സുരക്ഷ ഒരുക്കിയാൽ വീണ്ടും ശബരിമല കയറാന്‍ തയ്യാറാണെന്ന് മനിതി സംഘം ! ; പ്രതിഷേധങ്ങളുടെ നടുവിൽ പിടിച്ചു നിൽക്കാനാവാതെ പിന്മാറിയ മനിതി സംഘത്തിന്റെ പ്രഖ്യാപനം ശബരിമല വിഷയത്തെ വീണ്ടും ചൂട് പിടിപ്പിക്കുന്നു

എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും ശബരിമല ദര്‍ശനം അനുവദിച്ച സുപ്രീംകോടതി വിധി മുന്‍ നിര്‍ത്തി 45 സ്ത്രീകള്‍ മല കയറാനെത്തുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് മനിതി കൂട്ടായ്മയെന്ന പേരും ഉയര്‍ന്നുകേട്ടത്. ശബരിമലയിലെ പ്രക്ഷോഭങ്ങള്‍ ശാന്തമായതിനു പിന്നാലെ മനിതി കൂട്ടായ്മ പ്രഖ്യാപനം നടത്തിയതോടെ സ്ഥിതി ഗതികള്‍ വീണ്ടും പഴയതു പോലെ ആകുകയായിരുന്നു. പതിനൊന്നംഗ സംഘം ശബരിമലയിലേക്ക് യാത്ര തിരിച്ചതോടെ ശബരിമലയിലെ സമാധാനാന്തരീക്ഷം തകർന്നു. ഇതോടെ പ്രതിഷേധങ്ങളുടെ നടുവിൽ പിടിച്ചു നിൽക്കാനാവാതെ മനിതി സംഘവും പിന്മാറി.
എന്നാൽ യുവതിപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതിവിധിയുടെ പശ്ചാത്തലത്തിൽ കേരള പോലീസ് സുരക്ഷ ഒരുക്കിയാൽ വീണ്ടും ശബരിമല കയറാന്‍ തയ്യാറാണെന്ന് മനിതി സംഘം നേതാവ് ശെല്‍വി അറിയിച്ചു. വിധിയുടെ അടിസ്ഥാനത്തിൽ ശബരിമലയിലെത്തിയെങ്കിലും സന്നിദാനത്തെത്താൻ സാധിക്കാതെ വന്നതോടെ മനിതി സംഘം തിരികെ മടങ്ങിയതിന്റെ പശ്ചാത്തലത്തിലായിരുന്നു സെൽവിയുടെ പ്രഖ്യാപനം. .
കേരള പൊലീസ് സുരക്ഷയിലാണ് മധുരയില്‍ നിന്ന് ശബരിമലയിലേക്ക് യാത്ര ആദ്യ യാത്ര നടത്തിയത്. മൂന്ന് കേരളാ പൊലീസ് ഉദ്യോഗസ്ഥര്‍ വാനില്‍ ഉണ്ടായിരുന്നുവെന്നും ശെല്‍വി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. എന്നാൽ പൊലീസ് വാഹനം കസ്റ്റഡിയില്‍ എടുത്ത് കൊണ്ടു പോകുന്ന രീതിയായിരുന്നു തങ്ങളെ ശബരിമലയിലേക്ക് കൊണ്ടുവന്നതെന്നും നേരത്തെ തീരുമാനിച്ചതില്‍ നിന്നും വ്യത്യസ്തമായി കാര്യങ്ങള്‍ മാറിയത് പൊലീസിന്‍റെ ഇടപെടലിലൂടെയായിരുന്നുവെന്നും ശെല്‍വി പറഞ്ഞു.
പല സ്ഥലങ്ങളില്‍ നിന്നും പുറപ്പെട്ടുന്ന മനിതി സംഘാംഗങ്ങള്‍ കോട്ടയത്ത് ഒത്തുകൂടിയ ശേഷം ഒരു മിച്ച് മലകയറുമെന്നായിരുന്നു ആദ്യം ഇവര്‍ മാധ്യമങ്ങളെ അറിയിച്ചത്. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായി പൊലീസ് ഇവരെ പമ്പയിലെത്തിക്കുകയായിരുന്നു.
പൊലീസ് നിര്‍ദേശ പ്രകാരമാണ് തങ്ങള്‍ സഞ്ചരിച്ചിരുന്ന വാഹനം പോയിക്കൊണ്ടിരുന്നതെന്നും വാഹനത്തെ നിയന്ത്രിച്ചിരുന്നത് കേരളാ പൊലീസായിരുന്നുവെന്നും ശെല്‍വി പറഞ്ഞു. എന്നാല്‍ സര്‍ക്കാര്‍ സുരക്ഷ ഉറപ്പ് നല്‍കിയാല്‍ മനിതി സംഘം വീണ്ടും ശബരിമല ദര്‍ശനം നടത്താന്‍ ആഗ്രഹിക്കുന്നുവെന്നും ശെല്‍വി കൂട്ടിച്ചേർക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം ശബരിമല ദര്‍ശനത്തിനെത്തിയ മനിതി സംഘത്തെ ശബരിമല കര്‍മ്മ സമിതിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധക്കാര്‍ ശബരിമല ദര്‍ശനത്തിന് അനുവദിച്ചിരുന്നില്ല. ആറ് മണിക്കൂര്‍ നീണ്ട നാടികീയ സംഭവങ്ങള്‍ക്കും സംഘര്‍ഷത്തിനുമൊടുവില്‍ ശബരിമല ദര്‍ശനത്തിനെത്തിയ പതിനൊന്നംഗ മനിതി സംഘം മടങ്ങുകയിരുന്നു.
കോ– ഓർഡിനേറ്റർ സെൽവിയുടെ (40) നേതൃത്വത്തിലായിരുന്നു യാത്ര. ഇരുമുടിക്കെട്ടേന്തിയതു മുത്തുലക്ഷ്മി (28), കർപ്പകം (32), ശ്രീദേവി (40), ഈശ്വരി (40), സെൽവി (38), കല (53) എന്നിവർ. തിലകവതി (24) അഭിനയ (28) മധു (20) വിജയലക്ഷ്മി (36) എന്നിവർ പിന്തുണയുമായി ഒപ്പം നിന്നു. യാത്ര (36), മുത്തുലക്ഷ്മി (39), വസുമതി (39) എന്നിവർ വൈകിട്ടു പത്തനംതിട്ട വരെയെത്തി മടങ്ങി.
അതേസമയം ശബരിമല ദര്‍ശനം നടത്തണം എന്നാണ് ആഗ്രഹമെന്നും, എന്നാല്‍ പൊലീസ് നിര്‍ബന്ധിച്ച് തിരിച്ചയക്കുകയാണെന്നും മനിതി സംഘം പ്രതികരിച്ചിരുന്നു. എന്നാൽ യുവതികള്‍ സ്വന്തം തീരുമാന പ്രകാരമാണ് മടങ്ങുന്നതെന്നാണ് പൊലീസിന്‍റെ പ്രതികരണം. അഞ്ച് മണിക്കൂറിലേറെ പമ്പയില്‍ കാനന പാത തുടങ്ങുന്ന ഭാഗത്ത് മനിതി സംഘം കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. നാമജപ പ്രതിഷേധക്കാര്‍ക്കെതിരായ നടപടിയ്ക്ക് ശേഷം യുവതികളെ പൊലീസ് പമ്പ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് പൊലീസ് വാഹനത്തില്‍ വച്ച് പമ്പ സ്പെഷ്യല്‍ ഓഫീസര്‍ കാര്‍ത്തികേയന്‍ ഗോകുലചന്ദ്രന്‍ മനിത സംഘവുമായി സംസാരിച്ചു. തുടര്‍ന്നാണ് യുവതികളുമായി പൊലീസ് വാഹനം നിലയ്ക്കലേക്ക് തിരിച്ചത്.
https://www.facebook.com/Malayalivartha
























