ഒടുവിൽ രാഷ്ട്രീയവത്കരണത്തിന് ഇരയായത് സംസ്ഥാന ബാലാവകാശ കമ്മീഷൻ

ഭരണഘടനാ സ്ഥാപനങ്ങളെ സി പി എം സർക്കാർ രാഷ്ട്രീയവത്ക്കരിക്കുന്നു. സംസ്ഥാന ബാലാവകാശ കമ്മീഷനാണ് ഒടുവിൽ രാഷ്ട്രീയവത്കരണത്തിന് ഇരയായത്. അറിയപ്പെടുന്ന സി പി എം അനുഭാവിയെയാണ് പിണറായി സർക്കാർ ബാലാവകാശ കമ്മീഷന്റെ അധ്യക്ഷ സ്ഥാനത്ത് അവരോധിച്ചത്. ഇത്തരം ഭരണഘടനാ സ്ഥാപനങ്ങളിൽ സ്വന്തം അനുയായികളെ തിരുകി കയറ്റുന്നത് മാറി മാറി വരുന്ന സർക്കാരുകളുടെ പ്രിയപ്പെട്ട ഹോബിയാണ്. ഓരോ സർക്കാർ അധികാരത്തിൽ വരുമ്പോഴും ഇത്തരത്തിൽ നിയമനങ്ങൾ നടത്താറുണ്ട്. ഇപ്പോൾ കമ്മീഷനുകളുടെ തലപ്പത്ത് ഇരിക്കുന്ന പലരും ഇത്തരത്തിൽ നിയമിതരായവരാണ്.
ഇപ്പോൾ ബാലാവകാശ കമ്മീഷന്റെ അധ്യക്ഷസ്ഥാനത്തുള്ളയാൾ അറിയപ്പെടുന്ന അഭിഭാഷകനും സർക്കാർ പ്രോസിക്യൂട്ടറുമായിരുന്നു. നേരത്തെ യു ഡി എഫ് സർക്കാർ നിയമിച്ച ശോഭാ കോശി അഞ്ചു വർഷത്തെ കാലാവധി പൂർത്തിയാക്കി വിരമിച്ചയുടനെയായിരുന്നു നിയമനം. പോസ്കോ കേസുകൾ പരിചയമുള്ളയാളാണ് ബാലാവകാശ കമ്മീഷൻ ചെയർമാൻ സുരേഷ്. എന്നിട്ടും അദ്ദേഹം ഹൈക്കോടതിയെ വിമർശിച്ചു എന്നതാണ് ആശ്ചര്യകരം.
വനിതാ മതിലിൽ നിന്നും കുട്ടികളെ ഒഴിവാക്കണമെന്ന വിധിക്കെതിരെയാണ് ബാലാവകാശ കമ്മീഷൻ അധ്യക്ഷൻ രംഗത്തെത്തിയത്. വനിതാ മതിലിൽ കുട്ടികളെ പങ്കെടുപ്പിക്കരുതെന്ന് കഴിഞ്ഞയാഴ്ച കേരള ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സാധാരണ ഗതിയിൽ ഹൈക്കോടതി ഉത്തരവിനെതിരെ ഇത്തരം ഭരണഘടനാ സ്ഥാപനങ്ങൾ ഒന്നും ശബ്ദിക്കാറില്ല. എന്നാൽ ഇവിടെ നേരേ തിരിച്ചാണ് സംഭവിച്ചത്. കുട്ടികളെ പങ്കെടുപ്പിക്കരുതെന്ന ഹൈക്കോടതി വിധി കുട്ടികളുടെ അവകാശങ്ങൾക്ക് നേരേയുള്ള ലംഘനമാണെന്നാണ് വ്യാഴാഴ്ച ബാലാവകാശ കമ്മീഷൻ അധ്യക്ഷൻ പി. സുരേഷ് പറഞ്ഞത്.
കൈക്കുഞ്ഞുങ്ങളുമായി പ്രകടനത്തിൽ പങ്കെടുക്കരുതെന്ന് മാത്രം കമ്മീഷർ പറഞ്ഞു. കുട്ടികൾക്ക് ശാരീരിക - മാനസിക ക്ലേശം ഉണ്ടാക്കരുതെന്നും അദ്ദേഹം കുട്ടിച്ചേർത്തു. സമാധാനപരമായി പ്രകടനങ്ങളിൽ കുട്ടികൾക്കും പങ്കെടുക്കാമെന്ന വിചിത്ര നിലപാടാണ് കമ്മീഷൻ സ്വീകരിച്ചത്. വെള്ളിയാഴ്ച്ചത്തെ പത്രങ്ങളിൽ ഒന്നാം പുറത്തിൽ വന്ന വാർത്ത എല്ലാവരെയും ഞെട്ടിച്ചു.
മനുഷ്യാവകാശ കമ്മീഷന്റെ ചെയർമാൻ വിരമിച്ച ചീഫ് ജസ്റ്റിസാണ്. അടുത്തിടെ ശബരിമലയിൽ നടന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിൽ അദ്ദേഹം ശബരിമല സന്ദർശിച്ചിരുന്നു. ഹൈക്കോടതിയും സുപ്രീം കോടതിയും ഇടപെട്ട വിഷയങ്ങളെ കുറിച്ച് മാധ്യമ പ്രവർത്തകർ ചോദിച്ചെങ്കിലും അദ്ദേഹം പ്രതികരിക്കാൻ വി സമ്മതിച്ചു. തനിക്ക് ഹൈക്കോടതിയെക്കാൾ അധികാരമില്ലെന്നായിരുന്നു മുൻ ചീഫ് ജസ്റ്റിസിന്റെ മറുപടി.
ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത ബാലാവകാശ കമ്മീഷൻ നടപടിയെ നിയമലോകം അത്‌ഭുതത്തോടെയാണ് കണ്ടത്. അറിയപ്പെടുന്ന അഭിഭാഷകനായ ഡി. ബി. ബിനുവാണ് വനിതാമതിലിനെ തീരെ ഹൈക്കോടതിയെ സമീപിച്ചത്. അദ്ദേഹത്തെയും ചെയർമാന്റെ പ്രസ്താവന ഞ്ഞെട്ടിച്ചുവെന്നാണ് വിവരം.
കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി നിയമിച്ച ജഡ്ജിമാർ അടങ്ങിയ ഹൈപവർ കമ്മിറ്റിയെ ഒരു മന്ത്രി രൂക്ഷമായി വിമർശിച്ചത്. ശബരി മലയിലെ കക്കൂസുകളുടെ എണ്ണം എടുക്കലല്ല ജഡ്ജിമാരുടെ ജോലിയെന്ന് മന്ത്രി പറഞ്ഞു. മന്ത്രിക്ക് മറുപടി പറയുകയല്ല തങ്ങളുടെ ജോലിയെന്ന് ജസ്റ്റിസ് പി.ആർ. രാമൻ പറഞ്ഞു. ഇത്തരത്തിൽ ജഡ്ജിമാരെ തീരെ സഹിക്കാനാവാത്ത സാഹചര്യത്തിലായിരിക്കുകയാണ് സിപിഎം നേതാക്കൾ.
ബാലാവകാശ കമ്മീഷനെതിരെ ഹൈക്കോടതി രംഗത്ത് വരണമെന്നില്ല. അങ്ങനെ വന്നാൽ അത് ഹൈക്കോടതിക്ക് തന്നെയാണ് നാണക്കേട്. എന്നാൽ ബാലാവകാശ കമ്മീഷന്റെ ഉത്തരവ് ആരെങ്കിലും ശ്രദ്ധയിൽ പെടുത്തിയാൽ കോടതി ഇടപെടും. അങ്ങനെവന്നാൽ ചിലപ്പോൾ തട്ട് കിട്ടിയെന്നു വരാം. ചീഫ് സെക്രട്ടറിയുടെ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് ബാലാവകാശകമ്മീഷൻ ചെയർമാൻ.
https://www.facebook.com/Malayalivartha

























