പത്തംഗ വനിതാ സംഘം രണ്ടും കൽപ്പിച്ച് ! ; 'മനിതി' വനിത സംഘടന ശബരിമലയിലേയ്ക്ക് യാത്ര തിരിച്ചു; പുലർച്ചെ കോട്ടയത്തെത്തും

ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ചു സുപ്രീംകോടതി വിധി പറഞ്ഞതോടെ വിശ്വാസികൾ പ്രതിഷേധവുമായി നിരത്തിലിറങ്ങി. യുവതികൾ പ്രവേശിക്കുന്നത് വിശ്വാസത്തിനു മങ്ങലേൽപ്പിക്കുമെന്ന് വാദിച്ചു പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളുമായി യുവതി പ്രവേശന വിഷയം പൊലിപ്പിച്ചു. ഇതിനിടയിലും ശബരിമലയിൽ വിശ്വാസികളായും വിധിയെ അംഗീകരിക്കാനുമായി നിരവധി പേർ ശബരിമലയിലെത്തിയെങ്കിലും നിരാശയായിരുന്നു ഫലം.
ഏറെക്കുറെ ശാന്തമായിക്കൊണ്ടിരുന്ന ശബരിമലയുടെ സമാധാനാന്തരീക്ഷത്തിന് ഭീഷണിയുമായി തമിഴ്‌നാട് വനിത സംഘടന 'മനിതി' രംഗത്തെത്തിയതോടെ ശബരിമല വിഷയം വീണ്ടും ചർച്ചയാവുകയാണ്. തമിഴ്‌നാട്ടില്‍ നിന്നും മനീതി മണ്‍ട്രത്തിന്റെ നേതൃത്വത്തിലുള്ള പത്തംഗ വനിതാ സംഘം ചെന്നൈയിൽ നിന്നും യാത്ര തിരിച്ചതായാണ് വിവരം. പല സംഘങ്ങളായി കോട്ടയത്ത് എത്തിയ ശേഷം ഒരുമിച്ച് പമ്പയിലേക്ക് പോകാനാണ് തീരുമാനം.
ചെന്നൈയില്‍ നിന്നും മധുരയില്‍ നിന്നുമുള്ള സംഘമാണ് കോട്ടയത്തേക്ക് യാത്ര തിരിച്ചത്. ഒഡീഷയില്‍ നിന്ന് അഞ്ച് യുവതികളും ഛത്തീസ്ഗഡില്‍ നിന്ന് ഒരു യുവതിയും ഇന്നലെ രാത്രി യാത്ര തുടങ്ങിയിട്ടുണ്ട്. ആകെ 45 പേരാണ് മനിതി സംഘടനയുടെ നേതൃത്വത്തില്‍ ശബരിമല മലചവിട്ടാന്‍ എത്തുക.
കര്‍ണാടകയില്‍ നിന്നുള്ള ഒരു സംഘം ബസ്സിലാണ് കോട്ടയത്തേക്ക് എത്തുക. വയനാട്ടില്‍ നിന്നടക്കം ഇരുപത്തിയഞ്ചോളം യുവതികള്‍ ഞായറാഴ്ച്ച രാവിലെ എട്ട് മണിയോടെ കോട്ടയത്ത് എത്തിചേരുമെന്നും മനിതി സംഘടനാ കോര്‍ഡിനേറ്റര്‍ പറഞ്ഞു. ചിലര്‍ അഞ്ച് ദിവസത്തെ വൃതമെടുത്ത് കെട്ടുനിറച്ചാണ് എത്തുന്നത്. മറ്റുള്ളവര്‍ പമ്പയില്‍ വച്ച് മാലയിടും. ആക്ടിവിസ്റ്റുകളായിട്ടല്ല അയപ്പഭക്തരായിട്ടാണ് സന്നിധാനത്തേക്ക് സംഘം പോകുന്നതെന്നും മനിതി സംഘടനാ പ്രവര്‍ത്തകര്‍ പറയുന്നു.
ആദ്യത്തെ ഏതാനും പ്രശ്‌നങ്ങള്‍ക്ക് ശേഷം മണ്ഡലകാലം ഏറെക്കുറെ സമാധാനപരമായി അവസാനിക്കാനിരിക്കെ സംഘര്‍ഷത്തിന് സാധ്യതയുണ്ടെന്ന് സംസ്ഥാന രഹസ്യാന്വേഷണ വകുപ്പിന്റെ സൂചനയെത്തുടര്‍ന്ന് പോലീസ് ശക്തമായ തയ്യാറെടുപ്പു തുടങ്ങി. തമിഴ്‌നാട്ടില്‍ നിന്നും യാത്ര പുറപ്പെട്ട സംഘം നാളെ കേരളത്തിലെത്തുമെന്നാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തില്‍ ശബരിമലയിലും പരിസരത്തും പോലീസ് സുരക്ഷ ശക്തമാക്കി.
https://www.facebook.com/Malayalivartha






















