പോലീസിന്റെ ഒത്തുകളിയിൽ കനകദുർഗയുടെയും ബിന്ദുവിന്റേയും വിഐപി ദർശനത്തിൽ ഞെട്ടി വീട്ടുകാർ; സങ്കടത്തോടെ ഒരു കുടുംബം- കുടുംബത്തിന് കനത്ത സുരക്ഷയൊരുക്കി പോലീസ്

പിന്തിരിപ്പിക്കാനുള്ള വീട്ടുകാരുടെ ശ്രമങ്ങളെല്ലാം പാഴാക്കി കനകദുർഗ ദർശനം നടത്തിയതിന്റെ ഞെട്ടലിൽ ഒരുകുടുംബം മുഴുവൻ. കനകദുർഗ ദർശനം നടത്തുമെന്ന് സ്വപ്നത്തിൽപ്പോലും വിചാരിച്ചിരുന്നില്ലെന്നും, തങ്ങളും ഭക്തരാണെന്ന് കനകദുർഗയുടെ സഹോദരൻ വെളിപ്പെടുത്തലുമായി രംഗത്തെത്തി.
തങ്ങളെ അറിയിക്കാതെയാണ് കനക ദുര്‍ഗ വീട്ടില്‍ നിന്ന് പോയതെന്ന് അവരുടെ കുടുംബാംഗങ്ങള്‍ മാധ്യമങ്ങളോട് പറയുന്നു. കനക ദുര്‍ഗയുടെ ഭര്‍ത്താവ് ബിജെപി പ്രവര്‍ത്തകനാണ്. അതുകൊണ്ടുതന്നെ ബിജെപി ഇനി എന്ത് നിലപാട് എടുക്കുമെന്നത് വ്യക്തമല്ല. അങ്ങാടിപ്പുറത്തുള്ള അവരുടെ വീടിന് സുരക്ഷ ശക്തമാക്കി. വീടിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കേണ്ട എന്ന നിലപാടിലാണ് ഒരു വിഭാഗം ബിജെപി നേതാക്കള്‍.
കഴിഞ്ഞമാസം വീട്ടില്‍ നിന്ന് പോയതാണ് കനക ദുര്‍ഗ. പിന്നീട് തിരിച്ചുവന്നിട്ടില്ല. കഴിഞ്ഞ മാസം 24ന് അവര്‍ ശബരിമലയിലെത്തിയിരുന്നു. എന്നാല്‍ ദര്‍ശനം നടത്താന്‍ പ്രതിഷേധം കാരണം സാധിച്ചില്ല. അന്ന് പോലീസ് നിര്‍ബന്ധിച്ച് തിരിച്ചയക്കുകയായിരുന്നു. വീണ്ടും തിരിച്ചെത്തുമെന്ന് പറഞ്ഞാണ് അന്ന് കനക ദുര്‍ഗയും ബിന്ദുവും മടങ്ങിയത്.
ശബരിമലയില്‍ നിന്ന് മടങ്ങിയെങ്കിലും ഇരുവരും വീട്ടിലേക്ക് തിരിച്ചില്ല. പകരം പത്തനംതിട്ടയിലും കോട്ടയത്തുമായി കഴിയുകയായിരുന്നുവെന്നാണ് വിവരം. ഇവര്‍ പോലീസ് സംരക്ഷണയിലാണ് കഴിഞ്ഞിരുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. ശബരിലമയലേക്ക് പോകുകയാണെന്ന് ഇരുവരും വീട്ടില്‍ പറഞ്ഞിരുന്നില്ല.
തിരുവനന്തപുരത്ത് സപ്ലൈകോയുടെ യോഗത്തിന് പോകുകയാണ് എന്നാണ് കനക ദുര്‍ഗ വീട്ടില്‍ പറഞ്ഞത്. മാധ്യമങ്ങളില്‍ വാര്‍ത്ത വന്നപ്പോഴാണ് വീട്ടുകാര്‍ അറിയുന്നത്. കനക ദുര്‍ഗ ശബരിമലയില്‍ പോകുന്നതിന് തങ്ങള്‍ എതിരാണെന്നും തങ്ങള്‍ വിശ്വാസികളാണെന്നും കനക ദുര്‍ഗയുടെ സഹോദരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
മുന്‍കൂട്ടി അറിയിക്കാതെ പമ്പയിലെത്തി പോലീസ് സുരക്ഷ കനക ദുർഗയും, ബിന്ദുവും ആവശ്യപ്പെടുകയായിരുന്നു. കനക ദുര്‍ഗയും താനും ഏതാനും സുഹൃത്തുക്കളും അടങ്ങുന്ന സംഘമാണ് ശബരിമലയില്‍ ദര്‍ശനം നടത്തി മടങ്ങിയത്.
ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയത് അറിഞ്ഞത് ചില ഉദ്യോഗസ്ഥർ മാത്രമാണെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ 12 മണിയോടെ പമ്പയിലെത്തിയ യുവതികള്‍ സുരക്ഷ ആവശ്യപ്പെടുകയായിരുന്നു. സുരക്ഷ തന്നില്ലെങ്കിലും മലകയറുമെന്ന് യുവതികൾ പൊലീസിനോട് പറഞ്ഞതോടെ ആക്രമണം ചെറുക്കാൻ മാത്രമുള്ള പൊലീസ് സംഘം ഇവര്‍ക്ക് ഒപ്പം യാത്ര ചെയ്യുകയായിരുന്നു.വിവരം ചോരാതിരിക്കാൻ പൊലീസ് പ്രത്യേകം ശ്രദ്ധിച്ചതായാണ് വിവരം.
ശബരിമല സ്ത്രീ പ്രവേശന വിധിയില്‍ ബിജെപിയും ഹൈന്ദവ സംഘടനകളും പ്രതിഷേധം തുടരുന്നതിനിടെയാണ് ഇന്ന് പുലർച്ചെ ആചാരലംഘനം നടത്തി ബിന്ദുവും,കനകദുർഗയും ശബരിമല ദർശനം നടത്തിയത്. ഇന്ന് പുലര്‍ച്ചെ 3.45 നോടുകൂടിയാണ് ഇരുവരും ശബരിമല ദര്‍ശനം നടത്തിയത്. ഇവര്‍ മഫ്ടി പോലീസിന്‍റെ സുരക്ഷയിലായിരുന്നു ദര്‍ശനം നടത്തിയത്. 42ഉം 44ഉം വയസാണ് ബിന്ദുവിനും കനകദുര്‍ഗയ്ക്കും.
പതിനെട്ടാം പടി ഒഴിവാക്കിയാണ് ഇരുവരും സന്നിധാനത്തെത്തി ദര്‍ശനം നടത്തിയത്. ഇരുവരും മുഖം മറച്ചിരുന്നു. പുലര്‍ച്ചെ മൂന്ന് മണിക്കാണ് ശബരിമലയില്‍ നടതുറക്കുന്നത്. ഇരുവരും മൂന്നേ മുക്കാലോടെ ദര്‍ശനം നടത്തി മടങ്ങുകയായിരുന്നു. തങ്ങള്‍ക്ക് ദര്‍ശനത്തിന് പൊലീസ് സംരക്ഷണം ലഭിച്ചുവെന്ന് ഇരുവരും പറഞ്ഞു. ഭക്തന്മാരില്‍ നിന്ന് പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല. പൊലീസ് സംരക്ഷണം ലഭിച്ചുവെന്നും ബിന്ദു വ്യക്തമാക്കി.
ശബരിമലയില്‍ പ്രവേശിച്ച കനക ദുര്‍ഗയും, ബിന്ദുവും മൊബൈല്‍ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. സോഷ്യല്‍ മീഡിയയിലൂടെയാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. മൊബെെല്‍ ദൃശ്യങ്ങള്‍ക്കൊപ്പം സിസിടിവിദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്.കറുപ്പുവസ്ത്രങ്ങള്‍ അണിഞ്ഞാണ് ഇരുവരും ശബരിമലയില്‍ എത്തിയത്. ഇവിടെ ഇവര്‍ക്കു നേരെ പ്രതിഷേധമൊന്നും ഉണ്ടായില്ല. സന്നിധാനത്തെത്തിയ യുവതികള്‍ അതിവേഗം സോപാനത്തേക്ക് പോകുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്.
ഇന്നലെ രാത്രി പന്ത്രണ്ടരയോടെ കൂടി പമ്പയിൽ നിന്നും മുകളിലേക്ക് കയറി ഇവർ 3 45 ഓടുകൂടിയാണ് തൊഴുത് നാലരയോടെ കൂടി മടങ്ങുകയായിരുന്നെന്നും ഇവര്‍ പറയുന്നു. തലശേരി സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസ് പ്രൊഫസറാണ് ബിന്ദു, സപ്ലൈകോ സെയില്‍സ് അസിസ്റ്റന്റ് മാനേജറാണ് കനകദുര്‍ഗ്ഗ. മുമ്പും ദര്‍ശനത്തിനെത്തിയ ഇവര്‍ക്ക് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ആക്രമണം ശക്തമായതിനെത്തുടര്‍ന്ന് തിരിച്ചിറങ്ങേണ്ടിവരികയായിരുന്നു.
കഴിഞ്ഞ തവണ അപ്പാച്ചിമേട്ടില്‍ സംഘടിച്ചെത്തിയ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ യുവതികളെ തടഞ്ഞെങ്കിലും പൊലീസ് ഇവരെ നീക്കി മുന്നോട്ടുപോകുകയായിരുന്നു. തുടര്‍ന്ന് മരക്കൂട്ടം പിന്നിട്ടു മുന്നോട്ടുപോയ യുവതികളെ ചന്ദ്രാനന്ദന്‍ റോഡിലും സംഘപരിവാര്‍ തടഞ്ഞു.തുടര്‍ന്ന് ഇവര്‍ക്ക് തിരിച്ചിറങ്ങേണ്ടി വന്നു. മുന്നോട്ട് പോയാല്‍ അപകടം ഉണ്ടാകുമെന്ന പൊലീസിന്റെ മുന്നറിയിപ്പിനെത്തുടര്‍ന്നാണ് ഇരുവരും നേരത്തെ തിരിച്ചിറങ്ങിയത്. തുടർന്നായിരുന്നു ഇന്ന് അതീവരഹസ്യമായി ഇരുവരും ദർശനം നടത്തി മടങ്ങിയത്.
അതേ സമയം ശബരിമലയില്‍ ദര്‍ശനം നടത്തിയ മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി കനകദുര്‍ഗയുടെ വീടിന് പൊലീസ് സുരക്ഷയൊരുക്കി. പെരിന്തൽമണ്ണ സിഐയുടെ നേതൃത്വത്തിലാണ് പൊലീസ് സംഘം വീടിന് സുരക്ഷയൊരുക്കിയത്.ബിജെപിയുടെയും ആചാര സംരക്ഷണ സമതിയുടെയും നേതൃത്വത്തില്‍ ശബരിമല സ്ത്രീപ്രവേശനത്തിനെതിരെ കടുത്ത പ്രതിഷേധമാണ് നടക്കുന്നത്. ഇതിനിടെയാണ് യുവതികള്‍ ശബരിമല ദര്‍ശനം നടത്തിയത്. അതുകൊണ്ട് ഇരുവരുടെയും വീടിന് കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha



























