നാളെ ഹർത്താൽ ഇല്ല, സംസ്ഥാനത്ത് വ്യാപാരികള്‍ കടകള്‍ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി; വ്യാപാരികള്‍ കടകള്‍ തുറന്നാല്‍ അടപ്പിക്കുമെന്ന് ബിജെപി; യുവതി പ്രവേശനത്തിൽ സംസ്ഥാനത്ത് കടുത്ത പ്രതിഷേധം

ശബരിമലയിലെ യുവതി പ്രവേശനത്തില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയും ശബരിമല കര്‍മ്മ സമിതിയും ബിജെപിയും നാളെ ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താലിനോട് സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അധ്യക്ഷന്‍ ടി. നസറുദ്ദീന്‍.
നാളെ സംസ്ഥാനത്ത് വ്യാപാരികള്‍ കടകള്‍ തുറക്കും. കടകള്‍ക്ക് പോലീസ് സംരക്ഷണം നല്‍കണം. വ്യാപാരി വ്യവസായി ഏകോപന സമിതിക്കൊപ്പമുള്ള 96 സംഘടനകളും ഹര്‍ത്താലിന് എതിരായി അണിനിരക്കുമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ സംഘടനകളുമായും ചര്‍ച്ച നടത്തി. പോലീസിന്റെ സംരക്ഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ ബന്ധപ്പെട്ടിരുന്നു. അതേസമയം ഹര്‍ത്താലിനെ അനുകൂലിക്കരുതെന്ന് ബി.ജെ.പി നേതാവ് ശ്രീധരന്‍പിള്ളയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കടകള്‍ക്ക് നേരെ ആക്രമണമുണ്ടായാല്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് കര്‍മ്മസമിതി സംസ്ഥാന വ്യാപകമായി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. നേരത്തേ ബിജെപി തുടര്‍ച്ചയായി ഹര്‍ത്താലുകള്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഇനി ഹര്‍ത്താലുകളോട് സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി സമിതി, വ്യാപാരി വ്യവസായി ഏകോപന സമിതി, ചേമ്പര്‍ ഓഫ് കൊമേഴ്സ് എന്നിവര്‍ ചേര്‍ന്ന് വ്യക്തമാക്കിയിരുന്നു. 2019 ഹര്‍ത്താല്‍ രഹിത വര്‍ഷമായി ആചരിക്കാനും വ്യാപാരി വ്യവസായി ഏകോപന സമിതിയും ചേംബര്‍ ഓഫ് കൊമേഴ്‌സും തീരുമാനിച്ചിരുന്നു.
അതേസമയം ഹര്‍ത്താലിനോട് സഹകരിക്കില്ലെന്ന് വ്യാപാര സംഘടനകള്‍ അറിയിച്ചതിന് പിന്നാലെ ഭീഷണിയുമായി ബിജെപി രംഗത്തെത്തിയിരിക്കുകയാണ്. വ്യാപാരികള്‍ കടകള്‍ തുറന്നാല്‍ അടപ്പിക്കുമെന്ന് ബിജെപി പറഞ്ഞു. ടി നസറുദ്ദീന്‍റെയും കൂട്ടരുടെയും നീക്കം ഹിന്ദു സമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും ബിജെപി മുന്‍ ഉത്തരമേഖലാ വക്താവ് പി രഘുനാഥ് പറഞ്ഞു.
യുവതീ പ്രവേശനത്തിനെതിരെ രണ്ട് ദിവസം പ്രതിഷേധ ദിനം ആചരിക്കാന്‍ ആഹ്വാനം ചെയ്ത ബിജെപി ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനിടെ മുഖ്യമന്ത്രി ഭീരുവെന്നും വഞ്ചകനെന്നും ശബരിമല കര്‍മസമിതി ആരോപിച്ചു. രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുമെന്നും സമിതി വ്യക്തമാക്കി. ആചാര ലംഘനത്തിന് സര്‍ക്കാര്‍ കൂട്ടുനിന്നെന്ന് ശബരിമല കർമസമിതി ആരോപിച്ചു. മുഖ്യമന്ത്രി രാജിവച്ച് മാപ്പ് പറയണമെന്നും ശബരിമല കർമ്മ സമിതി ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha



























