വീടിന്‍റെ ഗേറ്റ് അടക്കേണ്ട സമയത്ത് അടക്കുക, തുറക്കേണ്ട സമയത്ത് തുറക്കുക; വീട്ടിലെ ഗേറ്റ് എപ്പോൾ അടയ്ക്കണമെന്ന് കോടിയേരി ഭാര്യയോട് പറഞ്ഞാൽ മതി: ശോഭ സുരേന്ദ്രൻ

വീട്ടിലെ ഗേറ്റ് എപ്പോൾ അടയ്ക്കണമെന്ന് കോടിയേരി ഭാര്യയോട് പറഞ്ഞാൽ മതിയെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. വീടിന്‍റെ ഗേറ്റ് അടക്കേണ്ട സമയത്ത് അടക്കുക, തുറക്കേണ്ട സമയത്ത് തുറക്കുക എന്ന് കോടിയേരി ഭാര്യയോട് പറഞ്ഞാൽ മതി. ശബരിമലയിൽ ഇടപെടേണ്ട എന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞു.
ശബരിമല കോടിയേരിയുടെ തറവാട്ട് സ്വത്തല്ലെന്ന് ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. യുവതീ പ്രവേശനത്തെ തുടര്‍ന്ന് ശബരിമല നട അടച്ച തന്ത്രിയുടെ നടപടിക്കെതിരെ കോടിയേരി രംഗത്തെത്തിയിരുന്നു. ഇതിനെതിരെയാണ് ശോഭ സുരേന്ദ്രന്റെ വിമര്‍ശനം.
കാപട്യത്തിന്‍റെ വക്താവായി സ്ത്രീകൾക്ക് രാത്രിയുടെ മറവിൽ ആചാരലംഘനത്തിന് സഹായം ചെയ്തുകൊടുത്ത ആളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞു. ശബരിമലയുടെ കാര്യം തീരുമാനിക്കാൻ തന്ത്രിക്ക് അവകാശമുണ്ട്. കോടിയേരി തന്ത്രിയെ പഠിപ്പിക്കാൻ വരേണ്ട. വിശ്വാസികളുടെ വേദനയും വ്യാകുലതയും വകവയ്ക്കാത്ത പിണറായി വിജയൻ ദൂരവ്യാപകമായ പ്രത്യാഘാതം അനുഭവിക്കുമെനനും ശോഭാ സുരേന്ദ്രൻ പറഞ്ഞു.
ഇന്ന് പുലർച്ചയോടെയാണ് ബിന്ദു, കനകദുർഗ എന്നീ യുവതികൾ ശബരിമലയിൽ പ്രവേശിച്ചത്. ഇത് മുഖ്യമന്ത്രിയും സ്ഥിരീകരിച്ചതോടെയാണ് രാവിലെ 10.30ന് നട അടച്ചത്. നടയടയ്‌ക്കുന്നതിനു മുന്നോടിയായി നെയ്യഭിഷേകം നിറുത്തുകയും തിരുമുറ്റത്ത് നിന്ന് ഭക്തരെ നീക്കുകയും ചെയ്യുകയും ചെയ്‌തിരുന്നു.
അതേസമയം പോലീസ് സംരക്ഷണയില്‍ ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിന് മുന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തില്‍ അക്രമണവും കല്ലേറും. സെക്രട്ടേറിയേറ്റിന് മുന്‍പില്‍ വ്യാപകമായ അക്രമ സംഭവങ്ങളാണ് അരങ്ങേറുന്നത്. സിപിഎം ബിജെപി പ്രവര്‍ത്തകര്‍ മുഖാമുഖം നിലയുറപ്പിച്ച് മുദ്രാവാക്യം വിളിക്കുന്നതിനിടെയാണ് അക്രമം തുടങ്ങിയത്.
ബിജെപി പ്രവര്‍ത്തകരാണ് സിപിഎമ്മുകാര്‍ക്ക് നേരെ കല്ലേറ് നടത്തിയത്. കല്ലേറ് രൂക്ഷമായതോടെ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. രണ്ട് തവണ ലാത്തിച്ചാര്‍ജ് നടത്തിയിട്ടും പ്രവര്‍ത്തകര്‍ പിരിഞ്ഞ് പോകാത്തതിനെ തുടര്‍ന്ന് പോലീസ് ജലപീരങ്കി പ്രയോഗിച്ചു. കല്ലേറില്‍ പോലീസുകാര്‍ക്കും പരിക്കേറ്റു.
https://www.facebook.com/Malayalivartha



























