ശബരിമലയിൽ യുവതികൾ എത്തിയതിനു പിന്നാലെ സംസ്ഥാനത്ത് വ്യാപകമായി പ്രതിഷേധം;സെക്രട്ടേറിയറ്റിന് സിപിഎം-ബിജെപി സംഘര്‍ഷവും കല്ലേറും;നടന്നത് ഗുരുതര സുരക്ഷാവീഴ്ചയെന്നാണ് വിലയിരുത്തല്‍
ശബരിമല യുവതി പ്രവേശനത്തിൽ സംസ്ഥാനത്ത് വ്യാപക അക്രമം. പ്രതിഷേധം തെരുവ് യുദ്ധമായി വഴിമാറുകയാണ് . ബിജെപി-യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ വിവിധയിടങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തുകയാണ്. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നിലെ ബിജെപിയുടെ സമരപ്പന്തലിനടുത്ത് വലിയ തോതിലുള്ള പ്രതിഷേധമാണ് നടക്കുന്നത്. നൂറുകണക്കിനു ബിജെപി പ്രവര്‍ത്തകരാണ് സെക്രട്ടേറിയറ്റിനു മുന്നില്‍ തടിച്ചുകൂടിയിരിക്കുന്നത്. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നില്‍ സിപിഎം–ബിജെപി സംഘര്‍ഷം. പ്രവര്‍ത്തകര്‍ പരസ്പരം കല്ലേറ് നടത്തുന്നു. ഫ്ലക്സുകളും ബാനറുകളും തകര്‍ത്തു. വലിയ പൊലീസ് സന്നാഹമാണ് ഇവിടെ വിന്യസിച്ചിരിക്കുന്നത്.പൊലീസ് ഇടപെട്ട് ശാന്തരാക്കാന്‍ ശ്രമിക്കുകയാണ്. പാലക്കാട് നഗരം കയ്യടക്കിയ പ്രതിഷേധക്കാര്‍ നിർബന്ധിപ്പിച്ച് കടകൾ അടപ്പിച്ചു. കൊടുവായൂരിൽ കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറുണ്ടായി. ഇന്‍സ്പെക്ഷന്‍ ബംഗ്ലാവില്‍ മന്ത്രി എ കെ ബാലന്‍ ഉണ്ടെന്ന വിവരത്തിന് പിന്നാലെയാണ് പ്രതിഷേധക്കാര്‍ ഇവിടേക്ക് എത്തിയത്. ഇന്‍സ്പെക്ഷന്‍ ബംഗ്ലാവില്‍ മന്ത്രി എ കെ ബാലന്‍ ഉണ്ടെന്ന വിവരത്തിന് പിന്നാലെയാണ് പ്രതിഷേധക്കാര്‍ ഇവിടേക്ക് എത്തിയത്. കെ എസ് ഇ ബി ഐബിക്കുള്ളിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച പ്രതിഷേധക്കാര്‍ക്ക് നേരെയും പൊലീസ് ലാത്തി വീശി. ലാത്തി ചാര്‍ജിന് പിന്നാലെ പിരിഞ്ഞ് പോയ പ്രതിഷേധക്കാര്‍ ഇപ്പോള്‍ വീണ്ടും തിരിച്ചെത്തി ഐബിക്ക് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു . എംസി റോഡിൽ ചെങ്ങന്നൂർ വെളളാവൂരിലും മൂവാറ്റുപുഴയിൽ ഗതാഗതം സ്തംഭിച്ചു.കൊച്ചിയില്‍ ഇടപ്പള്ളിയില്‍ ദേശീയപാതയില്‍ ഗതാഗതം തടഞ്ഞ് പ്രതിഷേധപ്രകടനങ്ങള്‍ നടന്നു. ഗുരുവായൂരില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കടകംപള്ളി സുരേന്ദ്രനു നേരെ കരിങ്കൊടി കാട്ടുകയും വാഹനം തടയുകയും ചെയ്തു. പൊലീസ് ഇടപെട്ടാണ് മന്ത്രിയുടെ വാഹനം കടത്തിവിട്ടത്. കണ്ണൂര്‍ ഇരിട്ടിയിൽ ആരോഗ്യമന്ത്രി കെ കെ ശൈലജക്കെതിരെയും പ്രതിഷേധം ഉയര്‍ന്നു. പത്തനംതിട്ട തിരുവല്ലയിൽ എംസി റോഡ് ഉപരോധിച്ച കർമ്മസമിതി കടകൾ ബലം പ്രയോഗിച്ച് അടപ്പിച്ചു. പ്രതിഷേധ പ്രകടനം നടത്തിയവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. മല്ലപ്പള്ളിയിലും കടകൾ നിർബന്ധപൂർവ്വം അടപ്പിക്കുകയും വാഹനങ്ങൾ തടയുകയും റോഡ് ബ്ലോക്ക് ചെയ്യുകയും ചെയ്തതോടെ ഹർത്താലിന് സമാനമായ സാഹചര്യമായിരുന്നു പത്തനംതിട്ടയിൽ സൃഷ്ടിച്ചത്.കൊല്ലം ജില്ലയില്‍ പരവൂര്‍, കൊട്ടാരക്കര, പട്ടാഴി തുടങ്ങിയ മേഖലകളില്‍ ശബരിമല കര്‍മസമിതി ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ചടയമംഗലത്ത് എംസി റോഡ് പ്രതിഷേധക്കാര്‍ ഉപരോധിച്ചതിനെ തുടര്‍ന്ന് വലിയ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. കൊട്ടാരക്കരയില്‍ ബിജെപി പ്രവര്‍ത്തകര്‍ ബലംപ്രയോഗിച്ച് കട അടപ്പിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ വഴിപാട് കൗണ്ടര്‍ ബലംപ്രയോഗിച്ച് അടപ്പിച്ചു. കൊല്ലം നഗരത്തില്‍ പ്രതിഷേധപ്രകടത്തിനിടെ പ്രതിഷേധക്കാര്‍ ബസ് യാത്രക്കാരനെ മര്‍ദ്ദിച്ചു. ആലപ്പുഴ, അമ്പലപ്പുഴ, മാവേലിക്കര എന്നിവിടങ്ങളിലും പ്രതിഷേധപ്രകടനങ്ങളും റോഡ് ഉപരോധവും നടന്നു. കടകള്‍ വ്യാപകമായി അടപ്പിക്കുന്നുണ്ട്. മാവേലിക്കരയിൽ ബുദ്ധ ജംങ്ഷനിലെ പളനിയുടെ കട കർമ്മസമിതി പ്രവർത്തകർ അടിച്ച് തകർത്തു . പളനിയുടെ ഭാര്യ സുശീല മകൻ വികലാംഗനായ ജയപ്രകാശ് എന്നിവർക്ക് പരിക്കേറ്റു. ഹരിപ്പാടും കടകൾ നിർബന്ധമായി അടപ്പിച്ചു. തൃശ്ശൂരില്‍ മാള, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളില്‍ ശബരിമല കര്‍മസമിതി പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടയുകയും കടയടപ്പിക്കുകയും ചെയ്തു. സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കാസര്‍കോട്-മംഗളൂരു ദേശീയ പാത ഉപരോധിച്ചതിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടുബിജെപിയുടെ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം ഉണ്ടായതിന് പിന്നാലെയാണ് സംസ്ഥാനത്ത് പ്രതിഷേധം വ്യാപിച്ചത്നേരത്തേ ബിജെപി–യുവമോർച്ച പ്രവർത്തകർ നടത്തിയ പ്രകടനത്തിനിടെ അഞ്ചു മാധ്യമപ്രവർത്തകർക്കു പരുക്കേറ്റിട്ടുണ്ട്. സെക്രട്ടറിയേറ്റിനുള്ളില്‍ അതിക്രമിച്ചു കയറിയ നാല് സ്ത്രീകള്‍ അറസ്റ്റിലായി. മുഖ്യമന്ത്രിയുടെ ഓഫിസുള്ള കെട്ടിടത്തിന്റെ അടുത്ത് വരെയെത്തി. മുഖ്യമന്ത്രി ഒാഫീസിലുണ്ടായിരുന്നപ്പോഴാണ് ഇത്.തിരുവനന്തപുരം കള്ളിക്കാട് റോഡിൽ കിടന്ന പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. നെയ്യാറ്റിൻകര ആലുംമൂട്ടിലും പ്രവർത്തകർ റോഡ് ഉപരോധിച്ചു. സെക്രട്ടറിയേറ്റിന് മുന്നില്‍ ബിജെപി സമരപ്പന്തലിനു മുന്നില്‍ സംഘര്‍ഷാവസ്ഥയുണ്ട്. ഇവിടെ നൂറിലേറെ പ്രതിഷേധക്കാര്‍ തടിച്ചുകൂടുകയും പ്രതിഷേധപ്രകടനം നടത്തുകയും ചെയ്തു. മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ കൈയ്യേറ്റശ്രങ്ങളും നടന്നു. നടന്നത് ഗുരുതര സുരക്ഷാവീഴ്ചയെന്നാണ് വിലയിരുത്തല്‍.