പ്രതിഷേധം ശക്തമായതോടെ നിലപാട് മാറ്റി സർക്കാർ; ശബരിമലയിൽ യുവതികളെ ബല പ്രയോഗത്തിലൂടെ കയറ്റി സന്നിധാനം കലുഷിതമാക്കാൻ സർക്കാർ ആഗ്രഹിക്കുന്നില്ല; ഭക്തർക്ക് സുരക്ഷിതമായി സുരക്ഷിതമായ ദർശനത്തിന് അവസരം നൽകും

ശബരിമലയിൽ യുവതികളെ പോലീസ് ബലപ്രയോഗത്തിലൂടെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാന്‍ ശ്രമിക്കാതിരുന്നത് സന്നിധാനം കലുഷിതമാക്കാന്‍ ആഗ്രഹിക്കാത്തതിനാലാണെന്ന് സംസ്‌ഥാന സര്‍ക്കാര്‍ അറിയിക്കും.
ശബരിമല യുവതി പ്രവേശനത്തിൽ സർക്കാരിന് പ്രത്യേക താൽപ്പര്യങ്ങളൊന്നമില്ല. ഭക്‌തര്‍ക്കു സുരക്ഷിതരായി ദര്‍ശനം നടത്തി മടങ്ങാനുള്ള സൗകര്യമാണ് ഒരുക്കുന്നതെന്നും സർക്കാർ കോടതിയെ അറിയിക്കും. ഭരണഘടനാ ബെഞ്ചിന്റെ വിധി നടപ്പാക്കാനുള്ള ശ്രമം മാത്രമാണ് സര്‍ക്കാര്‍ നടത്തുന്നത്. പ്രായത്തിന്റെ പേരില്‍ സ്‌ത്രീകള്‍ക്ക് ആരാധനാവകാശം നിഷേധിക്കരുതെന്ന വിധിയുടെ മറവില്‍ കൂടുതലും ആക്‌ടിവിസ്‌റ്റുകളാണു ശബരിമലയിലേക്കു വരുന്നത്. അതും വിശ്വാസികളുടെ പ്രതിഷേധത്തിനു കാരണമായെന്നു സര്‍ക്കാര്‍ ചൂണ്ടിക്കാട്ടും.
ഹൈക്കോടതിക്കു മുന്നിലുള്ള കേസുകള്‍ സുപ്രീം കോടതിയിലേക്കു മാറ്റണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജിയുടെ തുടര്‍ച്ചയായി നല്‍കേണ്ട വിശദീകരണക്കുറിപ്പും തയാറായിട്ടുണ്ട്.ഉദ്ദേശ്യശുദ്ധിയോടെയാണ് നടപടികളെന്ന് വിശ്വാസികളെ ബോധ്യപ്പെടുത്താനുള്ള ശ്രമമാണ് സര്‍ക്കാരിന്റേതെന്നാണ് വിലയിരുത്തല്‍.
വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപിന് മുന്നോടിയായി, ഹൈന്ദവ ഭൂരിപക്ഷത്തെ കൂടുതല്‍ അകറ്റാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല.ഹിന്ദു ധ്രുവീകരണത്തിനു എന്‍.എസ്.എസിനെ സംഘപരിവാറുകാർ കരുവാക്കുകയാണെന്ന് സി.പി.എം. സെക്രട്ടേറിയറ്റില്‍ അഭിപ്രായമുയര്‍ന്നിരുന്നു.
വൈകിയാണെങ്കിലും , ബലപ്രയോഗത്തിലൂടെ യുവതീപ്രവേശനം നടപ്പാക്കുന്നതിലെ അപകടം സി.പി.എം. തിരിച്ചറിയുന്നു. ശബരിമല വിഷയത്തില്‍ മാത്രമേ ഭിന്നതയുള്ളൂവെന്ന് എന്‍.എസ്.എസ്.വ്യക്‌തമാക്കിയതോടെ അതിന് ആഴം വര്‍ധിപ്പിക്കേണ്ടെന്ന് പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു. യുവതികള്‍ക്കു സുരക്ഷ നല്‍കുമെന്ന പ്രഖ്യാപനം ആവര്‍ത്തിക്കുമെങ്കിലും മലകയറ്റം സന്നിധാനം വരെയെത്തിക്കേണ്ടെന്നും പ്രതിഷേധം വരുന്നിടത്തുവച്ച് തിരിച്ചിറക്കണമെന്നുമാണ് ധാരണ.
ബി.ജെ.പി. ആഭിമുഖ്യത്തിലേക്ക് എന്‍.എസ്.എസ്. വരുന്നത് ശരിയല്ലെന്ന് ഇപ്പോള്‍ ഇടതുപക്ഷ സഹയാത്രികരായ കേരളാ കോണ്‍ഗ്രസ് (ബി) പോലുള്ളവര്‍ മുന്നണി നേതൃത്വത്തെ ധരിപ്പിച്ചിട്ടുണ്ട്. രണ്ടു പതിറ്റാണ്ടായി സി.പി.എം. നേതാക്കളുമായി എന്‍.എസ്.എസ്. നല്ല ബന്ധത്തിലുമായിരുന്നു.
https://www.facebook.com/Malayalivartha
























