ക്രമസമാധാന പാലന ചുമതലയുള്ള പൊലീസുകാർ കാഴ്‌ച്ചക്കാരായി മാറുന്നത് ശരിയല്ല; ശബരിമല ദർശനത്തിനെത്തിയ യുവതികളെ പൊലീസ് തിരിച്ചിറക്കിയതിൽ പ്രതിഷേധവുമായി ഭരണപരിഷ്‌ക്കാര കമ്മിഷൻ അദ്ധ്യക്ഷൻ വി.എസ്.അച്യുതാന്ദൻ രംഗത്ത്

ശബരിമല ദർശനത്തിനെത്തിയ യുവതികളെ പൊലീസ് തിരിച്ചിറക്കിയതിൽ പ്രതിഷേധവുമായി ഭരണപരിഷ്‌ക്കാര കമ്മിഷൻ അദ്ധ്യക്ഷൻ വി.എസ്.അച്യുതാന്ദൻ രംഗത്ത്. ക്രമസമാധാന പാലന ചുമതലയുള്ള പൊലീസുകാർ കാഴ്‌ച്ചക്കാരായി മാറുന്നത് ശരിയല്ലെന്ന് വി.എസ് പ്രതികരിച്ചു. ശബരിമലയിൽ എത്തിയ യുവതികളുടെ വീട് ആക്രമിച്ചവർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പുലര്‍ച്ചെ 3.30 ഓടെയാണ് ബിന്ദു, കനകദുര്‍ഗ എന്നിവര്‍ ശബരിമല ദര്‍ശനത്തിന് പമ്പയിലെത്തിയത്. മനിതി സംഘത്തില്‍ ഉള്‍പ്പെട്ട 42ഉം 44ഉം വയസുള്ള യുവതികളാണ് ഇവര്‍. തുടര്‍ന്ന് മരക്കൂട്ടം, അപ്പാച്ചിമേട്, ചന്ദ്രാനന്ദന്‍ എന്നിവിടങ്ങളില്‍ ആയിരക്കണക്കിന് ഭക്തജനങ്ങളുടെ നാമജപപ്രതിഷേധം ശക്തമാകുകയായിരുന്നു.
ക്രമസമാധാന പ്രശ്‌നമുള്ളതു കൊണ്ട് യുവതികളുമായി തിരിച്ചിറങ്ങുന്നുവെന്നാണ് പോലീസ് മാധ്യമങ്ങളെ അറിയിച്ചത്. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമല ദര്‍ശനത്തിനെത്തിയ ബിന്ദു, കനകദുര്‍ഗ എന്നീ യുവതികളെ തടഞ്ഞ പ്രതിഷേധക്കാര്‍ക്കെതിരെ ബലപ്രയോഗം വേണ്ടെന്ന് സര്‍ക്കാര്‍ പോലീസിനെ അറിയിച്ചിരുന്നു.
പോലീസിനെ അറിയിക്കാതെയായിരുന്നു യുവതികള്‍ ശബരിമല ദര്‍ശനത്തിനെത്തിയത്. എന്നാല്‍ പ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ പോലീസ് ഇവര്‍ക്ക് സംരക്ഷണം നല്‍കുകയായിരുന്നു. മരക്കൂട്ടംവരെയുള്ള പ്രതിഷേധക്കാരെ നീക്കിയ പോലീസ് യുവതികളുമായി ചന്ദ്രാനന്ദന്‍ റോഡിലെത്തിയപ്പോള്‍ കൂടുതല്‍ പ്രതിഷേധക്കാരെത്തി. ഇതോടെയാണ് ഇവര്‍ മടങ്ങിയത്.
https://www.facebook.com/Malayalivartha
























