വനിതാമതിലാണോ അയ്യപ്പജ്യോതിയാണോ വലുതെന്ന മത്സരം കടുക്കുമോൾ സിപിഎം കോട്ടയായ ആറ്റിങ്ങലിൽ ബിഡിജെഎസും ബിജെപിയും കളത്തിലിറക്കുന്നത് തുഷാര്‍ വെള്ളാപ്പള്ളിയെയും സെന്‍കുമാറിനെയും... സിപിഎം തുഷാറിനെയും ബിജെപി സെന്‍കുമാറിനെയും വിന്യസിപ്പിച്ചാല്‍ കാണാനിരിക്കുന്നത് അസാധാരണ പോരാട്ടം

കേരളത്തില്‍ ശബരിമല യുവതി പ്രവേശന വിവാദം കൊഴുക്കുമ്ബോള്‍ ഇടതുപക്ഷ സര്‍ക്കാരിന്റെ കണ്ണിലെ കരടായിരുന്ന ടി.പി. സെന്‍കുമാറിനെ ഗവര്‍ണറാക്കുമെന്ന വാര്‍ത്ത പുറത്ത് വന്നിട്ട് അധിക നാളായില്ല. എന്നാല്‍ മറ്റൊരു വാര്‍ത്തയാണ് ഇപ്പോൾ പ്രചരിക്കുന്നത്. സിപിഎം കോട്ടയായ ആറ്റിങ്ങല്‍ ലോകസഭാ മണ്ഡലത്തില്‍ മുന്‍ ഡിജിപി സെന്‍കുമാറിനെ രംഗത്ത് ഇറക്കാന്‍ ബിജെപി ആലോചന.
അതേസമയം അയ്യപ്പജ്യോതിയില്‍ നിന്നും ബിഡിജെഎസുമായി മറുകണ്ടം ചാടി വനിതാമതിലിന് എത്താനൊരുങ്ങുന്ന തുഷാര്‍ വെള്ളാപ്പള്ളിയും മൂന്‍ ഡിജിപി സെന്‍കുമാറും തമ്മില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരു പോരാട്ടമുണ്ടാകുമോ എന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് തൊട്ടടുത്തു നില്‍ക്കേ ഇടതുപക്ഷവും ബിജെപിയും വനിതാമതിലാണോ അയ്യപ്പജ്യോതിയാണോ വലുതെന്ന മത്സരം നടത്തുമ്പോള്‍ ഇരു പാര്‍ട്ടികളും ഇവരെ ആറ്റിങ്ങലില്‍ മത്സരിപ്പിച്ചേക്കുമെന്നാണ് സൂചന. സിപിഎം തുഷാറിനെയും ബിജെപി സെന്‍കുമാറിനെയും വിന്യസിപ്പിച്ചാല്‍ അതൊരു അസാധാരണ പോരാട്ടമായിരിക്കും. ബിഡിജെഎസിനെ എന്‍ഡിഎയില്‍ നിന്നും പറിച്ചെടുത്ത സിപിഎം ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലത്തില്‍ തുഷാറിനെ സ്ഥാനാര്‍ത്ഥിയാക്കിയേക്കുമെന്നാണ് സൂചനകള്‍.
തുഷാര്‍ മറുകണ്ടം ചാടിയെന്ന് ഉറപ്പായതോടെ നേരത്തേ ബിജെപി അദ്ദേഹത്തിന് വേണ്ടി മാറ്റിയിട്ട ആറ്റിങ്ങലില്‍ പകരം വരുന്നത് സിപിഎമ്മില്‍ നിന്നും ബിജെപിയിലേക്ക് കളംമാറ്റി ചവിട്ടിയ സെന്‍കുമാറായിരിക്കുമെന്നാണ് സൂചന. എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നേരത്തേ രാഷ്ട്രീയ നിലപാട് സംബന്ധിച്ച സൂചനകള്‍ വ്യക്തമാക്കിയിരുന്നു എങ്കിലും ബിജെപിയുടെ അയ്യപ്പജ്യോതിയില്‍ നിന്നും വിട്ടു നിന്നതോടെയാണ് തുഷാര്‍ ഇടതുപളയത്ത് എത്തിയെന്ന അഭ്യൂഹം ശക്തമായത്.
പിന്നാലെ തങ്ങള്‍ വനിതാമതിലില്‍ പങ്കെടുക്കുമെന്നും തന്റെയും മകന്റെയും ഭാര്യമാരും മതിലില്‍ കൈ പിടിക്കാന്‍ ഉണ്ടാകുമെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കുകയും ചെയ്തതോടെയാണ് ബിഡിജെഎസും ബിജെപിയും വേര്‍പിരിഞ്ഞെന്ന് വ്യക്തമായത്. വനിതാമതിലില്‍ പങ്കെടുക്കുമെന്ന പ്രഖ്യാപിച്ചതിന് പിന്നാലെ തുഷാറിന്റെ ഫേസ്ബുക്ക് പേജില്‍ സംഘപരിവാറുകാര്‍ രൂക്ഷമായ ആക്രമണമാണ് നടത്തിയത്. ബിജെപി പ്രവര്‍ത്തകര്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ മാനസീകമായി തകര്‍ക്കാന്‍ തറവേല കാണിക്കുകയാണെന്ന് വെള്ളാപ്പള്ളി പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. ശബരിമലവിഷയമാണ് അയ്യപ്പജ്യോതിയില്‍ നിന്നും പിന്മാറാന്‍ കാരണമെന്നും നവോത്ഥാനം കാരണമാണ് വനിതാമതിലില്‍ എത്തുന്നതെന്നാണ് വെള്ളാപ്പള്ളിയും തുഷാറും പറഞ്ഞത്.
എന്നാല്‍ ഇടതുപക്ഷം മുന്നോട്ടുവെച്ച ലോക്‌സഭാ സീറ്റ് തന്നെയാണ് ബിഡിജെഎസ് എന്‍ഡിഎ വിടാന്‍ കാരണമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. ആലപ്പുഴയാണ് തുഷാറിനായി സിപിഎം കണ്ടു വെച്ചിരുന്നതെങ്കിലും ജയസാധ്യത കൂടുതലുള്ള ആറ്റിങ്ങല്‍ ബിഡിജെഎസ് ചോദിച്ചു വാങ്ങുകയായിരുന്നെന്നാണ് വിവരം. നാലിലധികം ചെറുകക്ഷികളെ മുന്നണിയില്‍ എത്തിച്ച സിപിഎം പക്ഷേ ബിഡിജെഎസിന്റെ വിവരം പരസ്യമായി പറഞ്ഞിട്ടില്ല. ബിഡിജെഎസ് വരുതിയിലാകുന്നതോടെ എസ്എന്‍ഡിപിയും കൂടെപ്പോരുമെന്ന് ഉന്നം വെയ്ക്കുന്നു. ബിജെപി കരുത്താര്‍ജ്ജിച്ചതോടെ പാര്‍ട്ടിയെ ഉപേക്ഷിച്ച സവര്‍ണ്ണ സമൂഹത്തിന് പകരം പല കാരണങ്ങള്‍ കൊണ്ടു വിട്ടുപോയ അടിസ്ഥാന ജനവിഭാഗത്തെ തിരികെ കൊണ്ടുവന്ന് കരുത്ത് വീണ്ടെടുക്കാനാണ് സിപിഎമ്മിന്റെ ശ്രമം.
കെപിഎംഎസ് തലവന്‍ പുന്നല ശ്രീകുമാറിനും തുഷാറിനും സീറ്റു കൊടുക്കുന്നതിലൂടെ ഈഴവ, പട്ടികജാതി സമൂഹത്തെ പാര്‍ട്ടിയിലേക്ക് തിരികെയെത്തിക്കാനും കഴിയും. ബിഡിജെഎസിനെ എത്തിക്കുക വഴി ഒരിക്കല്‍ പിണങ്ങിപ്പോയ എസ്എന്‍ഡിപി സമുദായത്തെ തന്നെ ഇടതുപാളയത്തില്‍ എത്തിക്കാന്‍ കഴിയുമെന്നതാണ് സിപിഎമ്മിന് ഉണ്ടാകാവുന്ന നേട്ടം. എന്‍.ഡി.എ. മുന്നണിയില്‍ ഒപ്പം നിര്‍ത്തുമ്പോള്‍ നടത്തിയ വാഗ്ദാനങ്ങളൊന്നും ബിജെപി പാലിച്ചില്ലെന്നാണ് ബിഡിജെഎസിന്റെ ആരോപണം. അതേസമയം കൊല്ലം, ആറ്റിങ്ങല്‍, ആലപ്പുഴ എന്നീ ലോക്‌സഭാ സീറ്റുകളില്‍ ഒന്നില്‍ തുഷാറിനെ മത്സരിപ്പിക്കാന്‍ ബിജെപി ദേശീയനേതൃത്വത്തിന് ആശയവും ഉണ്ടായിരുന്നു എന്നാണ് വിവരം. ബിജെപി കൊതിപ്പിച്ച് നിര്‍ത്തിയിടത്ത് അതേ ആയുധം തന്നെയാണ് സിപിഎം ബിഡിജെഎസിനെ പിടിക്കാന്‍ ഉപയോഗിച്ചതും
ബിഡിജെഎസിനെ ഒപ്പം എത്തിക്കുന്നതിലൂടെ ബിജെപിയുടെ വോട്ടുശതമാനം 10 ല്‍ താഴെ എത്തിക്കാനാണ് സിപിഎം നോക്കുന്നത്. ആറ്റിങ്ങലില്‍ തുഷാര്‍ വെള്ളാപ്പള്ളി എന്‍.ഡി.എ. സ്ഥാനാര്‍ത്ഥിയാകാത്ത പക്ഷം മൂന്‍ ഡിജിപി സെന്‍കുമാര്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുമെന്നാണ് കേള്‍ക്കുന്നത്. സിപിഎമ്മിന് വലിയ സ്വാധീനമുള്ള മണ്ഡലമായിട്ടാണ് ആറ്റിങ്ങലിനെ കരുതുന്നത്. കഴിഞ്ഞ രണ്ടു തവണ തുടര്‍ച്ചയായി സമ്പത്ത് ഇവിടെ ജയിക്കുകയും ചെയ്തു. ചിറയന്‍കീഴ് മണ്ഡലമായിരുന്നപ്പോള്‍ എട്ടുതവണ ഈ പാര്‍ലമെന്റ് സീറ്റില്‍ വിജയിച്ച സിപിഎം 2009 ല്‍ പുനനിര്‍ണ്ണയം നടത്തിയ ശേഷം നടന്ന രണ്ടു തെരഞ്ഞെടുപ്പിലും എ സമ്പത്തിന് ജയിച്ചുകയറാനായി.
ചിറയിന്‍കീഴില്‍ അഞ്ചു തവണ മാത്രമാണ് കോണ്‍ഗ്രസിന് ജയിക്കാനായത്. കഴിഞ്ഞതവണ കോണ്‍ഗ്രസിന്റെ ബിന്ദുകൃഷ്ണയെ 69,378 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു പരാജയപ്പെടുത്തിയത്. എന്നാല്‍ രണ്ടു തെരഞ്ഞെടുപ്പിലും ബിജെപി മൂന്നാമതായിരുന്നു. 2014 ല്‍ മൂന്ന് ലക്ഷത്തോളം വോട്ടുകള്‍ വീതം ഇടതു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ ഇവിടെ നേടിയപ്പോള്‍ ബിജെപിയുടെ എസ് ഗിരിജാകുമാരിക്ക് കിട്ടിയത് 90,000 വോട്ടുകളാണ്. വെറും 10 ശതമാനം മാത്രം. ശിവഗിരിയുടെ പശ്ചാത്തലത്തില്‍ എസ്എന്‍ഡിപിയ്ക്ക് സമുദായികവും ഈഴവ സമൂഹത്തിന് ജനസംഖ്യാ മേല്‍ക്കോയ്മയുമുണ്ടെങ്കിലും 1965 ല്‍ ആറ്റിങ്ങലിലും 1967 ല്‍ ചിറയിന്‍കീഴിലും ആര്‍ ശങ്കറിനെതിരെ അനിരുദ്ധന്‍ വിജയം വരിച്ച ചരിത്രമുണ്ട്. ബിഡിജെഎസിനെ ഒപ്പം കൂട്ടിയാല്‍ ആലപ്പുഴ നല്‍കാനായിരുന്നു സിപിഎം നേരത്തേ ആലോചിച്ചിരുന്നത്. വെള്ളാപ്പള്ളി നടേശന്റെ സ്വന്തം ദേശം എന്ന നിലയിലായിരുന്നു ഈ ആലോചനയെങ്കിലും ആലപ്പുഴ സിപിഎമ്മിനെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അകമഴിഞ്ഞു സഹായിച്ചിട്ടില്ല.
ആലപ്പുഴയില്‍ മൂന്ന് തവണ മാത്രമാണ് സിപിഎമ്മിന് ജയിക്കാനായത്. 1962 ല്‍ അമ്പലപ്പുഴയായിരിക്കെ പി കെ വാസുദേവന്‍ നായരും 1980 ല്‍ സുശീലാഗോപാലനും 1991 ല്‍ ആഞ്ജലോസും 2004 ല്‍ കെ എസ് മനോജും ജയിച്ചു കയറിയപ്പോള്‍ എട്ടു തവണയോളം കോണ്‍ഗ്രസാണ് ജയിച്ചത്. സിപിഎമ്മിന്റെ സിബി ചന്ദ്രബാബുവിനെതിരേ 19,000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ കെസി വേണുഗോപാലിനെയാണ് കഴിഞ്ഞതവണ ആലപ്പുഴ അനുഗ്രഹിച്ചയച്ചത്. എസ്എന്‍ഡിപിയ്ക്ക് കനത്ത സ്വാധീനമുള്ള ഇടം എന്ന് വിലയിരുത്തുമ്പോഴും വെള്ളാപ്പള്ളി നടേശന്‍ എതിരായിരുന്ന കാലത്ത് പോലും വി എം സുധീരന്‍ മൂന്ന് തവണ ആലപ്പുഴയില്‍ നിന്നും ജയിച്ചു കയറിയിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിഡിജെഎസ് എന്‍ഡിഎയില്‍ ആയിരുന്നപ്പോള്‍ ചെങ്ങന്നൂരില്‍ സിപിഎമ്മിന്റെ സജി ചെറിയാന്‍ ജയിച്ചു കയറിയെന്നതും വിരോധാഭാസവുമായി.
അതേസമയം സെന്‍കുമാർ വിജയിക്കുമെങ്കില്‍ തുടര്‍ഭരണമുണ്ടായാല്‍ കേന്ദ്ര മന്ത്രിയാക്കുമെന്ന സൂചനയുമുണ്ട്. അങ്ങനെയെങ്കില്‍ ഗവര്‍ണറാകുമെന്ന് പറഞ്ഞിരുന്ന സെന്‍കുമാറിനെ കാത്തിരിക്കുന്നത് കേന്ദ്രമന്ത്രിയാണ്. ശബരിമല പ്രക്ഷോപം കത്തി നില്‍ക്കുന്ന സമയത്താണ് സെന്‍കുമാറിനെ ഗവര്‍ണറാക്കുമെന്ന വാര്‍ത്ത വന്നത്. കീഴ്‌വഴക്കമില്ലെങ്കിലും, കേരളത്തില്‍ത്തന്നെ അദ്ദേഹത്തെ ഗവര്‍ണറാക്കിയാലും അത്ഭുതപ്പെടേണ്ടതില്ലെന്നുമായിരുന്നു അന്ന് പുറത്ത് വന്ന വാര്‍ത്തകൾ.
https://www.facebook.com/Malayalivartha

























