സുപ്രീംകോടതി വിധി ലംഘനം; തന്ത്രി കോടതിയില്‍ മറുപടി പറയട്ടേ; തന്ത്രി നടയടച്ചത് സുപ്രീംകോടതി വിധിയുടെ ലംഘനമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തന്ത്രി നടയടച്ചത് സുപ്രീംകോടതി വിധിയുടെ ലംഘനമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നടയടച്ചതില്‍ തന്ത്രി കോടതിയില്‍ മറുപടി പറയട്ടേ എന്നും കടകംപള്ളി പറഞ്ഞു. യുവതികള്‍ ശബരിമലയില്‍ പ്രവേശിച്ചതിന് പിന്നാലെയായിരുന്നു മന്ത്രിയുടെ പ്രതികരണം.
തിരുവിതാംകൂര്‍ ദേവസ്വം മാനുവല്‍ നട അടയ്ക്കാനുള്ള അനുമതി ഏകപക്ഷീയമായി നല്‍കുന്നില്ല. ക്ഷേത്രത്തിന്‍റെ ഉടമസ്ഥാവകാശമുള്ളവരുമായി ബന്ധപ്പെട്ട് മാത്രമേ നടപടി എടുക്കാനാകൂ. ശബരിമലയുടെ ഉടമസ്ഥാവകാശം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനാണ്. തന്ത്രി ബോര്‍ഡുമായി ആലോചിച്ചിട്ടുണ്ടോ എന്ന് തനിക്ക് അറിയില്ല. എവിടെയും ക്ഷേത്രാരാധനയ്ക്കും മറ്റ് കാര്യങ്ങള്‍ക്കും എത്തുന്ന ഭക്തര്‍ക്കും മറ്റ് ജനങ്ങള്‍ക്കും സംരക്ഷണം നല്‍കാനാണ് പൊലീസ് സംവിധാനം. അത് ആക്ഷേപമായി ഉന്നയിക്കേണ്ട ആവശ്യമില്ല. ഏത് പ്രായക്കാര്‍ക്കും പോകാമെന്ന സുപ്രീംകോടതി വിധി ഉള്ളപ്പോള്‍ സ്ത്രീകള്‍ക്ക് അതിനുള്ള അധികാരമുണ്ട്. അവര്‍ സംരക്ഷണം ആവശ്യപ്പെടുമ്ബോള്‍ പൊലീസിനും ജനാധിപത്യ രാജ്യത്തെ സര്‍ക്കാരിനും സംരക്ഷണം നല്‍കാനുള്ള ഉത്തരവാദിത്വമുണ്ടെന്നും കടകംപള്ളി വ്യക്തമാക്കി.
യുവതി പ്രവേശനത്തെ തുടർന്ന് ശുദ്ധിക്രിയകൾക്ക് വേണ്ടി അടച്ച ശബരിമലനട വീണ്ടും തുറന്നു. തന്ത്രി കണ്‌ഠരര് രാജീവരരുടെ നേതൃത്വത്തിൽ ശുദ്ധിക്രിയകൾ പൂർത്തിയാക്കിയതിന് ശേഷമാണ് നടവീണ്ടും തുറന്നത്. ഇതിനെ തുടർന്ന് സന്നിധാനത്തേയ്‌ക്ക് വീണ്ടും ഭക്തരെ കയറ്റിവിട്ടുതുടങ്ങി. പഞ്ചപുണ്യാഹം, ബിബശുദ്ധി ക്രിയ, പ്രസാദശുദ്ധി, പ്രായശ്ചിത്തഹോമം, കലശം വിളിച്ചു ചൊല്ലി പ്രായശ്‌ചിത്തം എന്നിവയ്‌ക്ക് ശേഷമാണ് നടതുറന്നത്.
ഇന്ന് പുലർച്ചയോടെയാണ് ബിന്ദു, കനകദുർഗ എന്നീ യുവതികൾ ശബരിമലയിൽ പ്രവേശിച്ചത്. ഇത് മുഖ്യമന്ത്രിയും സ്ഥിരീകരിച്ചതോടെയാണ് രാവിലെ 10.30ന് നട അടച്ചത്. നടയടയ്‌ക്കുന്നതിനു മുന്നോടിയായി നെയ്യഭിഷേകം നിറുത്തുകയും തിരുമുറ്റത്ത് നിന്ന് ഭക്തരെ നീക്കുകയും ചെയ്യുകയും ചെയ്‌തിരുന്നു.
യുവതികള്‍ ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് നടയടച്ച് ശുദ്ധികലശം നടത്തിയതിന് തന്ത്രി കുടുംബത്തിനും പന്തളം കുടുംബത്തിനും നന്ദിയറിയിച്ച് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ രംഗത്ത് വന്നു. മന്നം ജയന്തി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സുകുമാരന്‍ നായര്‍. സ്ത്രീകള്‍ കയറിയത് കൊണ്ട് കേസിന്റെ മെരിറ്റിനെ ബാധിക്കില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. സുപ്രീംകോടതി 22 ന് കേസ് വീണ്ടും പുനപരിഗണിക്കും. നിയമ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ നടയടച്ച് പരിഹാര കര്‍മ്മം നടത്തേണ്ടതാണെന്നും അങ്ങനെ നടത്തിയ തന്ത്രി കുടുംബത്തിനും പന്തളം കുടുംബത്തിനും നന്ദയറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. ജനറല്‍ സെക്രട്ടറിയുടെ വാക്കുകളെ ശരണം വിളികളോടെയും കരഘോഷത്തോടെയുമാണ് പ്രവര്‍ത്തകര്‍ വരവേറ്റത്.
ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു സംഭവം നടന്നത്. കോഴിക്കോട് കൊയിലാണ്ടി സ്വദേശിനി ബിന്ദുവും, മലപ്പുറം സ്വദേശിനി കനകദുര്‍ഗയും ശബരിമല ദര്‍ശനത്തിനെത്തിയത്.
ബിന്ദുവും കനക ദുര്‍ഗയും ശബരിമലയില്‍ സന്ദര്‍ശനം നടത്തിയത് പമ്ബയിലെയും സന്നിധാനത്തെയും പൊലീസുകാര്‍ അറിയാതെയെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ വളരെ കുറച്ച് പൊലീസ് സന്നാഹത്തോടെയായിരുന്നു ഇവര്‍ മല കയറിയത്. മഫ്തിയിലും യൂണിഫോമിലുമായി വളരെ കുറവ് പൊലീസുകാര്‍ മാത്രമാണ് ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നത്. എന്നാല്‍ പതിനെട്ടാം പടി കയറാതെ ശബരിമലയിലെത്തി ദര്‍ശനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നു.
നേരത്തെ ഈ മാസം 24ന് ഇവര്‍ ശബരിമല ദര്‍ശനത്തിന് എത്തിയിരുന്നെങ്കിലും കടുത്ത പ്രതിഷേധത്തെത്തുടര്‍ന്ന് തിരിച്ച് പോകുകയായിരുന്നു.
https://www.facebook.com/Malayalivartha


























