കേരളം നിശ്ചലമാക്കാൻ ശബരിമല കർമ്മസമിതി; ആചാര ലംഘനം നടത്തിയതിൽ പ്രതിഷേധിച്ച് നാളെ ജനകീയ ഹർത്താലിന് ആഹ്വാനം- രാവിലെ ആറുമണി മുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ

ശബരിമലയില്‍ ആചാര ലംഘനം നടന്നുവെന്നാരോപിച്ച് സംസ്ഥാനത്തു നാളെ ശബരിമല കർമസമിതിയുടെ ഹർത്താൽ. അന്താരാഷ്ട്ര ഹിന്ദു പരിഷത്തും നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. നാളെ ജനകീയ ഹര്‍ത്താല്‍ നടത്താനാണ് ആഹ്വാനം. ഇന്ന് പുലര്‍ച്ചയോടെയാണ് കനകദുര്‍ഗ്ഗയും ബിന്ദുവും ശബരിമലയില്‍ ദര്‍ശനം നടത്തിയത്. പൊലീസ് സംരക്ഷണയിലായിരുന്നു ദര്‍ശനം. യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയതായി മുഖ്യമന്ത്രിയും സ്ഥിരീകരിച്ചിരുന്നു.
യുവതീ പ്രവേശനത്തിന് പിന്നാലെ സംസ്ഥാനത്തുടനീളം ബി.ജെ.പി പ്രവര്‍ത്തകരുടെ പ്രതിഷേധം കനക്കുകയാണ്. തിരുവനന്തപുരത്ത് പ്രതിഷേധം നടത്തിയ മഹിളാ മോര്‍ച്ചാ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിലെ സുരക്ഷാ വേലികള്‍ ഭേദിച്ച് ഉള്ളിലേക്ക് കടന്നു. അതീവ സുരക്ഷാ മേഖലയായ മുഖ്യമന്ത്രിയുടെ ഓഫീസിന് മുന്നിലെത്തിയ ഏഴോളം മഹിളാ മോര്‍ച്ചാ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിക്കുകയായിരുന്നു.
മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും വാഹനങ്ങള്‍ കടന്ന് പോകുന്ന സെക്രട്ടേറിയറ്റിലെ കന്റോണ്‍മെന്റ് ഗേറ്റ് വഴിയാണ് പ്രവര്‍ത്തകര്‍ കടന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉച്ചഭക്ഷണത്തിനായി വസതിയിലേക്ക് പോകുന്ന സമയത്ത് നടന്ന പ്രതിഷേധം വന്‍ സുരക്ഷാ വീഴ്‌ചയായാണ് വിലയിരുത്തപ്പെടുന്നത്. പിന്നീട് പ്രവര്‍ത്തകരെ പൊലീസ് അറസ്‌റ്റ് ചെയ്‌ത് കന്റോണ്‍മെന്റ് സ്‌റ്റേഷനിലേക്ക് മാറ്റി.
സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രകടനം നടത്തിയ പ്രവര്‍ത്തകര്‍ മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയും കൈയ്യേറ്റം നടത്തി. വനിതകള്‍ അടക്കമുള്ള മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ സമരക്കാര്‍ അതിക്രമം അഴിച്ചുവിടുകയായിരുന്നു. പലരുടെയും കാമറകള്‍ പിടിച്ചു വാങ്ങാനും മര്‍ദ്ദിക്കാനും ശ്രമമുണ്ടായി.
അതേസമയം, യുവതീ പ്രവേശനത്തിന് പിന്നാലെ സംസ്ഥാനത്തുടനീളം വലിയ തോതിലുള്ള പ്രതിഷേധമാണ് നടത്തുന്നത്. ചെറിയ സംഘങ്ങളായി തിരിഞ്ഞ് സംസ്ഥാനത്തിന്റെ നിരവധി സ്ഥലങ്ങളില്‍ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയാണ്. കൊട്ടാരക്കരയില്‍ ശബരിമല കര്‍മസമിതി പ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ച് കടകള്‍ അടപ്പിച്ചു. നെയ്യാറ്റിന്‍കരയിലും കൊച്ചി കച്ചേരിപ്പടിയിലും ശബരിമല കര്‍മസമിതി പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുകയാണ്.
https://www.facebook.com/Malayalivartha



























