സർക്കാരിന് വീണ്ടും തിരിച്ചടി; വനിതാ മതിലുമായി ബന്ധപ്പെട്ട് സമർപ്പിച്ച സത്യവാങ്മൂലം കോടതി തെറ്റിദ്ധരിച്ചെന്ന സർക്കാർ വാദം പൊളിയുന്നു

വനിതാ മതിലുമായി ബന്ധപ്പെട്ട് സമർപ്പിച്ച സത്യവാങ്മൂലം കോടതി തെറ്റിദ്ധരിച്ചെന്ന സർക്കാർ വാദം പൊളിയുന്നു. വനിതാ മതിലിനായി ബജറ്റിലെ തുക ഉപയോഗിക്കുന്നുണ്ടെന്നാണ് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ നിന്ന് മനസിലാകുന്നതെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് നിരീക്ഷിച്ചു. സർക്കാരിന്റെ നയപരിപാടിയുടെ ഭാഗമായതിനാൽ ഇടപെടുന്നില്ലെന്നും എന്നാൽ ബഡ്ജറ്റിൽ നിന്ന് എത്ര തുക ചെലവഴിച്ചുവെന്നു അറിയിക്കണമെന്നും കോടതി ഉത്തരവിൽ നിർദ്ദേശിച്ചു.
.വനിതാ മതിലിന് 50 കോടി രൂപ ചെലവാക്കുമെന്നും സർക്കാർ ഫണ്ട് ഉപയോഗിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നും സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്നും പറഞ്ഞ് മുഖ്യമന്ത്രിയുടെ ഓഫീസ് ഇന്നലെ പത്രകുറിപ്പ് ഇറക്കിയിരുന്നു. എന്നാൽ ഈ വാദമാണ് ഇടക്കാല ഉത്തരവിന്റെ പകർപ്പ് പുറത്തുവന്നതോടെ പൊളിയുന്നത്.
എന്നാൽ വനിതാ മതിലിനായി സർക്കാർ ഖജനാവിൽ നിന്ന് ഒരു രൂപ പോലും ചെലവഴിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. സ്ത്രീ ശാക്തീകരണത്തിനുള്ളതാണ് ബഡ്ജറ്റിലെ 50 കോടി. അത് വനിതാ മതിലിന് ചെലവഴിക്കുമെന്നത് തെറ്റായ പ്രചാരണമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു
”ഒരു കാര്യം അര്‍ത്ഥ ശങ്കയ്ക്ക് ഇടയില്ലാത്ത വിധം വ്യക്തമാക്കാന്‍ ആഗ്രഹിക്കുകയാണ്. വനിതാ മതിലിന് നമ്മുടെ ഖജനാവില്‍ നിന്ന് ഒരു പൈസ പോലും ചിലവഴിക്കില്ല. ഇവിടെ ഹൈക്കോടതിയില്‍ കൊടുത്ത ഒരു സത്യവാങ്മൂലം എന്ന് പറഞ്ഞ് ചിലര്‍ തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുന്നുണ്ട്.
ഹൈക്കോടതിയില്‍ കൊടുത്ത സത്യവാങ്മൂലത്തില്‍ വനിതാ രംഗത്ത് സര്‍ക്കാര്‍ എന്തൊക്കെ ചെയ്യുന്നു എന്നുള്ളതാണ്. ഒട്ടേറെ കാര്യങ്ങള്‍ വിവിധ രീതിയില്‍ സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. വനിതാ രംഗത്തെ ഇടപെടലുകള്‍ക്ക് വേണ്ടി നീക്കിവെച്ച തുകയാണ് ഈ 50 കോടി. ആ 50 കോടിയില്‍ ഒരു പൈസ പോലും ഈ വനിതാ മതിലിന് വേണ്ടി ചിലവാക്കാന്‍ ഉള്ളതല്ല. വനിതാ മതില്‍ കണ്ടുകൊണ്ട് വെച്ചതുമല്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
അതേസമയം വനിതാ മതിലിന്റെ പേരില്‍ സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ സാഹചര്യത്തില്‍ സര്‍ക്കാരിന് അധികാരത്തില്‍ തുടരാന്‍ ധാര്‍മ്മികതയില്ലെന്ന് ചെന്നിത്തല പറഞ്ഞു. ഈ മതില്‍ എന്തിന് വേണ്ടിയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് സര്‍ക്കാര്‍ തുടരുന്നെതന്ന് ചെന്നിത്തല പറഞ്ഞു.സര്‍ക്കാര്‍ കോടതിയില്‍ ഒന്നു പറയുന്നു. പുറത്ത് മറ്റൊന്നു പറയുകയാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha






















