തന്ത്രിയുടെ കോന്തലയിലല്ല താക്കോലെന്ന് പറഞ്ഞ് അന്ന് പരിഹസിച്ചു, ഇപ്പോള്‍ തന്ത്രി നട അടച്ചു, ശുദ്ധികലശം ഉള്‍പ്പെടെ നടത്തി; മുഖ്യമന്ത്രിയുടെ കോന്തലയിലല്ല താക്കോലെന്ന് ഓര്‍മ്മിപ്പിച്ചാണ് തന്ത്രി നട അടച്ച് പരിഹാരക്രിയകള്‍ ചെയ്തത്; ശബരിമല യുവതി പ്രവേശനത്തിൽ തുറന്നടിച്ച് രാഹുൽ ഈശ്വർ

വനിതാ മതിലിന് പിന്നാലെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ യുവതികൾ സന്നിദാനത്തെത്തി ദർശനം നടത്തിയതിൽ കടുത്ത പ്രതിഷേധമറിയിച്ച് രാഹുല്‍ ഈശ്വറും രംഗത്തെത്തിയിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ സി.പി.എമ്മിന്റെയും പോലീസിന്റെയും ഒത്താശയോടെ യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിച്ചെന്നും, മുഖ്യമന്ത്രി ഹിന്ദുക്കളെ വഞ്ചിച്ചെന്നും രാഹുൽ ഫേസ്ബുക്ക് ലൈവിലൂടെ പ്രതികരിച്ചു.
അതേസമയം യുവതികളെ പ്രവേശിപ്പിച്ചതില്‍ ജനാധിപത്യ മര്യാദ പാലിച്ച് വിശ്വാസികളും ഹിന്ദുസമൂഹവും കടുത്ത പ്രതിഷേധം അറിയിക്കണമെന്നും രാഹൂല്‍ ഈശ്വര്‍ ആവശ്യപ്പെട്ടു. ശബരിമലയില്‍ ആചാരലംഘനമുണ്ടായാല്‍ നട അടയ്ക്കുമെന്ന് തന്ത്രി നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ മുൻപ് മുഖ്യമന്ത്രിയും ദേവസ്വംമന്ത്രിയും തന്ത്രിയുടെ കോന്തലയിലല്ല താക്കോലെന്ന് പറഞ്ഞ് അന്ന് പരിഹസിച്ചു. പക്ഷേ, ഇപ്പോള്‍ ആചാരലംഘനമുണ്ടായപ്പോള്‍ തന്ത്രി നട അടച്ചു. ശുദ്ധികലശം ഉള്‍പ്പെടെ നടത്തി ആവശ്യമുള്ള പരിഹാരക്രിയകളും നിര്‍വഹിച്ചു. മുഖ്യമന്ത്രിയുടെ കോന്തലയിലല്ല താക്കോലെന്ന് ഓര്‍മ്മിപ്പിച്ചാണ് തന്ത്രി നട അടച്ച് പരിഹാരക്രിയകള്‍ ചെയ്തതെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം ശബരിമലയെ പിന്തുണച്ചു രംഗത്തെത്തിയ സാഹചര്യത്തിലാണു യുവതീപ്രവേശം നടന്നത്. രാത്രിയുടെ മറവിൽ യുവതികളുമായി പൊലീസ് സന്നിധാനത്തേക്ക് എത്തുമ്പോൾ, ചോദിച്ച ഭക്തരോട് ഇവർ ട്രാൻസ്ജെൻഡറുകളാണെന്നാണു മറുപടി കൊടുത്തതെന്നും രാഹുൽ ഈശ്വർ ആരോപിക്കുന്നു.
ശബരിമലയിൽ മുഖ്യമന്ത്രിയും പൊലീസും നടത്തിയ വളരെ തരംതാണ പ്രവൃത്തിയാണ്. ജനുവരി 22ന് കേസ് പരിഗണിക്കുമ്പോൾ ഇതു സർക്കാർ ആയുധമാക്കിയേക്കാമെങ്കിലും പോരാട്ടവുമായി മുന്നോട്ടുപോകുമെന്നു രാഹുൽ വ്യക്തമാക്കുന്നു. ദേവസ്വം ബോർഡ് സാവകാശ ഹർജി കൊടുത്ത സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഗൂഢാലോചന നടത്തി യുവതികളെ കയറ്റിയതു ഹിന്ദുക്കളെ വഞ്ചിക്കുന്നതിനു തുല്യമാണെന്നും രാഹുൽ പറഞ്ഞു.
'തന്ത്രി ശുദ്ധികലശം നടത്തി അതിനുള്ള പരിഹാരക്രിയ നടത്തി. അത് സ്വാഗതാര്‍ഹമായ കാര്യമാണ്. തന്ത്രിക്ക് നട അടയ്ക്കാന്‍ ആരുടെയും അനുവാദം വേണ്ട. ആചാരലംഘനമുണ്ടായാല്‍ നട അടക്കുമെന്ന് പറഞ്ഞാല്‍ അടച്ചിരിക്കും.
മുഖ്യമന്ത്രിയുടെ അനുമതിയോടെയാണ് ദേവസ്വം ബോര്‍ഡ് സാവകാശഹര്‍ജി സമര്‍പ്പിച്ചത്. എന്നിട്ടും പോലീസും സര്‍ക്കാരും യുവതീപ്രവേശനത്തിന് ഒത്താശ ചെയ്തു. ഇതില്‍ ജനാധിപത്യമര്യാദ പാലിച്ച് പ്രതിഷേധം അറിയിക്കണം. കലാപത്തിലേക്ക് നീങ്ങരുത്. വിശ്വാസികള്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങള്‍ ഏറ്റെടുക്കുന്നതിനെക്കുറിച്ച് ആലോചിക്കണം. ബ്രിട്ടീഷുകാര്‍ തുടങ്ങിവെച്ച ദേവസ്വംബോര്‍ഡ് സംസ്‌കാരം ഇനിയും വേണമോ എന്ന് ചിന്തിക്കണം'- രാഹുല്‍ ഈശ്വര്‍ ഫെയ്‌സ്ബുക്ക് ലൈവില്‍ പറഞ്ഞു. ഹര്‍ത്താലില്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെങ്കിലും എല്ലാവരും സഹകരിക്കണമെന്നും ശബരിമല കേസില്‍ വിശ്വാസികള്‍ വിജയിക്കുമെന്നാണ് വിശ്വാസമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha



























