ആത്മഹത്യ ചെയ്യാൻ ലോഡ്‌ജിൽ എത്തിയ യുവാവ് മദ്യലഹരിയിൽ ദേഹത്ത് തട്ടിയ മധ്യവയസ്ക്കനെ കാലില്‍ തൂക്കി വലിച്ചെറിഞ്ഞ് കൊലപ്പെടുത്തി... ചിറയിൻകീഴിൽ സംഭവിച്ചത്

ചിറയിൻകീഴ് താലൂക്ക് ആശുപത്രിക്ക് സമീപത്തെ ബാറിന് മുന്നിൽ ആനത്തലവട്ടം വയൽതിട്ട വീട്ടിൽ ബിനുവിനെ (50) മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. പ്രതി വെള്ളായണി തയ്‌ക്കാപള്ളിക്ക് സമീപം മുജാ മൻസിലിൽ നിജയെ (42) കണിയാപുരത്ത് വച്ച് പൊലീസ് പിടികൂടി. സംഭവദിവസം മദ്യപിച്ച് അവശനായ ബിനു പ്രതി നിജ താമസിക്കുന്ന ലോഡ്‌ജിന് മുന്നിൽ മദ്യലഹരിയിൽ കിടന്നു. ഇതേ സമയം മദ്യപിച്ചെത്തിയ നിജ ബിനുവിനെ റൂമിന് മുന്നിൽ നിന്നു മാറ്റാൻ ശ്രമിച്ചതോടെ ബിനുവും നിജയും തമ്മിൽ തർക്കമുണ്ടായി.
ഇതിനിടെ നിജ ബിനുവിനെ മർദ്ദിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ 21ന് വെളുപ്പിനാണ് ബാറിന് മുന്നിൽ ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാളുടെ ശരീരത്തിലും സംഭവ സ്ഥലത്തും രക്തക്കറ ഉണ്ടായിരുന്നതിനാൽ സംഭവം കൊലപാതകമാണോ എന്ന് ആദ്യമേ സംശയം ഉയർന്നിരുന്നു. പൊലീസും ഫോറൻസിക് വിദഗ്ദ്ധരും നടത്തിയ പരിശോധനയിൽ ഇയാൾക്ക് പൈൽസ് ഉണ്ടായിരുന്നതായും അത് പൊട്ടിയുണ്ടായ ചോരക്കറയാണ് സ്ഥലത്ത് കണ്ടതെന്നുമായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ വാരിയെല്ലിലുണ്ടായ പൊട്ടലിനെ തുടർന്നുള്ള ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായി.
തുടർന്ന് ഷാഡോ പൊലീസിന്റെ സഹായത്തോടെ ചിറയിൻകീഴ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. 20ന് രാത്രിയിൽ വ്യാപാരികളും നാട്ടുകാരും മദ്യപിച്ച നിലയിൽ ബിനുവിനെ ബാറിന്റെ പരിസരത്ത് കണ്ടിരുന്നു. ഒരാൾ ബിനുവിനെ അസഭ്യം വിളിച്ചതായി പ്രദേശവാസി ഷാഡോ സംഘത്തെ വിവരം അറിയിച്ചു. ഇതാണ് പ്രതിയെ കണ്ടെത്താൻ പൊലീസിനെ സഹായിച്ചത്. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബാറിലെയും പരിസര പ്രദേശങ്ങളിലെയും സി.സി ടിവി കാമറകൾ പരിശോധിച്ചപ്പോൾ സമീപത്തെ ലോഡ്‌ജിൽ താമസിച്ചിരുന്ന ഒരാൾ സംഭവശേഷം മൊബൈൽ ഫോൺ ഓഫാക്കി കടന്നുകളഞ്ഞ വിവരം കിട്ടി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കണിയാപുരത്ത് നിന്ന് പ്രതിയെ പിടികൂടിയത്.
ലോഡ്ജിലെ റജിസ്റ്ററില്‍ തെറ്റായ മേല്‍വിലാസമാണ് അയാള്‍ കൊടുത്തിരുന്നത്. ആകെയുള്ളത് കാരയ്ക്കാമണ്ഡപം എന്ന സ്ഥലനാമം മാത്രം. നല്‍കിയിരിക്കുന്ന മൊബൈല്‍ നമ്പറും തെറ്റ്. റജിസ്റ്ററില്‍ എഴുതിയ മൊബൈല്‍ നമ്പരിലെ അക്കങ്ങള്‍ മാറ്റി പൊലീസ് പരീക്ഷണം നടത്തി. മാറ്റിയ നമ്പരുകളിലുള്ള വിലാസം ശേഖരിച്ചു.
നൂറോളം അക്കങ്ങള്‍ മാറ്റിയുള്ള പരീക്ഷണത്തിനൊടുവില്‍ കാരയ്ക്കാമണ്ഡപത്തെ ഒരു മേല്‍വിലാസം ഒത്തുവന്നു. പൊലീസ് ആ ഫോണിന്റെ കോള്‍ ഡീറ്റൈല്‍സ് പരിശോധിച്ചു. സംഭവം നടന്ന ദിവസം മൊബൈലിന്റെ ഉടമ ചിറയിന്‍കീഴ് ടവര്‍ ലൊക്കേഷനിലുണ്ടായിരുന്നതായി കണ്ടെത്തി. തിരച്ചിലിനൊടുവില്‍ വെള്ളായണി, തയ്ക്കാപള്ളിക്കു സമീപം മുജാ മൻസിലിൽ നിജയെ (42 ) ചിറയിൻകീഴ് സബ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ റൂറൽ ഷാഡോ സംഘം അറസ്റ്റു ചെയ്തു. ബാറില്‍നിന്ന് നിജ പുറത്തിറങ്ങിയപ്പോള്‍ ബിനുവിന്റെ ദേഹത്ത് തട്ടിയതുമായി ബന്ധപ്പെട്ട് വാക്കേറ്റം ഉണ്ടായതാണ് കൊലപാതകത്തില്‍ കലാശിച്ചത്. നിജ ബിനുവിനെ കാലില്‍ തൂക്കി ശക്തിയായി വലിച്ചെറിഞ്ഞു. വീഴ്ചയിലാണ് വാരിയെല്ലു പൊട്ടി രക്തം വാര്‍ന്നു ബിനു മരിക്കുന്നത്.
രണ്ട് വർഷങ്ങൾക്ക് മുമ്പും പ്രതി സമാനമായ രീതിയിൽ കൊലപാതകം നടത്തിയിട്ടുണ്ട്. സാമ്പത്തിക തർക്കത്തെ തുടർന്ന് നേമം, കാരയ്ക്കാമണ്ഡപം സ്വദേശി ബഷീറിനെ കാറിൽ കയറ്റി കൊണ്ട് പോയി ഇയാൾ മർദ്ദിച്ചിരുന്നു. മർദ്ദനത്തിനിടെ ഹൃദയാഘാതംവന്ന് മരണപ്പെട്ട ബഷീറിന്റെ മൃതദേഹം പൂവാറിന് സമീപം ഓടയിൽ ഉപേക്ഷിച്ച ശേഷം ഒളിവിൽ പോയ സംഭവത്തിൽ ഇയാൾ അറസ്റ്റിലായിരുന്നു.
തിരുവനന്തപുരം കന്റോൺമെന്റ് സ്റ്റേഷനിൽ ഇയാൾക്കെതിരെ മോഷണക്കുറ്റത്തിന് കേസുണ്ട്. റൂറൽ എസ്.പി പി. അശോക് കുമാറിന്റെ നിർദ്ദേശപ്രകാരം ആറ്റിങ്ങൽ ഡിവൈ.എസ്.പി പി. അനിൽകുമാർ, ചിറയിൻകീഴ് എസ്.ഐ എസ്. നിയാസ്, ഷാഡോ എസ്.ഐ സിജു കെ.എൽ. നായർ, എ.എസ്.ഐ ഫിറോസ്, ഷാഡോ ടീം അംഗങ്ങളായ ദിലീപ്, ബിജുകുമാർ, റിയാസ്, ജ്യോതിഷ് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റുചെയ്‌തത്. കുടുംബപരമായ പ്രശ്‌നം കാരണം ആത്മഹത്യചെയ്യാനാണ് ഇവിടെ എത്തിയതെന്ന് പ്രതി നിജ പൊലീസിന് മൊഴി നൽകിയിരുന്നു. ഇയാളുടെ ബാഗിൽ നിന്നു കയർ കണ്ടെത്തി.
https://www.facebook.com/Malayalivartha

























