പോലീസ് തങ്ങളെ പറ്റിച്ചു; തന്ത്രപരമായി തിരിച്ചിറക്കിയെന്ന ആരോപണവുമായി ബിന്ദു

ശബരിമല ദര്‍ശനത്തിനെത്തിയ തങ്ങളെ പോലീസ് പറ്റിക്കുകയാണ് ചെയ്‌തതെന്ന ആരോപണവുമായി മലകയറാനെത്തിയ യുവതികളിൽ ഒരാളായ ബിന്ദു. പോലീസ് തങ്ങളെ തന്ത്രപരമായി തിരിച്ചിറക്കി.
ക്രമസമാധാന പ്രശ്‌നം മുന്‍നിര്‍ത്തി തിരികെ ഇറങ്ങണമെന്ന് പൊലീസ് ഇവരോട് പറയുകയും തുടര്‍ന്ന് നിര്‍ബന്ധിച്ച് താഴെയിറക്കുകയായിരുന്നുവെന്നും ബിന്ദു പറഞ്ഞു. ഗസ്റ്റ് റൂമിലേക്ക് എന്ന് പറഞ്ഞാണ് താഴേക്ക് പോയത്. വീണ്ടും ശബരിമലയിലേക്ക് കൊണ്ടുവരാമെന്ന് പൊലീസ് പറഞ്ഞതായി ബിന്ദു പിന്നീട് വ്യക്തമാക്കി.
കനകദുര്‍ഗയ്ക്ക് ശാരീരിക അസ്വസ്ഥ്യമുണ്ടായതായി പോലീസ് പറഞ്ഞിരുന്നു. എന്നാല്‍ പോലീസിന്റെ ഈ വാദം ശരിയല്ലെന്ന നിലപാടാണ് ബിന്ദു സ്വീകരിച്ചത്. തനിക്കോ കനകദുര്‍ഗയ്‌ക്കോ ദേഹാസ്വാസ്ഥ്യമില്ലെന്നും ബിന്ദു കൂട്ടിച്ചേര്‍ത്തു.
ബലം പ്രയോഗിച്ച് യുവതികളെ ശബരിമലയിലേക്ക് കൊണ്ടുപോകേണ്ടന്ന് സര്‍ക്കാര്‍ പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നു.മണ്ഡലപൂജ സമയത്ത് പ്രശ്നങ്ങള്‍ ഒഴിവാക്കണമെന്നും അറിയിച്ചിരുന്നു. ഇതോടെ ശബരിമല ദര്‍ശനത്തിന് എത്തിയ രണ്ടു യുവതികളും പിന്‍മാറേണ്ടി വരുമെന്ന് ഉറപ്പായിരുന്നു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ശാന്തവും സമാധാനവുമായി ശബരിമല ദര്‍ശനം നടന്നു വരികയായിരുന്നു. അതിനെ തകര്‍ക്കാനും കൂടാതെ നഷ്ടപ്പെട്ട് പോയ പ്രതാപം വീണ്ടെടുക്കാനും ചിലര്‍ ശ്രമിക്കുന്നുവെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ പദ്മകുമാര്‍ പ്രതികരിച്ചിരുന്നു.
മണ്ഡലപൂജ അടുത്ത് വരുന്ന സന്ദര്‍ഭങ്ങളില്‍ സംഘര്‍ഷമുണ്ടാകുന്നത് നല്ല കാര്യമല്ല. സംഘര്‍ഷമുണ്ടാക്കുന്നതിനായി ആക്ടിവിസ്റ്റുകളെ തയാറാക്കി വിടുന്നത് ഏത് കേന്ദ്രത്തില്‍ നിന്നാണെന്നുള്ളത് സര്‍ക്കാര്‍ അന്വേഷിക്കണം. ശബരിമലയിലെ കാര്യങ്ങളിലെല്ലാം ഇപ്പോള്‍ ഇടപെടുന്നതും ഇക്കാര്യങ്ങളില്‍ ദേവസ്വം ബോര്‍ഡിനെ സഹായിക്കേണ്ടവരുമായ മറ്റ് ചില കേന്ദ്രങ്ങളുണ്ട്.
കനക ദുര്‍ഗ ശബരിമലയില്‍ പോകുന്നത് അറിഞ്ഞില്ലെന്ന് ഭര്‍ത്താവും പറഞ്ഞിരുന്നു.തിരുവനന്തപുരത്തു മീറ്റിങ്ങിന് പോകുന്നു എന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. പിന്നെങ്ങനെ ശബരിമലയിൽ ഇവർ എത്തിയതെന്ന് എനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു .
ഇന്ന് രാവിലെയാണ് പെരിന്തല്‍മണ്ണയില്‍ നിന്ന്മലപ്പുറം സ്വദേശിയായ കനകദുര്‍ഗയും കോഴിക്കോട് സ്വദേശിയായ ബിന്ദുവും ശബരിമല ദര്‍ശനത്തിന് എത്തിയത് . പോലീസിനെ അറിയിക്കാതെ ദര്‍ശനത്തിനെത്തിയ യുവതികള്‍ തങ്ങള്‍ക്ക് സംരക്ഷണം വേണ്ട എന്നും അറിയിച്ചിരുന്നു. ഇവരെ അപ്പാച്ചിമേട്ടിലും മരക്കൂട്ടത്തും പ്രതിഷേധക്കാര്‍ തടഞ്ഞെങ്കിലും പൊലീസെത്തി മുന്നോട്ട് കൊണ്ടുപോകുകയായിരുന്നു.കുറച്ച് സമയങ്ങള്‍ക്ക് ശേഷം പ്രതിഷേധക്കാരെ മാറ്റി വലിയ സുരക്ഷാ വലയത്തില്‍ യുവതികളെ സന്നിധാനത്ത് എത്തിക്കാനുള്ള ശ്രമവും പോലീസ് നടത്തി. അഭിഭാഷകയായ ബിന്ദു, തലശ്ശേരി സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസ് പ്രൊഫസര്‍ ആണ്. സപ്ലൈകോ സെയില്‍സ് അസിസ്റ്റന്റ് മാനേജര്‍ ആണ് കനകദുര്‍ഗ.
https://www.facebook.com/Malayalivartha























