വനിതാ മതിലിന്റെ നിർമ്മാണത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ ഉണർന്നു പ്രവർത്തിക്കാൻ പൊതുജനസമ്പർക്ക വകുപ്പ് ഉൾപ്പെടെയുള്ള സർക്കാർ വകുപ്പുകൾ; പാളിച്ച വരുത്തുന്ന ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാർക്ക് മിന്നൽ പിണറായിക്ക് മുന്നിൽ ഹാജരാകേണ്ടിവരും

വനിതാ മതിലിന്റെ നിർമ്മാണത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ പൊതുജനസമ്പർക്ക വകുപ്പ് ഉൾപ്പെടെയുള്ള സർക്കാർ വകുപ്പുകളെല്ലാം ഉണർന്നു പ്രവർത്തിക്കാൻ ആരംഭിച്ചു. ഞായറാഴ്ച ബന്ധപ്പെട്ട വകുപ്പുകൾക്ക് അവധി നൽകേണ്ടതില്ലെന്നാണ് സർക്കാർ തീരുമാനം. മതിൽ കെട്ടുന്നതിൽ പാളിച്ച സംഭവിച്ചാൽ ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാർ മിന്നൽ പിണറായിക്ക് മുന്നിൽ അറ്റൻഷനായി നിൽക്കേണ്ടി വരും അതുകൊണ്ടു തന്നെ മന്ത്രിമാരെല്ലാം അതീവ ജാഗ്രതയോടെ മതിലിന്റെ വിജയത്തിനായി പണി തുടങ്ങി കഴിഞ്ഞു.
സർക്കാർ ഫണ്ട് മതിലിന് ചെലവാക്കില്ലെന്ന് മാത്രമാണ് മുഖ്യമന്തി പറഞ്ഞത്. എന്നാൽ സർക്കാർ ഫണ്ട് തന്നെയാണ് ഇതിനു വേണ്ടി ചെലവാക്കുന്നത്. പക്ഷേ അത് മതിലിന് വേണ്ടിയല്ലെന്നു മാത്രം. തവോത്ഥാന ശ്രമങ്ങൾക്ക് ഫണ്ട് നൽകുന്നതിൽ സർക്കാരിന് ഒരു വൈഷമ്യവുമില്ല. പ്രത്യേകിച്ച് സാംസ്കാരിക, വനിത ക്ഷേമം,കുട്ടികളുടെ ക്ഷേമം തുടങ്ങിയ വകുപ്പുകളിൽ യഥേഷ്ടം ഫണ്ടുണ്ട്. ഇതൊന്നും ചെലവഴിക്കുന്നതിൽ യാതൊരു നിയമതടസവും സർക്കാരിന് ഇല്ല.
പബ്ളിക് റിലേഷൻസ് വകുപ്പിലെ സുപ്രധാന തസ്തികകളിൽ ജോലി ചെയ്യുന്നവർ സർക്കാരിന് വേണ്ടപ്പെട്ടവരാണ്.അവരെല്ലാം ഒരാഴ്ചയിലധികമായി മതിൽ കെട്ടുന്നതിന്റെ തിരക്കിലാണ്. മതിലിന്റെ സകല പ്രചരണ സാമഗ്രികളും വിതരണം ചെയ്യുന്നത് പി ആർഡിയിൽ നിന്നാണ്. അവരുടെ മേൽനോട്ടത്തിൽ ഒരു കൂട്ടം കരാർ ജീവനക്കാരും മതിലിന് വേണ്ടി രാപകൽ പ്രയത്നിക്കുന്നു.
സെക്രട്ടേറിയറ്റിലെയും മറ്റ് വകുപ്പുകളിലെയും സി പി എം ഉദ്യോഗസ്ഥരും നേതാക്കളും കഴിഞ്ഞ കുറെ ദിവസങ്ങളായി മതിലിൽ പങ്കെടുക്കേണ്ട ദിവസവേതന ജീവനക്കാരുടെ കണക്കെടുക്കുന്ന തിരത്തിലാണ്. തുഛമായ വരുമാനം മാത്രമുള്ള ഇവർ ഇടതുസർക്കാർ അധികാരത്തിലെത്തിയ ശേഷം നിയമിതരായവരാണ്. ഇവരിൽ പകുതി പേരും സി പി എം അനുഭാവികൾ തന്നെയാണ്. എന്നാൽ ഉമ്മൻ ചാണ്ടിയുടെ കാലത്ത് നിയമിതരായവരും ഇക്കൂട്ടത്തിലുണ്ട്. അവർ സി പി എം പിൻ ബലത്തിൽ ജോലിയിൽ തുടർന്നു പോകുന്നവരാണ്. അവരെയും മതിലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മതിലിൽ അണിനിരക്കാൻ തയ്യാറല്ലാത്തവർക്ക് ജോലിയിൽ നിന്നും വിട്ടു പോകാം. അതു കൊണ്ടു തന്നെ അരവയറിനായി കഷ്ടപ്പെട്ടുന്നവരൊക്കെ മതിൽ കെട്ടാൻ തയാറാണ്.
ദിവസ വേതന ജീവനക്കാരെ കൊണ്ട് ദേശാഭിമാനി പത്രത്തിന്റെ വരിസംഖ്യ എടുപ്പിച്ചവരും ഇക്കൂട്ടത്തിലുണ്ട്. 2500രൂപ മുടക്കി പത്രത്തിന്റെ വരിസംഖ്യ എടുക്കാൻ ഇവർക്ക് പണമുണ്ടായിട്ടല്ല. എന്നാൽ അങ്ങനെ എടുത്തില്ലെങ്കിൽ വിവരമറിയും എന്നതു കൊണ്ടാണ് അപ്രകാരം ചെയ്യാൻ നിർബന്ധിതമായത്.
ഇത്തരത്തിൽ മതിൽ നിർമ്മാണകാര്യത്തിൽ പിണറായി വിജയനെക്കാൾ ശുഷ്കാന്തിയോടെയാണ് മേസ്തിരി മാർ നീങ്ങുന്നത്. കൈയാളുമാരായി മേസ്തിരിമാർ ഉപയോഗിക്കുന്നത് സർക്കാരിലെ ദിവസ വേതനക്കാരെയാണെന്ന് സർക്കാരിന് അറിയാമെങ്കിലും സർക്കാരിന് ഇക്കാര്യത്തിൽ പരാതിയില്ല. എല്ലാം നമ്മുടെ നാടിന് വേണ്ടിയാണെന്ന ഉത്തമ വിശ്വാസത്തിലാണ് സർക്കാർ . നാടിനെ ഉദ്ധരിക്കുന്ന കാര്യത്തിൽ എതിർപ്പ് പ്രകടിപ്പിക്കുന്നവരെല്ലാം പിന്തിരിപ്പൻമാരാണെന്നും സർക്കാർ കരുതുന്നു. പ്രമുഖ സാഹിത്യകാരൻമാരുടെയും സാംസ്കാരിക നായകൻമാരുടെയും ഭാര്യമാരെ മതിലിലെ കല്ലുകളാക്കാനുള്ള ചുമതല സാംസ്കാരിക മന്ത്രി എ. കെ. ബാലനാണ്. കുടുംബശ്രീ ജീവനക്കാരെയും പ്രവർത്തകരെയും അംഗനവാടി പ്രവർത്തകരെയും കൃത്യമായി അണി നിരത്താനുള്ള ചുമതല ആരോഗ്യ മന്ത്രിക്കാണ്. ചിട്ടയായ പ്രവർത്തനങ്ങളിലൂടെ മതിലിനെ ചേതോഹരമാക്കാനുള്ള പ്രവർത്തനങ്ങൾ സി പി എമ്മും സർക്കാരും തുടങ്ങി കഴിഞ്ഞു. അതു കൊണ്ടു തന്നെ മതിൽ പൊളിയുമെന്ന് കരുതുന്നവർ ജീവിക്കുന്നത് വിഡ്ഢികളുടെ സ്വർഗത്തിൽ തന്നെയാണ്.
കൂട്ടത്തിൽ ശത്രു കാണുമെന്ന് സർക്കാരിന് അറിയാവുന്നതു കൊണ്ട് ശ്രദ്ധയോടെയാണ് കരുക്കൾ നീക്കുന്നത്. ആരെങ്കിലും രഹസ്യം ചോർത്തുന്നുണ്ടോ എന്ന് പരിശോധിക്കാനും സർക്കാരിലെ ഉന്നതർ ശ്രമം നടത്തുന്നുണ്ട്. പ്രത്യേകിച്ച് ചെലവിന്റെ ഫയലുകൾ പുറത്തു പോകുന്നുണ്ടോ എന്ന അന്വേഷണമാണ് മുഖ്യം. പ്രതിപക്ഷത്തിനൊപ്പം മാധ്യമങ്ങളും രഹസ്യം ചോർത്താൻ ജാഗരൂകരാണ്.
തുഷാർ വെള്ളാപ്പള്ളിയുടെ ഭാര്യയെ മതിലിൽ കല്ലാക്കിയതിന്റെ ക്രെഡിറ്റ് പിണറായിക്കാണ്. ബിജെപി നേതാവിന്റെ ഭാര്യ കല്ലായാൽ അത് വാർത്തയായും. ഭാര്യ കല്ലായില്ലെങ്കിൽ തുഷാർ അകത്താകും. ഇതാണ് യഥാർത്ഥ സ്ഥിതി വിശേഷം. ഇനി കന്യാസ്ത്രിമാരിലും ബീവിമാരിലുമാണ് കണ്ണ്. അവരെ കൂടി കിട്ടിയാൽ സംഗതി ജോറാകും.
https://www.facebook.com/Malayalivartha

























