മുത്തലാഖ് ബില്‍ വോട്ടെടുപ്പില്‍ ഹാജരാകാത്തതുമായി ബന്ധപ്പെട്ടുള്ള കുപ്രചരണം ചില തല്‍പര കക്ഷികളുടേത്; പാര്‍ട്ടിപരമായും വിദേശയാത്രാപരമായും അത്യാവശ്യം ഉളളതിനാലാണ് ലോക്സഭയില്‍ വോട്ടെടുപ്പിനെത്താതെന്ന് പി കെ കുഞ്ഞാലിക്കുട്ടി എംപി

ലോക്സഭയില്‍ മുത്തലാഖ് ബില്‍ വോട്ടെടുപ്പിനിടെ പി.കെ.കുഞ്ഞാലിക്കുട്ടി വിട്ടുനിന്നതു വിവാദത്തിലായ പശ്ചാത്തലത്തിൽ മറുപടിയുമായി മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംപി തന്നെ നേരിട്ടെത്തിയിരിക്കുകയാണ്.
മുത്തലാഖ് ബില്ലിന്മേലുള്ള വോട്ടെടുപ്പില്‍ താന്‍ ഹാജരായില്ലെന്നതുമായി ബന്ധപ്പെട്ട് ചില തല്‍പര കക്ഷികള്‍ പ്രചരണം നടത്തുന്നുണ്ട് ഇത് വസ്തുതാപരമായി ശരിയല്ല. ചില കക്ഷികള്‍ വോട്ടെടുപ്പില്‍ പങ്കെടുത്തപ്പോള്‍ ലീഗും തീരുമാനം മാറ്റുകയായിരുന്നു. അതേസമയം ഇ ടി മുഹമ്മദ് ബഷീര്‍ എതിര്‍ത്ത് വോട്ട് ചെയ്തിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചു.
പാര്‍ട്ടിപരമായും വിദേശയാത്രാപരമായും അത്യാവശ്യം ഉളളതിനാലാണ് ഹാജരാകാൻ കഴിയാത്തതെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. മുത്തലാഖ് ബില്‍ ലോക്‌സഭയില്‍ പാസായ ദിവസം ലോക്സഭയില്‍ ഹാജരാകാത്ത സംഭവത്തിൽ വിമർശനം ഉയർന്ന സാഹചര്യത്തിൽ വാർത്താകുറിപ്പിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വിവാദ ബിൽ ചർച്ചക്ക് വന്ന ദിവസം സഭയിൽ ഹാജരാകാതെ മുസ്‍ലിം ലീഗ് എം.പിയായ പി.കെ കുഞ്ഞാലിക്കുട്ടി പ്രവാസിയുടെ മകന്‍റെ വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിനായി നാട്ടിൽ തന്നെ നിന്നുവെന്നായിരുന്നു ആരോപണം. എന്നാൽ സംഭവം സമൂഹ മാധ്യമങ്ങളിലടക്കം വലിയ ചർച്ചക്ക് വഴിവെയ്ക്കുകയായിരുന്നു.
മുത്തലാഖ് ബില്‍ രണ്ടാം വട്ടം ലോക്‌സഭയില്‍ വരുമ്പോള്‍ ചര്‍ച്ചക്കു ശേഷം വോട്ടെടുപ്പ് ബഹിഷ്കരിക്കാനാണ് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ നേരത്തെ തീരുമാനിച്ചിരുന്നത്. ഈ ധാരണയിൽ മുന്നോട്ടു പോകുന്നതിനിടെയാണ് ബില്ലിനെ എതിർത്ത് വോട്ട് രേഖപ്പെടുത്താൻ ചില പാർട്ടികൾ തീരുമാനമെടുത്തത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ലീഗ് എതിർത്ത് വോട്ട് ചെയ്തത്.
"ചില കക്ഷികള്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ പൊടുന്നനെ തീരുമാനിച്ചപ്പോള്‍, മുസ്‌ലിം ലീഗും പ്രതിഷേധ വോട്ട് ചെയ്യുന്നതാണ് നല്ലത് എന്ന് അപ്പോള്‍ത്തന്നെ താനും ഇ.ടി മുഹമ്മദ് ബഷീര്‍ എംപിയും കൂടിയാലോചിച്ചു തീരുമാനിച്ചു. അദ്ദേഹം അത് നിര്‍വഹിക്കുകയും ചെയ്തു. അതിനാലാണ്, പാര്‍ട്ടിപരമായും വിദേശ യാത്രാപരമായും മറ്റും പല അത്യാവശ്യങ്ങളുള്ളതിനാല്‍ പാര്‍ലമെന്റില്‍ താന്‍ ഹാജരാവാതിരുന്നത്. പെട്ടെന്ന് എടുത്ത തീരുമാനമായതിനാലാണ് എതിര്‍ത്ത് വോട്ട് ചെയ്യാന്‍ 11 പേര്‍ മാത്രം ഉണ്ടായത്. പൂര്‍ണമായ നിലക്കുള്ള വോട്ടെടുപ്പല്ല അവിടെ നടന്നതും. വസ്തുത ഇതായിരിക്കെ, കുപ്രചാരണമാണ് ചില കേന്ദ്രങ്ങള്‍ നടത്തുന്നത്. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























