കനകദുർഗയെ ഒളിപ്പിച്ചത് കണ്ണൂരിൽ, പുറത്തായത് സിപിഎമ്മിന്റെ പ്ലാൻ: സിപിഎം നേതാക്കൾ പലവട്ടം വിളിച്ചതിന് തെളിവുണ്ടെന്ന് വെളിപ്പെടുത്തി സഹോദരൻ രംഗത്ത്

ശബരിമല യുവതീ പ്രവേശനത്തിൽ ഗൂഢാലോചനയുണ്ടെന്നു കനകദുർഗയുടെ സഹോദരൻ ഭരത്‌ഭൂഷൺ. സിപിഎമ്മും കോട്ടയം എസ്പി ഹരിശങ്കറുമാണ് ഇതിനു പിന്നിലെന്നും ഭരത് ഭൂഷണ്‍ ആരോപിച്ചു. കനകദുർഗയെ കണ്ണൂരിലാണ് ഒളിപ്പിച്ചത്. സിപിഎം നേതാക്കൾ പലവട്ടം വിളിച്ചു സംസാരിച്ചു. ഇതിന്റെ ശബ്ദരേഖ കൈവശമുണ്ടെന്നും ആവശ്യമെങ്കില്‍ കോടതിയില്‍ ഹാജരാക്കുമെന്നും സഹോദരൻ വ്യക്തമാക്കി.
കനകദുര്‍ഗ ദര്‍ശനം നടത്തിയതിന് പിന്നാലെ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കനകദുര്‍ഗയെ ഒളിപ്പിച്ചത് കണ്ണൂരിലാണ്. ഇതുമായി ബന്ധപ്പെട്ട് സി.പി.എം നേതാക്കള്‍ നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നന്നു. ഇതിന്റെ ശബ്ദ രേഖ കൈവശമുണ്ട്. ആവശ്യമെങ്കില്‍ കോടതിയില്‍ ഹാജരാക്കുമെന്ന് സഹോദരന്‍ പറഞ്ഞു.
ഇന്ന് പുലര്‍ച്ചെ 3.45 ഓടെയാണ് പൊലീസ് സംരക്ഷണത്തില്‍ ബിന്ദുവും കനകദുര്‍ഗ്ഗയും സന്നിധാനത്തെത്തിയത്. ദിവസങ്ങള്‍ക്കു മുന്‍പ് ശബരിമല സന്ദര്‍ശിക്കാനെത്തി മടങ്ങേണ്ടിവന്ന ഇരുവരും ഉദ്യമം പൂര്‍ത്തിയാക്കാതെ വീടുകളിലേക്ക് മടങ്ങില്ലെന്ന് അറിയിച്ചിരുന്നു. തുടര്‍ന്നാണ് ഇന്നലെ രാത്രിയോടെ പമ്ബയിലെത്തി പൊലീസ് സംരക്ഷണം ആവശ്യപ്പെടുകയും മലചവിട്ടുകയും ചെയ്തത്. ശബരിമല യുവതീപ്രവേശന വിഷയത്തില്‍ ചരിത്രം സൃഷ്ടിച്ചുകൊണ്ട് ബിന്ദുവും കനകദുര്‍ഗ്ഗയും മല ചവിട്ടിയ വാര്‍ത്തകള്‍ നിറയുമ്പോഴും ഇരുവരുടെയും വീടുകളും പ്രദേശങ്ങളും ശാന്തമാണ്.
പെരിന്തല്‍മണ്ണയ്ക്കടുത്ത് അങ്ങാടിപ്പുറം സ്വദേശിയായ കനകദുര്‍ഗ്ഗയുടെ വീടിന് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വീട് പൂട്ടിയിട്ടിരിക്കുകയാണെന്നും മുന്‍കരുതല്‍ എന്ന നിലയ്ക്ക് സുരക്ഷ ഉറപ്പുവരുത്തുകയാണെന്നും പൊലീസുദ്യോഗസ്ഥര്‍ പറയുന്നു. കോഴിക്കോട് കൊയിലാണ്ടിക്കടുത്ത് പൊയില്‍ക്കാവിലാണ് ബിന്ദുവിന്റെ വീട്. ബിന്ദുവും കനകദുര്‍ഗ്ഗയും ശബരിമലയിലെത്തിയ വാര്‍ത്തകള്‍ പുറത്തെത്തിയതിനെത്തുടര്‍ന്ന് കൊയിലാണ്ടി പൊലീസ് സ്റ്റേഷനില്‍ നിന്നും പൊലീസ് സംഘം സ്ഥലത്തെത്തി സുരക്ഷയൊരുക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ശബരിമലയിലെത്തി മടങ്ങേണ്ടിവന്ന ബിന്ദുവിന്റെ വീടിനു മുന്നില്‍ നാമജപ പ്രതിഷേധവുമായെത്തിയവരില്‍ ഭൂരിപക്ഷവും പ്രദേശവാസികളല്ലെന്നാണ് വാര്‍ഡ് മെമ്ബര്‍മാരടക്കമുള്ളവര്‍ നല്‍കുന്ന വിശദീകരണം. അതേസമയം, ശബരിമലയില്‍ നിന്നും ബിന്ദു മടങ്ങിയതിന് ശേഷമുള്ള കാലയളവില്‍ ബിന്ദുവിനെ വ്യക്തിഹത്യ നടത്തിയും താറടിച്ചുകാണിച്ചുമുള്ള പ്രചരണങ്ങളും പ്രദേശത്ത് സജീവമായി നടന്നിട്ടുണ്ട്.
തങ്ങളെ അറിയിക്കാതെയാണ് കനക ദുര്‍ഗ വീട്ടില്‍ നിന്ന് പോയതെന്ന് അവരുടെ കുടുംബാംഗങ്ങള്‍ മാധ്യമങ്ങളോട് വ്യക്തമാക്കിരുന്നു. കനക ദുര്‍ഗയുടെ ഭര്‍ത്താവ് ബിജെപി പ്രവര്‍ത്തകനാണ്. അതുകൊണ്ടുതന്നെ ബിജെപി ഇനി എന്ത് നിലപാട് എടുക്കുമെന്നത് വ്യക്തമല്ല. ഡിസംബർ 24ന് അയ്യപ്പ ദർശനം നടത്താൻ ശ്രമിച്ചെങ്കിലും ഭക്തരുടെ പ്രതിഷേധത്തെ തുടർന്ന് ഇവർക്ക് തിരിച്ചു വരേണ്ടിവന്നെങ്കിലും ഇരുവരും വീട്ടിലേക്ക് തിരിച്ചിരുന്നില്ല. പകരം പത്തനംതിട്ടയിലും കോട്ടയത്തുമായി കഴിയുകയായിരുന്നുവെന്നാണ് വിവരം. ഇവര്‍ പോലീസ് സംരക്ഷണയിലാണ് കഴിഞ്ഞിരുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. ശബരിലമയലേക്ക് പോകുകയാണെന്ന് ഇരുവരും വീട്ടില്‍ പറഞ്ഞിരുന്നില്ല.
തിരുവനന്തപുരത്ത് സപ്ലൈകോയുടെ യോഗത്തിന് പോകുകയാണ് എന്നാണ് കനക ദുര്‍ഗ വീട്ടില്‍ പറഞ്ഞത്. മാധ്യമങ്ങളില്‍ വാര്‍ത്ത വന്നപ്പോഴാണ് വീട്ടുകാര്‍ അറിയുന്നത്. കനക ദുര്‍ഗ ശബരിമലയില്‍ പോകുന്നതിന് തങ്ങള്‍ എതിരാണെന്നും തങ്ങള്‍ വിശ്വാസികളാണെന്നും കനക ദുര്‍ഗയുടെ സഹോദരന്‍ മാധ്യമങ്ങളോട് പറഞ്ഞു. മുന്‍കൂട്ടി അറിയിക്കാതെ പമ്പയിലെത്തി പോലീസ് സുരക്ഷ കനക ദുർഗയും, ബിന്ദുവും ആവശ്യപ്പെടുകയായിരുന്നു. കനക ദുര്‍ഗയും താനും ഏതാനും സുഹൃത്തുക്കളും അടങ്ങുന്ന സംഘമാണ് ശബരിമലയില്‍ ദര്‍ശനം നടത്തി മടങ്ങിയത്. കനക ദുർഗയുടെ വീടിന് മുന്നില്‍ ഇപ്പോൾ പ്രതിഷേധങ്ങൾ തുടങ്ങിയിരിക്കുകയാണ്.
അതേ സമയം കനകദുര്‍ഗയെയും ബിന്ദുവിനെയും പൊലീസ് രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി.പത്തനംതിട്ടയില്‍നിന്നും അങ്കമാലിയിലെത്തിച്ച യുവതികള്‍ക്ക് വസ്ത്രംമാറാനും മറ്റും സൗകര്യം ഒരുക്കിയ ശേഷമാണ് പൊലീസ് കൊണ്ടുപോയത്. ഇവരെ എവിടേക്കാണ് കൊണ്ടുപോയതെന്ന് സുരക്ഷ മുന്‍നിര്‍ത്തി പൊലീസ് അറിയിച്ചിട്ടില്ല.
ശബരിമലയില്‍ യുവതികള്‍ കയറിയതിന് പിന്നാലെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം. പലയിടത്തും കടകള്‍ അടപ്പിക്കുകയും വാഹനങ്ങള്‍ തടയുകയും ഗതാഗതം സ്തംഭിപ്പിക്കുകയും ചെയ്തു. യുവതീപ്രവേശനത്തില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി ഹര്‍ത്താലിന് ശബരിമല കര്‍മസമിതി ആഹ്വാനം ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha



























