കുഞ്ഞാലിക്കുട്ടി നാടകം കളിച്ചത് ബിജെപിയുടെ ‘ഗുഡ്‌ലിസ്‌റ്റി’ൽ കയറാനുള്ള ശ്രമത്തിന്റെ ഭാഗമോ? മുസ്ലീംലീഗിലും കലാപം

മുസ്ലീംലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിയ്ക്ക് ബിജെപിയുമായുള്ള രഹസ്യബന്ധം ഒരിക്കല്‍ക്കൂടി ചര്‍ച്ചാവിഷയമാകുന്നു. വിവാദമായ മുത്തലാഖ് നിരോധനബില്ലിനെതിരേ ലോക് സഭയില്‍ നടന്ന ചര്‍ച്ചയിലും വോട്ടെടുപ്പിലും പങ്കെടുക്കാതെ മലപ്പുറം കൽപ്പകഞ്ചേരിയിൽ സുഹൃത്തിന്റെ മകന്റെ വിവാഹ സൽക്കാരത്തില്‍ കുഞ്ഞാലിക്കുട്ടി പങ്കുകൊണ്ടതാണ് ഇക്കാര്യം ഏറ്റവും ഒടുവില്‍ ചര്‍ച്ചയാകാന്‍ കാരണം.
നിർണായകഘട്ടത്തിൽ ലീഗ് എംപി മുങ്ങിയെന്നും ഇത് ഫാസിസത്തിനെതിരെയുള്ള പോരാട്ടത്തില്‍നിന്നുള്ള ഒളിച്ചോട്ടമാണെന്നുമായിരുന്നു ഇടതുപക്ഷത്തിന്റെ വിമര്‍ശനം. അതിനു പിന്നാലെ പല കേന്ദ്രങ്ങളില്‍നിന്നുള്ള പ്രതികരണങ്ങള്‍ കൂടി വന്നതോടെ പ്രശ്നം രൂക്ഷമാവുകയായിരുന്നു. കുഞ്ഞാലിക്കുട്ടിയുടെ നിലപാടിനെതിരെ മലപ്പുറം ജില്ലയിലെ പല ഇടങ്ങളിൽ എസ്ഡിപിഐ ഉള്‍പ്പെടെയുള്ള സംഘടനകള്‍ പ്രകടനം നടത്തി. ഇതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ നിരവധി ട്രോളുകള്‍ പ്രചരിക്കുകയും ചെയ്തതോടെ അതിന്റെ അലകള്‍ ലീഗിലേക്കും ബാധിച്ചിരിക്കുകയാണ്.
മുസ്ലിംസ‌്ത്രീകളുടെ സംരക്ഷണത്തിനെന്ന പേരില്‍ സംഘപരിവാറിന്റെ മുസ്ലിംവിരുദ്ധ അജൻഡ നടപ്പാക്കാന്‍ ശ്രമിക്കുന്ന മുത്തലാഖ് ബില്ലിനെ തുറന്നുകാണിക്കാനുള്ള അവസരമാണ് കുഞ്ഞാലിക്കുട്ടി കളഞ്ഞുകുളിച്ചതെന്നാണ് ആരോപണം. ലീഗിനേറ്റ തീരാകളങ്കം എന്നാണ് ഇതേക്കുറിച്ച് മന്ത്രി കെ.ടി. ജലീല്‍ പ്രതികരിച്ചത്. ബിജെപിയുടെ ‘ഗുഡ്‌ലിസ്‌റ്റി’ൽ കയറാനുള്ള ശ്രമത്തിന്റെ ഭാഗമായി കുഞ്ഞാലിക്കുട്ടി കളിച്ച നാടകമാണിതെന്നാണ് ജലീലിന്റെ വിമര്‍ശനം.
സമുദായത്തിന്റെ രക്ഷ പറഞ്ഞ് വോട്ടു പിടിക്കുകയും ബിജെപി നേതാക്കളുടെ നല്ല പിള്ള ചമയുകയും ചെയ്യുകയാണ് കുഞ്ഞാലിക്കുട്ടി എന്ന് ഇതിനെത്തുടര്‍ന്ന് ലീഗിലെ വിരുദ്ധവിഭാഗം ചര്‍ച്ച അഴിച്ചുവിടുകയും ചെയ്തു.
അതേസമയം, വിവാദത്തെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് ഒഴിഞ്ഞുമാറി. ഇതിനെക്കുറിച്ച് കുഞ്ഞാലിക്കുട്ടി തന്നെ വിശദീകരിക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇതൊന്നും ഇഷ്യൂ ആക്കേണ്ട കാര്യമില്ലെന്നു തന്നെയാണ് ഈ വിഷയത്തെക്കുറിച്ചും പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം വന്നത്. ബിൽ ലോക്‌സഭയിൽ വരുമ്പോൾ ചർച്ചയ്ക്കു ശേഷം ബഹിഷ്‌കരിക്കുമെന്ന് കോൺഗ്രസിന്റെ തീരുമാനം എടുത്തിരുന്നു. രണ്ടായാലും ചര്‍ച്ച വരുമ്പോള്‍ ഇറങ്ങിപ്പോകണം. അതുകൊണ്ട് അന്നേദിവസം പാര്‍ലമന്റിലേക്കു പോകേണ്ടെന്നു തീരുമാനിച്ചു. വിദേശയാത്രയുമായി ബന്ധപ്പെട്ട് പല അത്യാവശ്യങ്ങളുണ്ടായതിനാലാണ് പാർലമെന്റിൽ ഹാജരാകാതിരുന്നത്. ഇതൊക്കയാണ് അദ്ദേഹത്തിന്റെ വിശദീകരണം. എല്ലാം പാര്‍ട്ടിക്കു വേണ്ടിയാണ്.
കുഞ്ഞാലിക്കുട്ടിക്ക് ബിജെപി നേതാക്കളുമായുള്ള രഹസ്യബന്ധം ആദ്യതവണയല്ല ചര്‍ച്ചായകുന്നത്. അദ്ദേഹം കേരള രാഷ്ട്രീയം വിട്ട് പാര്‍ലമന്റിലേക്കു മത്സരിക്കാന്‍ തയ്യാറാകുന്നു എന്നു വാര്‍ത്തകള്‍ വന്നു തുടങ്ങിയപ്പോള്‍ത്തന്നെ ഈ ആരോപണം ഉയര്‍ന്നിരുന്നു. താമസിയാതെ ബിജെപി സര്‍ക്കാരില്‍ കുഞ്ഞാലിക്കുട്ടി മന്ത്രിയാകും എന്നതായിരുന്നു ആക്ഷേപം. അദ്ദേഹത്തിന് ബിജെപിയുമായുള്ള അന്തര്‍ധാര വച്ച് അതിനുള്ള സാദ്ധ്യത ഉണ്ടെന്നായിരുന്നു വിമര്‍ശകരുടെ ന്യായീകരണം.
അതിനുശേഷം ഉപരാഷ‌്ട്രപതി തെരഞ്ഞെടുപ്പ് സമയത്തും കുഞ്ഞാലിക്കുട്ടി വിമര്‍ശനത്തിനു വിധേയനായി. പ്രതിപക്ഷ സ്ഥാനാർഥിക്ക‌് വോട്ടുചെയ്യാതെ ലീഗ‌് എംപിമാർ വിട്ടുനിന്നതിനു പിന്നില്‍ കുഞ്ഞാലിക്കുട്ടി ആണെന്നായിരുന്നു വാര്‍ത്തകള്‍ വന്നത്. മുത്തലാഖ് ബില്ല‌് ആദ്യഘട്ടം ലോക്‌സഭ പാസ്സാക്കിയ ദിവസവും കുഞ്ഞാലിക്കുട്ടി പാർലമെന്റിൽ എത്തിയിരുന്നില്ല എന്നത് ശ്രദ്ധേയമാണ്. പാർലമെന്റ‌് സമ്മേളനങ്ങളിൽ അദ്ദേഹം ഹാജരാകുന്നില്ലെന്ന പരാതിയും പാർടിക്കുള്ളിൽ നേരത്തെയുണ്ട‌്.
കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള പക്ഷം ഈ ആരോപണങ്ങളെ ഒളിഞ്ഞും തെളിഞ്ഞും ഇനിയുള്ള ദിവസങ്ങളില്‍ കൂടുതല്‍ കടുപ്പിക്കാനാണ് സാദ്ധ്യത. ഐഎന്‍എല്‍ ഇടതുപക്ഷ മുന്നണിയില്‍ സ്ഥാനം നേടിയതോടെ മുസ്ലീംലീഗിലെ ഗ്രൂപ്പ് തര്‍ക്കം മുറുകിയട്ടുണ്ട്. പാര്‍ട്ടിക്കുള്ളിലെ അസംതൃപ്തരായ ഒരു നല്ല വിഭാഗം ഐഎന്‍എല്‍ നേതാക്കളുമായി ചര്‍ച്ച തുടങ്ങിയതായാണ് അരിവ്. അതിനെല്ലാം കുഞ്ഞാലിക്കുട്ടിയുമായുണ്ടായ പുതിയ വിവാദം ചൂട് പകരുമെന്നു തീര്‍ച്ച. ബിജെപിയുമായി അദ്ദേഹത്തിന് ഉണ്ടെന്നു പറയപ്പെടുന്ന ബന്ധത്തിന്റെ നിജസ്ഥിതി എന്തായാലും താമസിയാതെ അതു കൂടുതല്‍ വെളിച്ചത്തുവരും.
https://www.facebook.com/Malayalivartha

























