തന്ത്രിക്കെതിരായ കോടതിയലക്ഷ്യ ഹര്‍ജി ഇന്ന് സുപ്രീം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്താൻ ശ്രമം;സുപ്രീം കോടതി വിധിയെ തുടർന്ന് യുവതികള്‍ കയറിയപ്പോള്‍ തന്ത്രി നടയടച്ചത് കോടതിയലക്ഷ്യമെന്ന് ചൂണ്ടിക്കാട്ടും

ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിന് പിന്നാലെ ശുദ്ധി കലശം നടത്തിയ തന്ത്രിക്കെതിരെ കോടതിയലക്ഷ്യ ഹർജികൾ ഇന്ന് സുപ്രീം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തും.അഭിഭാഷകരായ ഗീനാ കുമാരി, എവി വർഷ എന്നിവരാണ് ഹർജി നൽകിയിരിക്കുന്നത്.
തന്ത്രി കണ്ഠര് രാജീവര്‍, പന്തളം കുടുംബത്തിലെ പി രാമവര്‍മ രാജ എന്നിവര്‍ക്കെതിരേ എവി വര്‍ഷയും ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍ പിള്ള, ബിജെപി നേതാവ് മുരളീധരന്‍ ഉണ്ണിത്താന്‍, നടന്‍ കൊല്ലം തുളസി എന്നിവര്‍ക്കെതിരേയാണ് അഭിഭാഷകരായ ഗീനാ കുമാരി, എവി വർഷ എന്നിവർ കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയിരിക്കുന്നത്.തന്ത്രിയുടെ നടപടി കോടതിയലക്ഷ്യമെന്ന് ചീഫ് ജസ്റ്റിസിനെ ചൂണ്ടിക്കാണിക്കുമെന്നും അവർ പറഞ്ഞു. നേരത്തെ തന്ത്രിക്കെതിരായി നൽകിയിട്ടുള്ള ഹർജിയിലായിരിക്കും ഉടൻ നടപടി എടുക്കണമെന്ന് ആവശ്യപ്പെടുക.
ശബരിമല വിധി വന്നയുടനെ, ആചാരലംഘനമുണ്ടായാല്‍ നടയടയ്ക്കണമെന്നാവശ്യപ്പെട്ട് തന്ത്രിക്ക് രാമവര്‍മ രാജ കത്തെഴുതിയെന്ന മാധ്യമറിപ്പോര്‍ട്ടുകളാണ് കോടതിയലക്ഷ്യത്തിന് അടിസ്ഥാനമാക്കുന്നത്. യുവതികള്‍ കയറിയാല്‍ നടയടയ്‌ക്കേണ്ടിവരുമെന്ന തന്ത്രിയുടെ പ്രസ്താവനയും കോടതിയലക്ഷ്യമായി ഇവർ ചൂണ്ടിക്കാട്ടുന്നു.
നേരത്തെ വിധിക്കെതിരായ പരാമര്‍ശങ്ങള്‍ ക്രിയാത്മകവിമര്‍ശനമാണെന്നു ചൂണ്ടിക്കാട്ടി കോടതിയലക്ഷ്യ ഹര്‍ജിക്ക് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അനുമതി നിഷേധിച്ചിരുന്നു. തുടര്‍ന്ന് സുപ്രീം കോടതി രജിസ്ട്രിയില്‍ ഹര്‍ജിക്കാര്‍ നേരിട്ട് ഹര്‍ജികള്‍ ഫയല്‍ ചെയ്യുകയായിരുന്നു. ഹര്‍ജികള്‍ ലിസ്റ്റ് ചെയ്ത് വാദം കേള്‍ക്കണോ അതോ തള്ളണോ എന്ന് ചീഫ് ജസ്റ്റിസ് തീരുമാനിക്കും. അതിനിടെയാണ് പുതിയ സാഹചര്യങ്ങള്‍കൂടി ചൂണ്ടിക്കാട്ടി ഹര്‍ജി ശ്രദ്ധയില്‍പ്പെടുത്താന്‍ ശ്രമിക്കുന്നത്
യുവതീ പ്രവേശനം സ്ഥിരീകരിച്ചതിന് പിന്നാലെ ശബരിമല നട അടച്ച തന്ത്രിയുടെ നടപടി കോടതിയലക്ഷ്യമാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും കോടിയേരി ബാലകൃഷ്ണനും വിമർശിച്ചിരുന്നു. ഇന്നലെ പുലർച്ചെയാണ് ബിന്ദു, കനകദുർഗ എന്നീ സ്ത്രീകൾ സന്നിധാനത്തെത്തി ദർശനം നടത്തിയത്. പതിപതിനെട്ടാംപടി ഒഴിവാക്കി വിഐപി ലോഞ്ച് വഴിയാണ് ഇവർ ദർശനം നടത്തിയത്. തുടർന്ന് ശുദ്ധി കർമങ്ങൾക്കായി തന്ത്രി നട അടച്ചിടുകയായിരുന്നു.
പുനഃപരിശോധനാ ഹർജികൾ 22-ന് തുറന്ന കോടതിയിൽ കേൾക്കാനിരിക്കുന്നതിനാൽ കോടതിയലക്ഷ്യ ഹർജി വേഗം കേൾക്കണമെന്ന ആവശ്യത്തിൽ കോടതി എന്തുനിലപാടെടുക്കുമെന്ന് വ്യക്തമല്ല.
https://www.facebook.com/Malayalivartha



























