സർക്കാരിനെതിരെ ചണ്ഡികായാഗം; കേരളത്തിലെ ഒരു വിഭാഗം വരുന്ന ഭക്തര്‍ അശുദ്ധരായ യുവതികളില്‍നിന്ന് അയ്യപ്പനെ രക്ഷിക്കാന്‍ നൂറു ദിവസം സമരം നടത്തി ഏതാണ്ട് തോറ്റ അവസ്ഥയിൽ ; ഫേസ്ബുക്ക് പേജിലേക്ക് ഭക്തരുടെ ധനസഹായം പ്രവഹിക്കുന്നു

ശബരിമല സമരം നമ്മുടെ ഇതുവരെയുള്ള എല്ലാ അഹങ്കാരത്തെയും ഇല്ലാതാക്കിയിട്ടുണ്ട്. അതിലൊന്നു കൂടി പൊളിയുകയാണ്. മലയാളികള്‍ മന്ത്രവാദത്തിലോ കൈവിഷത്തിലോ ഒന്നും വിശ്വസിക്കാത്ത ഒരുതരം പുരോഗമനവാദികളാണ് എന്ന അഹങ്കാരം. ആ അന്ധവിശ്വാസം മാറിക്കിട്ടിയിരിക്കുന്നു.
കേരളത്തിലെ ഒരു വിഭാഗം വരുന്ന ഭക്തര്‍ അശുദ്ധരായ യുവതികളില്‍നിന്ന് അയ്യപ്പനെ രക്ഷിക്കാന്‍ നൂറു ദിവസം സമരം നടത്തി ഏതാണ്ട് തോറ്റ അവസ്ഥയിലാണിപ്പോള്‍. അതിനിടെ രണ്ടുവട്ടം യുവതികളാകട്ടെ, മല കയറുകയും ചെയ്തു. രക്ഷിക്കാന്‍ ആരുമില്ല എന്ന തോന്നല്‍ ഈ ഒരു വിഭാഗം ഭക്തരെ വല്ലാതെ നിരാശരാക്കിയിട്ടുണ്ട്. പക്ഷേ, ധര്‍മ്മം അങ്ങനെ നിലയ്ക്കുന്നതല്ലല്ലോ. എവിടെയൊക്കെ ധര്‍മ്മത്തിനു ഗ്ലാനി സംഭവിക്കുന്നുവോ അവിടെയൊക്കെ ഭഗവാന്‍ പല വേഷത്തില്‍ പല രൂപത്തില്‍ അവതരിക്കുമല്ലോ. ഇപ്പോള്‍ ധര്‍മ്മരക്ഷയ്ക്ക് എത്തിയിരിക്കുന്നത് ഒരു ഫേസ് ബുക്ക് പേജിന്റെ രൂപത്തിലാണ്. സംഘാടകര്‍ Scientific institute of Tantric heritage ആണ്. SITH എന്നാണ് ചുരുക്കപ്പേര്.
SITH കേരളത്തിലെ ഒരു കേന്ദ്രത്തില്‍ വച്ച് ചണ്ഡികായാഗം നടത്താന്‍ പോവുകയാണ്. എവിടെയന്നത് നിഗൂഢമാണ്. ആദ്യം അത് ആസൂത്രണം ചെയ്തത് സുപ്രീംകോടതിയെ സ്വാധീനിക്കാനാണ്. ജനുവരി രണ്ടിനു വന്ന പോസ്റ്റില്‍ പറയുന്നത് ഇതാണ്.
“22നു ആകുന്നു വിധി. ഇനി കൃത്യമായി പറഞ്ഞാൽ ഇരുപത് ദിവസം. റോഡിൽ ഇറങ്ങി കടകൾ അടപ്പിച്ചത് കൊണ്ടോ ഹർത്താൽ നടത്തിയത് കൊണ്ടോ കാര്യമില്ല ഉണർന്നു പ്രവർത്തിക്കണം. ചണ്ഡിക യാഗം മാത്രമാണ് പരിഹാരം. ആസുരിക ശക്തികളെ തുരത്തുക. ഞങ്ങളുടെ കൂടെ ആരൊക്കെ ഉണ്ടാകും ? സഹായങ്ങൾ പ്രതീക്ഷിക്കുന്നു.”
ഇതിനകം 396 ലൈക്കുകളും 38 ഷെയറുകളും ഇതിനുണ്ടായി. ധാരാളം സാമ്പത്തിക സാഹായ വാഗ്ദാനങ്ങള്‍ വന്നു. പക്ഷേ, സാമ്പത്തികചര്‍ച്ച തുറന്ന സ്ഥലത്ത് പ്രോത്സാഹിപ്പിക്കുന്നില്ല. ഫോണില്‍ വിളിക്കുവാനാണ് പറയുന്നത്. എന്തായാലും അസംതൃപ്തരായ ആ ഒരു വിഭാഗം ഭക്തര്‍ കോടികള്‍ ധനസഹായം ചെയ്യുമെന്ന് ഉറപ്പ്. കാരണം. വരാന്‍ പോകുന്ന സുപ്രീംകോടതി ഇടപെടല്‍ അവരെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായകമാണ്. ഇക്കഴിഞ്ഞ ദിവസം മുഴുവന്‍ തങ്ങളുടെ എല്ലാ ശക്തിയും സംഭരിച്ചിട്ടും ഒരു വിജയവും നേടാന്‍ കഴിഞ്ഞില്ല. അയ്യപ്പന്‍പോലും തുണയ്ക്കില്ലെന്ന് പലരും കരഞ്ഞു പറയുന്ന അവസ്ഥ. ആ അവസരത്തില്‍ അലൌകിക ശക്തികളെ ആവഹിച്ച് ഇങ്ങനെയൊരു വിജയം ഇന്ത്യയിലെ പരമോന്നത നീതിപാഠത്തിന്‍നിന്നു കൈക്കലാക്കാമെങ്കില്‍ ഭാവിയില്‍ അതൊരു വലിയ മുന്നേറ്റമാകുമെന്ന് ഉറപ്പ്, നാളെ ഇതേ സാങ്കേതിക വിദ്യ ഉപയോഗിച്ച് നമുക്ക് ചൈനയെയും മറ്റന്നാള്‍ അമേരിക്കയെയും വരച്ച വരയില്‍ നിര്‍ത്താനാകും.
വളരെ ശുഭകരമായ രീതിയില്‍ പ്രതികരണം വന്നതിന്റെ സന്തോഷം സംഘാടകരുടെ വാക്കുകളിലുണ്ട്. ജനുവരി 3നു വന്ന പുതിയ പോസ്റ്റിലെ ഉള്ളടക്കം ഇതാണ്.
"നിങ്ങൾ ഏല്പിച്ച ദൗത്യം ഞങ്ങൾ ആത്മാർത്ഥമായി നിറവേറ്റുമെന്നു വാക്ക് തരുന്നു. ചണ്ഡികാ യാഗത്തിനായി അനവധി സഹോദരി സഹോദരന്മാർ സഹായങ്ങൾ നൽകാൻ മുൻപോട്ടു വന്നിട്ടുണ്ട്. ഒൻപതു ദിവസം നവാംഗമായി ചണ്ഡിക യാഗം നടത്തുന്നു.”
ആദ്യ മൂന്നുദിവസം ശത്രുഘാദിനി ബഗളാമുഖി മന്ത്ര സമേതം ചണ്ഡികാ യാഗമാണ്. പിന്നീടുള്ള മൂന്നു ദിവസം വാർത്താളി മന്ത്ര സമേത ചണ്ഡിക യാഗം നടക്കും.
അടുത്ത മൂന്നു ദിവസം ഇന്ദ്രാക്ഷി മന്ത്ര സമേത ചണ്ഡിക യാഗമാണ്. 9 ആവർത്തിതുടർന്ന് മറ്റു ഉപാംഗ വിധികള്‍ നടക്കും. ഇതോടെ പ്രകൃതിയെ ഉണർത്താം എന്നാണ് സംഘാടകര്‍ വാക്കു തരുന്നത്. ബാക്കി പ്രകൃതി തീരുമാനിക്കട്ടെ എന്നാണ് അവര്‍ പറയുന്നത്.
ഈ പ്രകൃതി ഉണരുന്നതില്‍ പ്രകൃതിക്ഷോഭം വരുമോ എന്ന് ചില ഭക്തര്‍ ചോദിക്കുന്നുണ്ട്. അത്തരത്തില്‍ വല്ല സുനാമിയോ വെള്ളപ്പൊക്കമോ ഭൂമികുലുക്കമോ വന്നാല്‍ അത് അന്തം കമ്മികളെ മാത്രം ബാധിക്കുന്ന വിധം സെറ്റ് ചെയ്യണമെന്നാണ് ഭക്തരുടെ അഭ്യര്‍ത്ഥന. അതേസമയം, ഒരു നല്ല വിഭാഗത്തിന്റെ ശുഭപ്രതീക്ഷ ഈ യാഗം പിണറായി വിജയന്റെ കുടുംബത്തെ ഉന്മൂലനംചെയ്യും എന്നുതന്നെയാണ്. അതിനായി എത്ര പണം മുടക്കാനും ആ പ്രത്യേക വിഭാഗം ഭക്തര്‍ തയ്യാറാണ്. ഭക്തരില്‍ ഒരു വിഭാഗത്തിന് പിണറായി വിജയനോടുള്ള പക പ്രസിദ്ധമാണല്ലോ. ചെത്തുകാരന്റെ മോനേ തുടങ്ങിയ പല പദപ്രയോഗങ്ങളിലൂടെ പിണറായി കേരളം ഭരിക്കാന്‍ അര്‍ഹനല്ല എന്ന് അവര്‍ തെളിയിച്ചിട്ടുണ്ട്. ഈ യാഗം പൂര്‍ത്തിയാകുന്നതോടെ പിണറായി വിജയനും കുടുംബവും ഭൂമിദേവിയുടെ മടിത്തട്ടില്‍നിന്ന് തൂത്തെറിയപ്പെട്ടാല്‍ പിന്നെ ഈ ഭക്തരുടെ ആത്മീയസമരം വിജയിച്ചു എന്നുറപ്പ്.
എന്തായാലും, പരാജയത്തിന്റ അവസാനനാളുകളില്‍ ആറെസസ് അഴിച്ചുവിട്ട അക്രമം ആലോചിക്കുമ്പോള്‍ എത്രയോ സനാതനവും അഹിംസാത്മകവുമാണ് ഈ യാഗം എന്നു കാണാനാകും. ഇതു വിജയിച്ചാല്‍ സംഘാടകരെത്തേടി ഭൌതികശാസ്ത്രം, രസതന്ത്രം, സാമാധാനം എന്നീ മേഖലകളിലുള്ള നോബെല്‍ പുരസ്കാരങ്ങള്‍ ഒരുമിച്ചെത്തും. ചരിത്രത്തില്‍ ആദ്യമായിരിക്കുമത്. കമ്മികള്‍ ഭൂലോകത്തുനിന്ന് നാമാവശേഷരാകും. ശബരിമലയില്‍ കാവിക്കൊടി പറക്കും. നൂറ്റാണ്ടുകള്‍ക്കു ശേഷം ഭാരതമാതാവ് അഭിമാനത്താല്‍ കോള്‍മയില്‍ കൊള്ളും. അനതിവിദൂരഭാവിയില്‍ ഭാരതം ലോകശക്തിയായി മാറും.
ചണ്ഡികായാഗം വിജയിപ്പിക്കേണ്ടത് ആരുടെ ആവശ്യമാമെന്നു വ്യക്തമായല്ലോ. ആ വിജയത്തിനായി പ്രാര്‍ത്ഥിക്കാത്തവര്‍ക്ക് ഇപ്പോള്‍ കിട്ടിയ ഫണ്ടില്‍നിന്ന് പാകിസ്ഥാനിലേക്ക് ഫ്ലൈറ്റ് ടിക്കറ്റ് ഉറപ്പാണ്.
https://www.facebook.com/Malayalivartha



























