പോലീസ് മേധാവിയില്ലാതെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ രഹസ്യയോഗം; പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തിന്റെ ഉത്തരവാദിത്വം പൊലീസിന്റെ തലയില്‍ കെട്ടിവയ്ക്കാൻ സർക്കാർ തലത്തിൽ തിരക്കിട്ട ശ്രമങ്ങൾ; ഷൈനമോളെ രക്ഷിക്കുന്നതിനേക്കാൾ സെന്‍കുമാറിനെ കുരുക്കുകയെന്ന ലക്ഷ്യവുമായി നളിനി നെറ്റോയും

കൊല്ലത്തെ പുറ്റിംഗലിലുണ്ടായ വെടിക്കെട്ട് ദുരന്തത്തിന്റെ പ്രത്യാഘാതങ്ങൾ ഇന്നും മറഞ്ഞിട്ടില്ല. ദുരന്തത്തിൽ പൊലിഞ്ഞ ജീവനുകളുടെ ഓർമ്മകൾ മാഞ്ഞു തുടങ്ങിയെങ്കിലും അപകടത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്നും അധികൃതർ ഇപ്പോഴും തെന്നിമാറുകയാണ്. പുറ്റിങ്ങല്‍ കേസിന്റെ മുഴുവന്‍ ഉത്തരവാദിത്വവും പൊലീസിന്റെ തലയില്‍ കെട്ടിവയ്ക്കാൻ സർക്കാർ തലത്തിൽ തിരക്കിട്ട ശ്രമങ്ങൾ അരങ്ങേറുന്നതായാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
വെടിക്കെട്ട് ദുരന്തത്തിന്റെ കേസുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ ഞായറാഴ്ച മുഖ്യമന്ത്രിയുടെ ഓഫീസില്‍ രഹസ്യയോഗം ചേര്‍ന്നു. മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനിനെറ്റോ, പ്രൈവറ്റ് സെക്രട്ടറി എം വിജയരാജന്‍, സംഭവത്തില്‍ ആദ്യം മുതല്‍ സംശയത്തിന്റെ നിഴലിലുള്ള ജിഎസ്ടി അഡീഷണല്‍ കമ്മീഷണറും മുന്‍ കൊല്ലം ജില്ലാ കളക്ടറുമായ ഷൈനമോള്‍, കേസിലെ ഗവണ്‍മെന്റ് പ്ലീഡര്‍ അനന്തകൃഷ്ണന്‍ എന്നിവരാണ് യോഗത്തിലുണ്ടായിരുന്നത്.
എന്നാൽ പൊലീസ് മേധാവിയെ ഒഴിവാക്കികൊണ്ട് ചേര്‍ന്ന യോഗത്തില്‍ ജുഡീഷ്യല്‍ കമ്മീഷന് നല്‍കേണ്ട സത്യവാങ്മൂലം തയ്യാറാക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങളാണ് ഗവണ്‍മെന്റ് പ്ലീഡര്‍ക്ക് നല്‍കിയത്. രാവിലെ 11ന് മണിക്കാണ് യോഗം ചേര്‍ന്നത്. 15 മിനിട്ടോളം യോഗത്തില്‍ പങ്കെടുത്ത ശേഷം ജയരാജന്‍ മടങ്ങി. സിപിഎം സംസ്ഥാന കമ്മിറ്റി യോഗം നടക്കുന്നതിനാല്‍ മുഖ്യമന്ത്രി പിണറായി വിജയനും ഓഫീസില്‍ ഇല്ലായിരുന്നു.
വെടിക്കെട്ട് ദുരന്തത്തിൽ നിന്ന് തടിതപ്പാൻ പായുന്ന ഷൈനമോളെ രക്ഷിക്കുന്നതിനേക്കാൾ സെന്‍കുമാറിനെ കുരുക്കുകയെന്ന ലക്ഷ്യമാണ് മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനിനെറ്റോയ്ക്കുള്ളത്. പുറ്റിങ്ങൽ ദുരന്തത്തിന്റെ ഉത്തരവാദിത്വവും ജിഷകൊലക്കേസിലെ വീഴ്ച്ചയും ചൂണ്ടിക്കാട്ടി സെന്‍കുമാറിനെ പൊലീസ് മേധാവി സ്ഥാനത്ത് നിന്നും നീക്കം ചെയ്യണമെന്നുള്ള റിപ്പോർട്ട് സുപ്രീംകോടതിയില്‍ തള്ളിയതോടെ നളിനിക്ക് വന്‍ തിരിച്ചടിയാണ് നേരിടേണ്ടിവന്നത്. മാനഹാനിയ്ക്കൊപ്പം 25000 രൂപ പിഴയും അടയ്ക്കേണ്ടതായി വന്നു.
അതേസമയം ഇപ്പോള്‍ പുറ്റിങ്ങല്‍ ദുരന്തം പൂര്‍ണമായും പൊലീസിന്റെ വീഴ്ചയായി വരുത്തിതീര്‍ത്താല്‍ അന്നത്തെ തന്റെ നിരീക്ഷണങ്ങള്‍ ശരിയാണെന്ന് നളിനിക്ക് വീണ്ടും അവകാശവാദം ഉന്നയിക്കാനാവും. ഇതിനു വേണ്ടിയുള്ള കരുനീക്കങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നതെന്നാണ് പുറത്തു വരുന്ന സൂചന. എന്നാൽ അന്വേഷണത്തിനായി നിയോഗിച്ച ജസ്റ്റിസ് പി.എസ്.ഗോപിനാഥന്‍ കമ്മീഷന്റെ ഇതുവരെയുള്ള അന്വേഷണത്തില്‍ മുന്‍ കൊല്ലം കളക്ടറായിരുന്ന ഷൈനമോള്‍ ഇപ്പോഴും പ്രതിരോധത്തിൽ തന്നെ തുടരുകയാണ്.
പുറ്റിങ്ങല്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ ആവശ്യപ്പെട്ട ഫയലുകള്‍ ഷൈനമോള്‍ സമര്‍പ്പിക്കാതെ പൂഴ്‌ത്തിയെന്ന ആരോപണം ഇതിനോടകം ഉയര്‍ന്നു കഴിഞ്ഞു. ഈ മാസം 31 ന് കമ്മീഷന്റെ സിറ്റിങ് നടക്കാനിരിക്കെയാണ് രഹസ്യയോഗം ചേര്‍ന്നത്.
കേരളചരിത്രത്തിലെ ഏറ്റവും വലിയ വെടിക്കെട്ടപകടമായിരുന്നു 2016 ഏപ്രിൽ 10-ന് പുലർച്ചെ 3:30-ന് കൊല്ലം ജില്ലയിലുള്ള പരവൂരിൽ പുറ്റിങ്ങൽ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ടപകടം. ഇതിൽ ഔദ്യോഗിക കണക്ക് പ്രകാരം 110 പേർ കൊല്ലപ്പെട്ടു. 300-ലധികം ജനങ്ങൾക്ക് പരിക്കും സംഭവിച്ചു. പുറ്റിങ്ങൽ ക്ഷേത്രത്തിലെ കമ്പപ്പുരയിൽ തീപിടിച്ചായിരുന്നു ദുരന്തം.
.
രണ്ട് പ്രാദേശിക വെടിക്കെട്ട് സംഘങ്ങൾ തമ്മിൽ നടത്തിയ മത്സരമാണ് ദുരന്തത്തിനു കാരണമായത്. മത്സരക്കമ്പമുള്ള വെടിക്കെട്ട് ജില്ലാ അധികൃതർ നേരത്തേ തടഞ്ഞിരുന്നു. എന്നാൽ ആചാരപ്രകാരമുള്ളതാണെന്ന് വ്യക്തമാക്കിക്കൊണ്ട് ക്ഷേത്രം അധികൃതർ വെടിക്കെട്ട് നടത്താൻ തീരുമാനിച്ചതാണ് ദുരന്തത്തിൽ കലാശിച്ചത്. വർക്കല കൃഷ്ണൻകുട്ടി, കഴക്കൂട്ടം സുരേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള രണ്ട് സംഘങ്ങളാണ് വെടിക്കെട്ട് നടത്തിയത്. സംഭവം നടന്ന സമയം പുലർച്ചെയായതിനാലും പ്രദേശത്തെ വൈദ്യുതി വിതരണം നിലച്ചതിനാലും രക്ഷാപ്രവർത്തനം ബുദ്ധിമുട്ടിലായി. പോലീസും ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.
സംഭവത്തിൽ ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് ഗുരുതര പിഴവാണ് ഉണ്ടായതെന്ന് അന്വേഷണകമ്മീഷന്‍ കണ്ടെത്തി കഴിഞ്ഞു. കളക്ടറുടെ വാക്കാലുള്ള അനുമതിയോടെയാണ് വെടിക്കെട്ട് നടത്തിയത്. എന്നാല്‍ ഇപ്പോഴും വെടിക്കെട്ട് ദുരന്തമായി മാറിയപ്പോള്‍ സ്വന്തം തടി സംരക്ഷിക്കാനുള്ള ശ്രമത്തിലാണ് ഷൈനമോള്‍.
അതേസമയം പുറ്റിങ്ങല്‍ ക്ഷേത്ര കമ്മിറ്റി വെടിക്കെട്ടിന് അനുമതി തേടി കൊല്ലം ജില്ലാ ഭരണകൂടത്തിന് അപേക്ഷ നല്‍കിയിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. ഈ അപേക്ഷയുടെ അടിസ്ഥാനത്തില്‍ ജില്ലാ ഭരണകൂടം ഒരു ഫയല്‍ തുറന്നിരുന്നു. വെടിക്കെട്ടിന് അനുമതി നല്‍കാന്‍ സ്പെഷ്യല്‍ ബ്രാഞ്ച് രണ്ട് അനുകൂല റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടുകളില്‍ കളക്ടറേറ്റില്‍ തുറന്ന ഫയലിന്റെ നമ്പറും രേഖപ്പെടുത്തിയിരുന്നു. ജുഡീഷ്യല്‍ കമ്മീഷന്‍ പല പ്രാവശ്യം ആവശ്യപ്പെട്ടിട്ടും ഷൈനമോള്‍ ഈ ഫയല്‍ സമര്‍പ്പിച്ചിട്ടില്ല. പുറ്റിങ്ങലില്‍ അനുമതിയില്ലാതെയാണ് വെടിക്കെട്ട് നടത്തിയെന്നതാണ് ഷൈനമോളുടെ വാദം. എന്നാല്‍ ഷൈനമോളുടെ വാദത്തെ തകർത്തെറിയുന്നതാണ് ഈ ഫയല്‍. ഇതോടെ ഫയല്‍ നശിപ്പിച്ചിട്ടുണ്ടാകാമെന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. ജുഡീഷ്യല്‍ കമ്മീഷന്‍ നടത്തിയ കോള്‍ ഡേറ്റാ റെക്കോര്‍ഡ്സ് പരിശോധനയില്‍ ഷൈനയുടെ വാദം കളവാണെന്ന് കമ്മീഷന് ബോധ്യപ്പെട്ടു.
ഇതിനു നിര്‍ണ്ണായക തെളിവായി 7 ഫോണ്‍ വിളികളാണ് ഷൈനയ്ക്കെതിരെ സമർപ്പിച്ചത്
1.വെടികെട്ടിന് അനുമതി തേടി ക്ഷേത്രഭാരവാഹിയും മാധ്യമപ്രവര്‍ത്തകനുമായ പ്രേംലാല്‍ ആദ്യം കളക്ടര്‍ ഷൈനമോളെ വിളിച്ചു.
2.പ്രേംലാലുമായി സംസാരിച്ച ശേഷം ഷൈനമോള്‍ വിളിച്ചത് അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് (എ.ഡി.എം) ഷാനവാസിനെ
3.ഷൈനമോളില്‍ നിന്ന് ലഭിച്ച നിര്‍ദ്ദേശമനുസരിച്ച് ഷാനവാസ് പ്രേംലാലിനെ വിളിച്ചു
4.തുടര്‍ന്ന് ഷാനവാസ് കമ്മീഷണറായിരുന്ന പി.പ്രകാശിനെ വിളിച്ചെങ്കിലും ഫോണ്‍ എടുത്തില്ല.
5.ഷാനവാസ് ഉടന്‍ സ്പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണറെ വിളിച്ചു, പുറ്റിങ്ങലില്‍ വെടിക്കെട്ട് നടത്തുന്നതിന് അനുകൂലമായ റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കണമെന്ന് നിര്‍ദ്ദേശവും നല്‍കി.
6.വീണ്ടും ഷാനവാസ് പ്രേംലാലിനെ വിളിച്ചു
7.പിന്നീട് പ്രേംലാല്‍ വെടിക്കെട്ട് കരാറുകാരനെ വിളിച്ച് കളക്ടറുടെ വാക്കാലുള്ള അനുമതിയുണ്ടെന്നും വെടിക്കെട്ട് നടത്തണമെന്നും ആവശ്യപ്പട്ടു
ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് മുന്‍പായിരുന്നു ദുരന്തം സംഭവിച്ചത്.അതിനാല്‍ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചോദിക്കാനാണ് പത്രപ്രവര്‍ത്തകന്‍ വിളിച്ചതെന്നായിരുന്നു ഷൈനമോള്‍ കമ്മീഷനില്‍ നല്‍കിയിരുന്ന മൊഴി. മുന്‍ വര്‍ഷങ്ങളില്‍ രണ്ട് തവണ വെടിക്കെട്ടിന് വാക്കാല്‍ അനുമതി നല്‍കുകയും വെടിക്കെട്ട് നടത്തി രണ്ട് ദിവസത്തിന് ശേഷമാണ് ജില്ലാ ഭരണകൂടം രേഖാമൂലം അനുമതി നല്‍കിയത്. എന്നാല്‍ ക്ഷേത്രകമ്മിറ്റിക്കാര്‍ അനുമതി ചോദിച്ചിരുന്നില്ലെന്നും പൊലീസിന്റെ ഭാഗത്താണ് വീഴ്ചയാണെന്നുമാണ് ഷൈനമോളുടെ നിലപാട്
അതേസമയം പൊലീസിന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടില്ലെന്നും ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്താണ് വീഴ്ചയെന്നും കാട്ടി സിറ്റി പൊലീസ് കമ്മിഷണര്‍ പ്രകാശ് അന്നത്തെ സംസ്ഥാന പൊലീസ് മേധാവി ടി.പി.സെന്‍കുമാറിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ആ റിപ്പോര്‍ട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് സമര്‍പ്പിച്ചിരുന്നു.
എന്നാൽ പുറ്റിങ്ങല്‍ സംഭവത്തിന്റെ അടിസ്ഥാനത്തില്‍ മുന്‍ സംസ്ഥാന പൊലീസ് മേധാവി സെന്‍കുമാറിനെതിരെയും പൊലീസിനെതിരെയും അന്നത്തെ ആഭ്യന്തര സെക്രട്ടറിയായിരുന്ന നളിനി നെറ്റൊ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. പിന്നീട് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ഡിജിപി സെന്‍കുമാറിനെ സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്ത് നിന്നും പുറത്താക്കാന്‍ നളിനി നെറ്റൊയുടെ റിപ്പോര്‍ട്ട് പ്രയോജനപ്പെടുത്തുകയായിരുന്നു. പുറ്റിങ്ങല്‍ കേസില്‍ ഈ അടുത്ത കാലം വരെ അന്വേഷണം നടത്തിയിരുന്ന ക്രൈംബ്രാഞ്ച് എസ്‌പി അക്‌ബര്‍ ഷൈനമോളുടെ സഹോദരന്‍ ആയിരുന്നു.
പുറ്റിങ്ങല്‍ അന്വേഷണ കമ്മീഷന്റെ കാലാവധി ഫെബ്രുവരിയില്‍ അവസാനിക്കും. അതേസമയം കേസ് സിബിഐയ്ക്ക് വിടണമെന്ന ഹര്‍ജികളും കോടതിയിലുണ്ട്. പൊലീസിന് മേല്‍ പഴിചാരി ഫയല്‍ അടപ്പിക്കുന്നതിലൂടെ സിബിഐ അന്വേഷണം ഒഴിവാക്കുകയെന്ന ലക്ഷ്യവും നളിനിക്കും ഷൈനമോള്‍ക്കുമുണ്ട്.
https://www.facebook.com/Malayalivartha
























