ഇവർക്ക് കുട്ടികളെ പഠിപ്പിക്കാൻ അർഹതയുണ്ടോ? ദീപാനിഷാന്ത് കവിത മോഷ്ടിച്ചുവെന്ന വാർത്തകേട്ട് ദു:ഖം തോന്നിയെന്ന് വെളിപ്പെടുത്തി സാഹിത്യകാരൻ ടി.പത്മനാഭൻ

ദീപാ നിശാന്തിനെതിരെ സാഹിത്യകാരൻ ടി.പത്മനാഭൻ. സി.പി.എം അദ്ധ്യാപക സംഘടനയായ കെ.എസ്.ടി.എ നടത്തിയ വിദ്യാഭ്യാസ മഹോത്സവ വേദിയിൽ വച്ചാണ് ടി.പത്മനാഭൻ ദീപ നിശാന്തിനെതിരെ പ്രതികരിച്ചത്. 'കവിത മോഷ്ടിച്ച വാർത്ത കേട്ട് ദു:ഖം തോന്നി. ഇവർക്ക് കുട്ടികളെ പഠിപ്പിക്കാൻ അർഹതയുണ്ടോ'യെന്നും ടി.പത്മനാഭൻ ചോദിച്ചു. ബാലാമണിയമ്മയും സുഗത കുമാരിയും വിഹരിച്ച മേഖലയിലാണ് ഇങ്ങനെ നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അദ്ധ്യാപക സംഘടന പുറത്തിറക്കിയ മാസികയിലാണ് ദീപാ നിശാന്തിന്റെ പേരിൽ കലേഷിന്റെ കവിത പ്രസിദ്ധീകരിച്ചത്. നേരത്തെ, ഈ വിഷയത്തിൽ ദീപ കലേഷിനോട് മാപ്പ് പറഞ്ഞിരുന്നു. സ്വന്തം കവിത എന്ന് തെറ്റിദ്ധരിപ്പിച്ച് സർവ്വീസ് മാഗസിനിൽ പ്രസിദ്ധീകരിക്കാൻ തനിക്ക് കവിത തന്നത് പ്രഭാഷകൻ എം ജെ ശ്രീചിത്രൻ ആണെന്നും ദീപ വിശദീകരിച്ചിരുന്നു.
എന്നാൽ, കവിതയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ തന്റെ പേര് വലിച്ചിഴക്കുന്നതിനെതിരെ പ്രതികരിച്ച് സാമൂഹ്യനിരീക്ഷകൻ എം.ജെ ശ്രീചിത്രൻ രംഗത്തെത്തിയിരുന്നു. കലേഷിന്റെ കവിത ദീപാ നിശാന്തിന് നൽകേണ്ട ആവശ്യം തനിക്കില്ലെന്ന് ശ്രീചിത്രൻ പറഞ്ഞിരുന്നു. 'ദീപ നിശാന്ത് ഒരു മലയാളം അദ്ധ്യാപികയാണ്. അവർക്ക് കവിത എഴുതിക്കൊടുക്കേണ്ട ആവശ്യം തനിക്കില്ല. വ്യക്തിഹത്യ നടത്താനുള്ള ശ്രമമാണ് നടക്കുന്നത്.
ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നിലപാടുകളിൽ വിമർശനം ഉയർന്നിരുന്നു. ഇപ്പോൾ ഉയരുന്ന ആരോപണങ്ങളും ഇതിന്റെ തുടർച്ചയാണെന്ന് കരുതുന്നു. ഇത്തരം ആരോപണങ്ങൾക്ക് മറുപടി പറയേണ്ട ആവശ്യമില്ലെ'ന്നുമാണ് ശ്രീചിത്രൻ അന്ന് വ്യക്തമാക്കിയത്.
https://www.facebook.com/Malayalivartha






















