളുണ്ട്. കേരളത്തിലെ ആനകളുടെ സംഖ്യയും വര്‍ദ്ധിയ്ക്കുന്നുണ്ടെങ്കിലും അതിനെ അതിന്റെ പാട്ടിനു വിടുന്നതാണ് നല്ലതെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. അദ്ദേഹത്തിന്റെ ഇപ്പോഴത്തെ രാഷ്ട്രീയകളികള്‍ക്ക് അനുയോജ്യമായ നിലപാട് അത് ആണെന്നാവും അദ്ദേഹം കരുതുന്നത് എന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
മൃഗ സംരക്ഷണ പ്രവര്‍ത്തകരുടെ പ്രതികരണം എങ്ങനെ ആയിരിയ്ക്കുമെന്നാണ് താങ്കള്‍ വിചാരിയ്ക്കുന്നതെന്ന ചോദ്യത്തിന്, ഇവിടെ മനുഷ്യര്‍ കിടന്ന് ബുദ്ധിമുട്ടുമ്പോള്‍ മൃഗങ്ങളുടെ കാര്യമാണ് അവര്‍ക്കു വലുതെങ്കില്‍ , അവരൊക്കെ പോയി തുലയട്ടെ എന്നായിരുന്നു മറുപടി. എന്നാല്‍, ഇപ്പോഴത്തെ വന്യജീവി സംരക്ഷണ നിയമ പ്രകാരം കാട്ടിലെ ഒരു മൃഗത്തെയും കൊല്ലാന്‍ കഴിയില്ലെന്നും മനുഷ്യ ജീവന് ഭീഷണിയാകുന്ന വന്യമൃഗങ്ങളുടെ എണ്ണം ക്രമാതീതമായി പെരുകുന്നത് തടയാന്‍ ഗവണ്മെന്റ് നടപടി എടുക്കുമെന്നും ആ ദിശയിലേക്കുള്ള ആദ്യ നടപടികള്‍ തുടങ്ങി കഴിഞ്ഞതായും ചടങ്ങില്‍ സംബന്ധിച്ച വനം വകുപ്പ് മന്ത്രി കെ രാജു അറിയിച്ചു എന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
https://www.facebook.com/Malayalivartha






















