താൻ തന്നെ താക്കോൽ സ്ഥാനം വാങ്ങി നൽകിയ ചെന്നിത്തല എൻ എസ് എസിനെതിരെ പരസ്യമായി രംഗത്തെത്തിയത് ജി സുകുമാരൻ നായരെയും എൻ എസ് എസ് നേതൃത്വത്തെയും പ്രകോപിപ്പിച്ചു; പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലക്കെതിരെ എൻ എസ് എസ് നേതൃത്വം

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലക്കെതിരെ എൻ എസ് എസ് നേതൃത്വം. കോൺഗ്രസുകാരായ എൻ എസ് എസ് പ്രവർത്തകർ അയ്യപ്പജ്യോതിയിൽ പങ്കെടുക്കരുതെന്ന ചെന്നിത്തലയുടെ പ്രസ്താവന ജി. സുകുമാരൻ നായർ അതീവ ഗൗരവമായാണ് എടുത്തിരിക്കുന്നത്.
താൻ തന്നെ താക്കോൽ സ്ഥാനം വാങ്ങി നൽകിയ ചെന്നിത്തല എൻ എസ് എസിനെതിരെ പരസ്യമായി രംഗത്തെത്തിയത് ജി സുകുമാരൻ നായരെയും എൻ എസ് എസ് നേതൃത്വത്തെയും പ്രകോപിപ്പിക്കുകയും അമ്പരപ്പിക്കുകയും ചെയ്തു. ചെന്നിത്തല ഇത്തരമൊരു പ്രസ്താവന നടത്താൻ നിർബന്ധിതനായതാണെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ടവർ പറഞ്ഞു. അതേസമയം കോൺഗ്രസിലെ എൻ എസ് എസുമായി അടുപ്പം പുലർത്തുന്ന നേതാക്കളിൽ പലരും അദ്ദേഹത്തിന്റെ നീക്കങ്ങളിൽ അതൃപ്തരാണ്.
എൻ എസ് എസ് ബിജെപിയുമായി അടുക്കാൻ നിൽക്കുന്ന വേളയിൽ തന്നെ ഇത്തരം പ്രസ്താവനകൾ ഇറക്കി സുകുമാരൻ നായരെ പ്രകോപിപ്പിച്ചത് ശരിയായില്ലെന്നാണ് ചില കോൺഗ്രസ് നേതാക്കൾ പറയുന്നത്. കെ സി വേണുഗോപാൽ ഉൾപ്പെടെയുള്ള ചില കോൺഗ്രസ് നേതാക്കൾ ജി സുകുമാരൻ നായരുമായി ചേർന്നു നിൽക്കുന്നയാളാണ്.
അതേ സമയം ചെന്നിത്തലയുടെ പ്രസ്താവന കോൺഗ്രസിന്റെ കേന്ദ്ര നേതൃത്വം ഗൗരവമായി എടുത്തിരിക്കുകയാണ്. ഇത്തരം പ്രസ്താവനകൾ കോൺഗ്രസിന്റെ ശക്തി ദുർബലമാക്കുമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തൽ. അതേ സമയം തന്റെ ചുമലിൽ ഇത്രയും കാലമുണ്ടായിരുന്ന നായർ കറ നീക്കാനാണ് ചെന്നിത്തലയുടെ ശ്രമമെന്ന് കോൺഗ്രസിലെ ഒരു വിഭാഗം പറയുന്നു. അയ്യപ്പജ്യോതിക്ക് പിന്നിൽ ആർ എസ് എസാണെന്ന് ചെന്നിത്തല പറഞ്ഞു. വിശ്വാസികളെ വിശ്വസിപ്പിച്ച് കൂടെ നിർത്താനാണ് ആർ എസ് എസ് ശ്രമിക്കുന്നതെന്ന് ചെന്നിത്തല ആവർത്തിച്ചു. അയ്യപ്പ ജ്യോതിയിൽ വിശ്വാസികൾ പങ്കെടുക്കരുതെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
താൻ നായരാണെന്നും എൻ എസ് എസുമായി അടുപ്പം പുലർത്തുന്നയാളുമാണെന്ന ചിന്ത ചെന്നിത്തലയെ കുറച്ച് നാളായി അലട്ടുന്നുണ്ട്. ആഭ്യന്തര മന്ത്രിയായി കഴിഞ്ഞപ്പോൾ തന്നെ ഇത്തരമൊരു പ്രതിച്ഛായയിൽ നിന്നും കര കയറാൻ ചെന്നിത്തല ശ്രമിച്ചിരുന്നു. എന്നാൽ ജി. സുകുമാരൻ നായരുമായുള്ള കടപ്പാടിൽ നിന്നും മുക്തനാകാൻ ചെന്നിത്തലക്ക് കഴിഞ്ഞിരുന്നില്ല. തിരുവഞ്ചൂരിൽ നിന്നും തട്ടി പറിച്ച് ചെന്നിത്തലക്ക് സുകുമാരൻ നായർ നൽകിയതാണ് ആഭ്യന്തര മന്ത്രിസ്ഥാനം. എന്നാൽ സ്ഥാനം കിട്ടിയതോടെ ചെന്നിത്തല അതെല്ലാം മറന്നു.
തിരുവഞ്ചൂരും സുകുമാരൻ നായരും അത്ര നല്ല ബന്ധത്തിലല്ല. ആഭ്യന്തര മന്ത്രിയായ കാര്യം തിരുവഞ്ചൂർ സുകുമാരൻ നായരിൽ നിന്നും മറച്ചുവച്ചതാണ് സുകുമാരൻ നായരെ പ്രകോപിപ്പിച്ചത്. സുകുമാരൻ നായർ മുൻശുണ്ഠികാരനാണ്. ചെറിയ പിഴവുകൾ പോലും അദ്ദേഹം സഹിക്കില്ല. അതാണ് തിരുവഞ്ചുരിനു വിനയായത്. ചെന്നിത്തലയെ സംബന്ധിച്ചടത്തോളം സുകുമാരൻ നായരുമായുള്ള ബന്ധത്തിലുള്ള ചെറിയ അകലം പോലും ഹരിപ്പാട് മണ്ഡലത്തിൽ ദേഷമായി മാറും. അതേസമയം എൻ എസ് എസ് പ്രതിച്ഛായ ഇല്ലാതാകുന്നത് ചെന്നിത്തലയുടെ ഇമേജ് വർധിപ്പിക്കും. നാളെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകുമ്പോൾ അത് ഗുണകരമായി ഭവിക്കു മെന്നാണ് ചെന്നിത്തല കരുതുന്നത്.
ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ സുകുമാരൻ നായരുമായി സ്നേഹബന്ധം പുലർത്തുന്നവരാണ്.
https://www.facebook.com/Malayalivartha






















