പിഴവുകൾ പരിഹരിച്ച്പഴുതുകൾ അടച്ച്, രണ്ടും കൽപ്പിച്ച് വീണ്ടും ശബരിമലയിലേക്ക്; ശബരിമലയില്‍ ദര്‍ശനത്തിനായി അതികം വൈകാതെ തന്നെ എത്തുമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി

ശബരിമലയില്‍ ദര്‍ശനത്തിനായി അതികം വൈകാതെ തന്നെ എത്തുമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. ഇനിയുള്ള തന്റെ വരവ് പിഴവുകള്‍ പരിഹരിച്ചും പഴുതുകള്‍ അടച്ചുമുള്ളതായിരിക്കും എന്നും തൃപ്തി ദേശായി വ്യക്തമാക്കി. ശബരിമല ദര്‍ശനത്തില്‍ നിന്ന് പിന്മാറ്റമില്ല എന്നും മുന്നേ ഉണ്ടായ പോലെ കൃത്യമായ തീയതി അറിയിച്ചുകൊണ്ട് ഉള്ള വരവല്ല ഇനി എന്നും തൃപ്തി പറഞ്ഞു . ശബരിമലയില്‍ ആത്യന്തികമായി ഉള്ള യുവതി പ്രവേശനമാണ് നടപ്പാക്കേണ്ടത് എന്നും കേരള പോലീസിന്റെ ഭാഗത്തുനിന്ന് ഇത്തവണ ദര്‍ശനത്തിനായി എത്തുമ്പോൾ പരിപൂര്‍ണ സുരക്ഷ ഉണ്ടാകുമെന്നാണ് വിശ്വസിക്കുന്നതെന്നും തൃപ്തി ദേശായി പറഞ്ഞു. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് തൃപ്തിയുടെ പ്രതികരണം.
ശബരിമലയിൽ ഞങ്ങൾ വരുമെന്ന് മുമ്പ് പറഞ്ഞിരുന്ന അതേ നിലപാടിൽ തന്നെയാണ് ഇപ്പോഴും. ഉറപ്പായും ഞങ്ങൾ വരും. എന്നാൽ, അത് എന്നാണെന്ന് വെളിപ്പെടുത്താൻ കഴിയില്ല. പരസ്യമായി തീയതി പ്രഖ്യാപിച്ച്, പൊലീസ് സുരക്ഷ ആവശ്യപ്പെട്ടിട്ടാണ് ഞങ്ങൾ നേരത്തെ എത്തിയത്. പക്ഷേ, അതിന്റെ ഫലമായിട്ടാണ് ഞങ്ങൾക്കവിടെ പ്രവേശിക്കാൻ കഴിയാതെ എയർപോർട്ടിൽ നിന്ന് തിരികെപ്പോരേണ്ടിവന്നത്. അതുകൊണ്ട് ഇത്തവണ കൃത്യമായ തീയതി പറഞ്ഞിട്ട് വരാൻ ഉദ്ദേശിക്കുന്നില്ല.
വലിയ രീതിയിലുള്ള പ്രതിഷേധമാണ് കഴിഞ്ഞ തവണ ഞങ്ങൾക്കുനേരെ ഉണ്ടായത്. പമ്പ വരെപ്പോലും പോകാൻ അവർ ഞങ്ങളെ അനുവദിച്ചില്ല. വിമാനത്താവളത്തിന് പുറത്തിറങ്ങാൻ സമ്മതിച്ചില്ല. ഇതൊക്കെ ഭക്തിയുടെ പേരിലാണെന്ന് കരുതുന്നില്ല. ഒരു പുരോഗമന നാട് എന്ന് അവകാശപ്പെട്ടിട്ട് നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ എത്രമോശമാണ്. എന്തുതന്നെയായാലും തീർച്ചയായും വലിയരീതിയിലുള്ള പ്രതിഷേധം പ്രതീക്ഷിച്ചുതന്നെയായിരിക്കും വരിക.
ഇക്കഴിഞ്ഞ സെപ്തംബർ 27ന് ശബരിമലയിലെ സ്ത്രീ പ്രവേശനത്തിൽ സുപ്രീംകോടതി അന്തിമവിധി പറഞ്ഞുകഴിഞ്ഞതാണ്. വിവേചനം പാടില്ലെന്നും ഏതുപ്രായത്തിലുള്ള സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശിക്കാം എന്നുമുള്ള വിധിയായിരുന്നു അത്. ഇടയ്ക്കിടെ ഇക്കാര്യം പറഞ്ഞുകൊണ്ട് സുപ്രീംകോടതിയിലേക്ക് പോകേണ്ട അവശ്യമില്ലല്ലോ. ഞങ്ങൾ വീണ്ടും വീണ്ടും ശ്രമിക്കും.എത്ര കഷ്ടപ്പെട്ടിട്ടാണെങ്കിലും ലക്ഷ്യം കാണുകതന്നെ ചെയ്യും.
കുറച്ച് ദിവസങ്ങൾക്കുമുമ്പ് കേരള പൊലീസുമായി സംസാരിച്ചിരുന്നു. ഉറപ്പായും സുരക്ഷ നൽകുമെന്നാണ് അവർ പറഞ്ഞത്. കഴിഞ്ഞ തവണ സംഭവിച്ചതുപോലെ മുൻകൂട്ടി തീയതി പ്രഖ്യാപിച്ച് വരാതെ ആരെയും അറിയിക്കാതെ വരാനാണ് അവർ പറഞ്ഞത്. കേരള പൊലീസിന്റെ ഭാഗത്തുനിന്ന് പരിപൂർണ സുരക്ഷ ലഭിക്കുമെന്നാണ് വിശ്വസിക്കുന്നത്.
കഴിഞ്ഞ തവണ സംഭവിച്ച പിഴവ് ആവർത്തിക്കാതിരിക്കാനുള്ള തയാറെടുപ്പുകൾ ഞങ്ങൾ ചെയ്യും. പ്രശ്നങ്ങൾ ഉണ്ടാക്കുന്നവർക്ക് ഞങ്ങൾ എന്ന്, എപ്പോൾ വരുമെന്നതിനെ സംബന്ധിച്ച് ഒരു സൂചനപോലും കിട്ടില്ല. അത്രയും പഴുതുകൾ അടച്ചുതന്നെയാകും ഇനിയുള്ള വരവ്. ആത്യന്തികമായി ശബരിമലയിലെ യുവതീ പ്രവേശനമാണ് ഞങ്ങളുടെ ലക്ഷ്യം. അതിന് ഉതകുന്ന രീതിയിലുള്ള വരവ് തന്നെയാകും അടുത്തത്. ഇനിയുള്ള വരവിൽ ശബരിമലയിൽ അയ്യപ്പനെ കണ്ട് തൊഴുതിട്ടേ ഞങ്ങൾ മടങ്ങൂ. ഞങ്ങൾ വന്ന് മടങ്ങിയതിന് ശേഷം മാത്രമായിരിക്കും അക്കാര്യം പുറത്തറിയുക. അതിനുള്ള തയാറെടുപ്പുകളിലാണ് ഞങ്ങളിപ്പോൾ എന്നും തൃപ്തി പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
https://www.facebook.com/Malayalivartha






















