രവി പൂജാരിയുടെ ഇരകൾ വമ്പന്മാർ മാത്രം; നോട്ടമിടുന്നവരോട് ഒരു അനുകമ്പയും കാണിക്കാത്ത അധോലോക നായകൻ; പണം വേണമെന്നും വധിക്കുമെന്നുമുള്ള സ്ഥിരം അധോലോക ശൈലി; ഇന്ത്യയിൽനിന്ന് വിട്ട് നിന്നെങ്കിലും വീണ്ടും കളം പിടിച്ചത് ഫോൺ കോളുകളിലൂടെ; മാസ്റ്റർപീസ് ഭീഷണിപ്പെടുത്തലിന്റെ കഥകൾ ഏവരെയും ഞെട്ടിക്കുന്നത്....

രവി പൂജാരിയുടെ ചെറുതും വലുതുമായ ഭീഷണികൾ നേരിട്ടിട്ടുള്ള പ്രമുഖർ ധാരാളമാണ്. ബോളിവുഡ് താരങ്ങളും രാഷ്ട്രീയക്കാരുമൊക്കെ ഇതിൽ ഉൾപ്പെടും. പണം വേണമെന്നും വധിക്കുമെന്നുമൊക്കെയുള്ള സ്ഥിരം അധോലോക ശൈലിയാണ് പൂജാരിയുടെയും മാസ്റ്റർപീസ്. എന്നാൽ താൻ നോട്ടമിട്ടിട്ടുള്ള ആളുകളോട് ഒരുതരത്തിലുള്ള അനുകമ്പയും പൂജാരി കാട്ടാറില്ലെന്ന് മാത്രം.
ഇന്ത്യയിൽനിന്ന് വിട്ട് നിന്നിരുന്നുവെങ്കിലും വമ്പന്മാരെ പണമാവശ്യപ്പെട്ടും അല്ലാതെയും ഫോൺകാളുകളിലൂടെ ഭീഷണിപ്പെടുത്തിയാണ് പൂജാരി വീണ്ടും കളംപിടിച്ചത്. എന്നാൽ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്ക് നേരത്തെ ഫോണിലൂടെ വധഭീഷണി വന്നതോടെയാണ് കേരളത്തിൽ രവി പൂജാരിയെന്ന പേര് കൂടുതൽ ചർച്ചാവിഷയമായത്. തൃശൂരിൽ സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസ് വധക്കേസിലെ പ്രതി നിസാമിന് വേണ്ടിയായിരുന്നു ചെന്നിത്തലയ്ക്ക് ഭീഷണി സന്ദേശമെത്തിയത്.
കര്‍ണാടകയില്‍ ജനിച്ച രവി പൂജാരി അധോലോക നേതാവ് ഛോട്ടാ രാജന്റെ സന്തതസഹചാരിയായിരുന്നു. ഇപ്പോൾ ഓസ്ട്രേലിയയിൽ ആണെന്നാണ് കരുതുന്നത്. കര്‍ണാടകയില്‍ ജനിച്ച രവി വിദ്യാഭ്യാസം പാതിവഴിയില്‍ ഉപേക്ഷിച്ച് ജോലി തേടി മുംബൈയിലേക്ക് വണ്ടികയറുകയായിരുന്നു. അന്ധേരിയിലെത്തിയ പൂജാരി അവിടെ ഗുണ്ടാസഘങ്ങളോടൊപ്പം ചേര്‍ന്നു. ബാലസള്ത്ത എന്ന ഗുണ്ടയെ വധിച്ചതോടെ പൂജാരി അധോലോക സംഘങ്ങള്‍ക്കിടയില്‍ ശ്രദ്ധേയനായി. ആ വഴിയേ പിന്നീട് അധോലോക നായകരിൽ ഒരാളായ ഛോട്ടാ രാജന്റെ സംഘത്തിലെത്തി. ഛോട്ടാരാജന്റെ സഹായിയായി വര്‍ഷങ്ങളോളം മുംബൈ അധോലോകത്തെ വിറപ്പിച്ചിരുന്ന രവി തൊണ്ണൂറുകളുടെ പകുപതിയോടെ പതുക്കെ ദുബായിയിലേക്ക് ചേക്കേറി.
ദുബായിലേക്ക് കടന്ന രവി പൂജാരി ആദ്യം തുടക്കമിട്ടത് റിയല്‍ എസ്റ്റേറ്റ് ബിസിനസിലായിരുന്നു. രാഷ്ട്രീയത്തിലും സിനിമ മേഖലയിലും രവിപൂജാരിയുടെ വേരോട്ടം ഉണ്ടായി. നിരവധി രാഷ്ട്രീയ നേതാക്കളെയും സിനിമ താരങ്ങളെയും ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന പരാതിയും രവിക്കെതിരെയുണ്ട്.
1992 ല്‍ മുംബൈ സ്ഫോടമുണ്ടായതോടെ രവി പൂജാരിയും ഛോട്ടാ രാജനും ദാവൂദ് ഇബ്രാഹിമായി ഉടക്കിപ്പിരിഞ്ഞു. മതമാണ് ഇവര്‍ക്കിടയില്‍ പ്രശ്നമായതെന്നാണു കരുതുന്നത്. ബാബ്റി മസ്ജിദ് തകര്‍ക്കപ്പെട്ടതിനു പ്രതികാരം ചെയ്ത ദാവൂദിനെ എതിര്‍ത്ത രാജനും പൂജാരിയും പതുക്കെ ഹിന്ദു ഡോണ്‍ പരിവേഷം കെട്ടി. തുടര്‍ന്ന് ഗുരു സത്താം ഡി കമ്പനിയിലെ അംഗങ്ങളായ വിനോദ് ഷെട്ടി, മോഹന്‍ കട്ടിയാന്‍ തുടങ്ങിയവരുമായി ചേര്‍ന്ന് രാജനും പൂജാരിയും ഇന്ത്യക്കു പുറത്തുനിന്ന് തെക്കനേഷ്യയിലുടനീളം ഗ്യാങ് രൂപീകരിച്ച് ബോളിവുഡ് താരങ്ങളെയും വ്യവസായികളെയും ഭീഷണിപ്പെടുത്തി വളര്‍ന്നു. എന്നാല്‍ 2000ല്‍ ഛോട്ടാ രാജനെ ദാവൂദ് ഇബ്രഹിം വധിക്കാന്‍ ശ്രമിച്ചതോടെ രവിഅധോലോകമായി അകലം പാലിക്കുകയായിരുന്നു.
ദാവൂദ് ഇബ്രാഹിം, ഛോട്ടാ രാജന് എന്നീ വമ്പന്‍ പേരുകള്‍ക്കൊപ്പം മുംബൈ നഗരത്തെയും തെക്കേനേഷ്യന്‍ മാഫിയയെും കാലങ്ങളോളം വിറപ്പിച്ച പേരാണ് രവി പൂജാരി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കു വധഭീഷണി ഉയര്‍ത്തിയതോടെയാണ് രവി പൂജാരി എന്ന മറുനാടന്‍ ഡോണ്‍ ആരെന്ന ചോദ്യം സംസ്ഥാനത്ത് ആദ്യം ഉയർന്നു കേട്ടത്.
ഷാരൂഖ് ഖാന്, സല്മാന് ഖാന്, അക്ഷയ്കുമാര്‍, കരണ്‍ ജോഹര്‍ എന്നീ ബോളിവുഡ് സെലിബ്രിറ്റികളെ പണമാവശ്യപ്പെട്ടും അല്ലാതെയും ഭീഷണിപ്പെടുത്തിയതിന്റെ പേരിലും രവി പൂജാരി വാർത്തകളിൽ നിറഞ്ഞു നിന്നു. ഷാരൂഖിന്റെ സുഹൃത്തും ബിസിനിസ് പങ്കാളിയുമായ കരീം മോറാനിയോട് ഒരുബന്ധവും പാടില്ലെന്ന് ആവശ്യപ്പെട്ടായിരുന്നു ഭീഷണി. 2014ല്‍ ഹാപ്പി ന്യൂ ഇയര്‍ എന്ന സിനിമയുടെ റിലീസിനോട് അനുബന്ധിച്ചാണ് ഷാരൂഖിനു നേര്‍ക്കു ഭീഷണി ഉണ്ടായത്. തുടര്‍ന്നു പോലീസ് സുരക്ഷ ശക്തമാക്കുയിരുന്നു.
യുവസെന്‍സേഷനായ ഗായകന് അര്‍ജിത്ത് സിങ്ങിനോട് അഞ്ചുകോടി രൂപ ആവശ്യപ്പെട്ട് രവി പൂജാരി ഭീഷണി ഉയര്‍ത്തിയതായി വാര്‍ത്ത ഉയര്‍ന്നു. എന്നാല്‍, അത്രയും പണം നല്‍കാനാവില്ലെന്ന് അറിയിച്ചപ്പോള്‍ തന്റെ സുഹൃത്തിനുവേണ്ടി രണ്ടു പരിപാടികള്‍ സൗജന്യമായി ചെയ്തുകൊടുക്കണമെന്നായിരുന്നു ആവശ്യം. കൂടാതെ ജെ.എന്‍.യു. വിവാദത്തിന്റെ പശ്ചാത്തലത്തില്‍ വിഘടനവാദി നേതാവ് സയീദ് അലീ ഷാ ഗീലാനിയെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയും പൂജാരി വാര്‍ത്തകളില്‍ നിറഞ്ഞു.
https://www.facebook.com/Malayalivartha

























