ഇടുക്കിയില്‍ യു.ഡി.എഫിലും ഉരുള്‍പൊട്ടല്‍;ദേശീയതലത്തില്‍ ബി.ജെ.പി ദുര്‍ബലമാകുന്ന സാഹചര്യത്തില്‍ കേരളത്തില്‍ നിന്നും കഴിയുന്നത്ര സീറ്റ് നേടാൻ കോണ്‍ഗ്രസിന്റെ ശ്രമം

ഇടുക്കി സീറ്റ് യു.ഡി.എഫിനുള്ളിലും തലവേദനയാകുന്നു. കോൺഗ്രസ്സ് മത്സരിക്കുന്ന സീറ്റാണെങ്കിലും ഇക്കുറി അത് തര്‍ക്കവിഷയമാകും. കേരള കോണ്‍ഗ്രസ്(എം) ഇടുക്കി സീറ്റിന് ശക്തമായ വിലപേശല്‍ നടത്തും. കഴിഞ്ഞ ലോക്‌സഭാതെരഞ്ഞെടുപ്പ് സമയത്ത് തന്നെ കേരള കോണ്‍ഗ്രസ് ഈ ആവശ്യം മുന്നോട്ടുവച്ചതാണെങ്കിലും അന്ന് കോണ്‍ഗ്രസ് അതിന് വഴങ്ങിയില്ല. എന്നാല്‍ ഇക്കുറി യു.ഡി.എഫിലെ സ്ഥിതി വ്യത്യസ്തമാണ്.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ യു.ഡി.എഫ് ഭരണമാണ് നടന്നിരുന്നത്. അന്ന് കോണ്‍ഗ്രസിന്റെ വിലപേശല്‍ ശക്തിമൂലം മാണി ഗ്രൂപ്പിന് സീറ്റിന്മേലുള്ള അവകാശവാദം വിട്ടുകൊടുക്കേണ്ടിവന്നിരുന്നു. എന്നാല്‍ ഇക്കുറി ആ സീറ്റിന് വേണ്ടി ശക്തമായി പിടിമുറുക്കുമെന്ന് തന്നെയാണ് മാണിഗ്രൂപ്പ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
ജോസ് കെ. മാണിക്ക് രാജ്യസഭാസീറ്റ് നല്‍കിയ സാഹചര്യത്തില്‍ മറ്റൊരു സീറ്റിന് അവര്‍ പിടിമുറുക്കില്ലെന്നായിരുന്നു കോണ്‍ഗ്രസ് കണക്കാക്കിയിരുന്നത്. എന്നാല്‍ ഇടുക്കി സീറ്റിന് വേണ്ടി ശക്തമായി രംഗത്ത് വരാന്‍ തന്നെയാണ് അവരുടെ തീരുമാനം. കേരള കോണ്‍ഗ്രസിലെ ജോസഫ് വിഭാഗത്തിന് ആ സീറ്റില്‍ ശക്തമായ കണ്ണുണ്ട്. അവര്‍ ഇടുക്കിക്ക് വേണ്ടി പാര്‍ട്ടിക്കുള്ളില്‍ സമ്മര്‍ദ്ദം ശക്തമാക്കുകയും ചെയ്യും.
കഴിഞ്ഞ തവണത്തേതില്‍ നിന്നും ഇക്കുറി സ്ഥിതി വ്യത്യസ്തമാണ്. നിയമസഭയില്‍ കോണ്‍ഗ്രസിന് ജില്ലയില്‍ നിന്നും ഒരു ജനപ്രതിനിധിയെപ്പോലും വിജയിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. അതേസമയം മാണി ഗ്രൂപ്പിന് രണ്ട് അംഗങ്ങളെ ജില്ലയില്‍ നിന്നും നിയമസഭയില്‍ എത്തിക്കാനുമായിട്ടുണ്ട്. അതിനൊക്കെ പുറമെ യു.ഡി.എഫ് വിട്ടുപോയ മാണി വിഭാഗത്തെ ശക്തമായ സമ്മര്‍ദ്ദം ചെലുത്തിയാണ് കോണ്‍ഗ്രസും ലീഗും കൂടി മുന്നണിയിലേക്ക് മടക്കികൊണ്ടുവന്നത്. ഇതോടെ അവരുടെ വിലപേശല്‍ ശക്തി വര്‍ദ്ധിച്ചിട്ടുമുണ്ട്. മുന്നണിയിലേക്ക് മടക്കികൊണ്ടുവരാന്‍ രാജ്യസഭാസീറ്റ് നല്‍കിയത് തന്നെ ഇതിന്റെ തെളിവാണ്. ഈ സാഹചര്യം നഷ്ടപ്പെടുത്താതെ ശക്തമായ വിലപേശലിനിറങ്ങണമെന്ന സമ്മര്‍ദ്ദം പാര്‍ട്ടി നേതൃത്വത്തിലുണ്ട്. അങ്ങനെ സമ്മര്‍ദ്ദം ശക്തമാക്കിയാല്‍ ഇടുക്കി സീറ്റ് കൂടി നേടിയെടുക്കാമെന്നാണ് പാര്‍ട്ടിയിലെ പൊതു അഭിപ്രായം.
ജോസഫ് വിഭാഗം കൂടി ലയിച്ചപ്പോള്‍ മുതല്‍ തന്നെ കേരള കോണ്‍ഗ്രസ് മുന്നോട്ടുവച്ചിരുന്ന ആവശ്യമാണ് ഇടുക്കി സീറ്റ്. എന്നാല്‍ ലയനം കൊണ്ടുണ്ടാകുന്ന ലാഭവും നഷ്ടവും അവരവര്‍ വഹിച്ചുകൊള്ളണം എന്ന നിലപാടാണ് കോണ്‍ഗ്രസ് അന്ന് സ്വീകരിച്ചത്. എന്നാല്‍ ഇപ്പോള്‍ സ്ഥിതി അതല്ല. യു.ഡി.എഫ് വിട്ടുപോയ കേരള കോണ്‍ഗ്രസി(എം)നെ മടക്കികൊണ്ടുവരാന്‍ ആ പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ ശക്തമായ സമ്മര്‍ദ്ദം ചെലുത്തിയത് ജോസഫ് വിഭാഗമാണ്. അതുകൊണ്ടുതന്നെ ജോസഫ് വിഭാഗത്തിന് വേണ്ടി ഇടുക്കി ആവശ്യപ്പെട്ടാല്‍ അത്രപെട്ടെന്ന് കോണ്‍ഗ്രസിന് അത് തള്ളിക്കളയാനും കഴിയില്ല. മാത്രമല്ല, മുന്നണിയില്‍ ഒരു തര്‍ക്കമുണ്ടായാല്‍ ലീഗിന്റെ പിന്തുണ മാണിക്ക് ലഭിക്കുകയും ചെയ്യും.
ഇത് കോണ്‍ഗ്രസ് നേതൃത്വത്തെ ഇപ്പോള്‍ തന്നെ ആശങ്കയിലാക്കിയിട്ടുണ്ട്. ദേശീയതലത്തില്‍ ബി.ജെ.പി ദുര്‍ബലമാകുന്ന സാഹചര്യത്തില്‍ കേരളത്തില്‍ നിന്നും കഴിയുന്നത്ര സീറ്റ് നേടാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. അതുകൊണ്ടുതന്നെ ഇപ്പോള്‍ നല്‍കിയിട്ടുള്ളതില്‍ ഒരു സീറ്റുപോലും കൂടുതല്‍ ഘടകകക്ഷികള്‍ക്ക് നല്‍കാന്‍ കഴിയുന്ന സ്ഥിതിയിലല്ല കോണ്‍ഗ്രസ്. എന്നാല്‍ ഇപ്പോള്‍ മുന്നണിയും പാര്‍ട്ടിയും ദുര്‍ബലമായിരിക്കുന്ന സാഹചര്യത്തില്‍ മാണി കോണ്‍ഗ്രസ് ശക്തമായ സമ്മര്‍ദ്ദം ചെലുത്തിയാല്‍ കോണ്‍ഗ്രസിന് മറ്റ് പോംവഴികളില്ലാതാകും. മാത്രമല്ല, കത്തോലിക്കാ സഭയുടെ നിലപാടും ഇക്കാര്യത്തില്‍ നിര്‍ണ്ണായകമാകും. മിക്കവാറും എല്ലാ സമുദായങ്ങളും കൈയൊഴിഞ്ഞിരിക്കുന്ന ഈ സാഹചര്യത്തില്‍ കത്തോലിക്കസഭയുടെ എതിര്‍പ്പും കൂടി തലയിലേറ്റുവാങ്ങാന്‍ കോണ്‍ഗ്രസിന് കഴിയില്ല. മാണികോണ്‍ഗ്രസിന്റെ കാര്യമായതുകൊണ്ടുതന്നെ സഭയുടെ ഇടപെടല്‍ തള്ളിക്കളയാനുമാവില്ല. അത്തരത്തില്‍ സഭയില്‍ നിന്നും ഒരു ആവശ്യം ഉയര്‍ന്നാല്‍ അവരുടെ വിരോധം സമ്പാദിച്ചുകൊണ്ട് അത് തള്ളിക്കളയാന്‍ കോണ്‍ഗ്രസിന് ഇന്ന് കരുത്തുമില്ല.
അതുകൊണ്ടുതന്നെ കോട്ടയവും ഇടുക്കിയും വച്ചുമാറാമെന്ന ഒരു ആശയം മുന്നണിയില്‍ ഇപ്പോള്‍ ചര്‍ച്ചയിലുണ്ട്. ജോസ് കെ. മാണിയില്ലാത്ത സാഹചര്യത്തില്‍ കോട്ടയത്തുനിന്നും മത്സരിപ്പിക്കാന്‍ കേരള കോണ്‍ഗ്രസി(എം)ന് വിജയസാദ്ധ്യതയുള്ള ഒരു വ്യക്തിയെ കണ്ടെത്താന്‍ വലിയ ബുദ്ധിമുട്ടുണ്ട്. അതുകൊണ്ട് കോട്ടയം കോണ്‍ഗ്രസിന് വിട്ടുകൊടുത്തിട്ട് ഇടുക്കി എടുക്കണമെന്ന അഭിപ്രായവും ഉയരുന്നുണ്ട്.
കോണ്‍ഗ്രസില്‍ എ വിഭാഗത്തിന് കോട്ടയത്തില്‍ നോട്ടമുണ്ട്. കോട്ടയം ലോക്‌സഭാമണ്ഡലം ലഭിച്ചാല്‍ ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്റെ പേര് അവിടുത്തെ സ്ഥാനാര്‍ത്ഥിത്വത്തിന് സജീവമായി ഉയരുന്നുണ്ട്. ഉമ്മന്‍ചാണ്ടി മത്സരിക്കണമെന്ന ആവശ്യവും ശക്തമാണ്. എന്നാല്‍ നിയമസഭയില്‍ ഇനിയും രണ്ടുവര്‍ഷം ബാക്കിയുള്ളതുകൊണ്ട് അത് വേണമോയെന്ന ആലോചനയും നടക്കുന്നുണ്ട്. എന്നാല്‍ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളുടെ സംഘടനാചുമതല കൈകാര്യം ചെയ്യേണ്ടതിനാല്‍ ഉമ്മന്‍ചാണ്ടി തന്നെ അവിടെ മത്സരിക്കുന്നതാണ് നല്ലതെന്ന അഭിപ്രായം ശക്തമായുണ്ട്.
ഇത് മുന്നില്‍ കണ്ട് കോട്ടയത്തിന് വേണ്ടി കോണ്‍ഗ്രസ് നോട്ടമിടുന്നുണ്ട്. എന്നാല്‍ ഐ ഗ്രൂപ്പിന് അതിനോട് യോജിപ്പില്ല. അവര്‍ ഇടുക്കിസീറ്റിനാണ് പിടിമുറുക്കുന്നത്. കോട്ടയം വച്ചുമാറി ഇടുക്കി ലഭിച്ചാല്‍ അത് മാണി കോണ്‍ഗ്രസിനുളളിലും പ്രതിസന്ധിസൃഷ്ടിക്കും. പാര്‍ട്ടിയിലെ ജോസഫ് വിഭാഗവും ഈ സീറ്റിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയാറാവില്ല. പൊതുവില്‍ ഇടുക്കി മണ്ഡലം ഇരുമുന്നണികളേയും സംബന്ധിച്ച് വലിയൊരുഭാരമായി മാറിക്കൊണ്ടിരിക്കുകയാണ്.
https://www.facebook.com/Malayalivartha

























