പെരുന്നയും ചങ്ങനാശേരിയും കൈകോർത്തത് വിമോചന സമരത്തിനോ ;എൻ. എസ്. എസും ചങ്ങനാശേരി അതിരൂപതയും പെരുന്നയിൽ നടത്തിയ കൂടികാഴ്ച രണ്ടാം വിമോചന സമരത്തിന് നാന്ദിയാകുമോ എന്ന് സാകൂതം വീക്ഷിച്ച് കേരള സമൂഹം

എൻ. എസ്. എസും ചങ്ങനാശേരി അതിരൂപതയും പെരുന്നയിൽ നടത്തിയ കൂടികാഴ്ച രണ്ടാം വിമോചന സമരത്തിന് നാന്ദിയാകുമോ എന്ന് സാകൂതം വീക്ഷിച്ച് കേരള സമൂഹം.
ആദ്യത്തെ വിമോചന സമരം മുഖ്യമന്ത്രിയായിരുന്ന ഇ എം എസിന് എതിരെയായിരുന്നെങ്കിൽ രണ്ടാം വിമോചന സമരം പിണറായിക്ക് എതിരെയായി തീരുമോ എന്ന് കാണാനാണ് കേരളം കാത്തിരിക്കുന്നത്. ഒന്നാം വിമോചന സമരം ഇ എം എസ് മന്ത്രിസഭയിൽ വിദ്യാഭ്യാസ മന്ത്രിയായിരുന്ന മുണ്ടശ്ശേരി മാസ്റ്റർക്ക് എതിരെയായിരുന്നെങ്കിൽ പിണറായിക്ക് എതിരായി എൻ എസ് എസ് നടത്തുന്ന സമരം വിശ്വാസവുമായി ബന്ധപ്പെട്ടതാണ്.
ആദ്യ സമരം നയിക്കാൻ സാക്ഷാൽ മന്നത്ത് പത്മനാഭൻ തന്നെയുണ്ടായിരുന്നു. മന്നത്തെ പോലെ നിശ്ചയദാർഢ്യമുള്ള നേതാവ് തന്നെയാണ് ജി സുകുമാരൻ നായർ. അദ്ദേഹവും ഇടതുപക്ഷത്തിനെതിരെ ഉറച്ച മുന്നേറ്റമാണ് നടത്തുന്നത്. മന്നത്തെ സഹായിക്കാൻ അന്ന് കോൺഗ്രസ് നേതാക്കൾ ഉണ്ടായിരുന്നു. കെ.എം മാണിയെ പോലുള്ള കേരള കോൺഗ്രസ് നേതാക്കളും ഉണ്ടായിരുന്നു. ഇന്നും അത്തരം സാഹചര്യങ്ങൾ അതേപടി നിലനിൽക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം രാവിലെയാണ് ചങ്ങനാശേരി ആക്സിലറി ബിഷപ്പ് മാർ ജോസഫ് തറയിലും അതി രൂപതയിലെ പ്രമുഖരും പെരുന്ന എൻ എസ് എസ് ആസ്ഥാനത്തെത്തി ജി സുകുമാരൻ നായരെ കണ്ടത്. ശബരിമലയിൽ യുവതികളെ പ്രവേശിപ്പിച്ചതിന്റെ പേരിൽ സർക്കാരും എൻ എസ് എസും തമ്മിൽ നേർക്കുനേർ പോരാടുമ്പോടാണ് തീരെ അപ്രതീക്ഷിതമായി ഇത്തരമൊരു സന്ദർശനം നടന്നത്. ഒരു മണിക്കൂറോളം ബിഷപ്പും സുകുമാരൻ നായരും പെരുന്ന ഗസ്റ്റ് ഹൗസിൽ ചർച്ച നടത്തി. മന്നം ജയന്തി ദിവസമാണ് ശബരിമലയിൽ സർക്കാർ നേരിട്ട് യുവതികളെ പ്രവേശിപ്പിച്ചത്. അവർ ഭക്തരായിരുന്നില്ല . പകരം ആക്റ്റിവിസ്റ്റുകളായിരുന്നു . ആക്റ്റിവിസ്റ്റുകളെ ശബരിമലയിൽ പ്രവേശിപ്പിക്കില്ല എന്നു സർക്കാർ നിരന്തരം പ്രസ്താവനകൾ ഇറക്കുന്നതിനിടയിലായിരുന്നു സർക്കാർ തന്നെ ഇവർക്ക് സന്ദർശനത്തിന് അവസരവും പിന്തുണയും നൽകിയത്.
പെരുന്നയിൽ മനം സമാധി ആഘോഷങ്ങൾക്കിടയിൽ ഇക്കാര്യം പരസ്യമായി പറഞ്ഞത് സുകുമാരൻ നായർ വികാരധീനനായി. യുവതി പ്രവേശനത്തെ തുടർന്ന് നടയടച്ച തന്ത്രിയെ അഭിനന്ദിക്കാനും അദ്ദേഹം മറന്നില്ല. തനിക്ക് യാതൊന്നും ചെയ്യാനാവാത്ത നിസഹായതയാണ് അനുഭവപ്പെടുന്നതെന്തെന്ന് സുകുമാരൻ നായർ തനിക്ക് അടുപ്പമുള്ളമുള്ളവരോട് പറയുന്നുണ്ട്. അതിനിടയിലാണ് ചങ്ങനാശേരി ബിഷപ്പ് സന്ദർശിച്ചത്. ഇതിന് വൻ രാഷ്ട്രീയ മാനമാണുള്ളത്.
ആചാരങ്ങളും പാരമ്പര്യവും ഹനിക്കപ്പെടുമ്പോൾ എല്ലാ മതസ്ഥരും ഒരുമിച്ച് നിൽക്കണമെന്ന് സന്ദർശനത്തിന് ശേഷം ബിഷപ്പ് പറഞ്ഞു. കേരളത്തിൽ ഇന്നുള്ള സ്ഥിതിവിശേഷം സമാധാനം ഇല്ലാതാക്കുമെന്നും ബിഷപ്പ് പറഞ്ഞു. വിശ്വാസങ്ങൾ ഹനിക്കപ്പെടുമ്പോൾ എല്ലാവരും ജാഗരൂകരാകണമെന്നും ബിഷപ്പ് പറഞ്ഞു. ശബരിമല വിധിയുടെ പശ്ചാത്തലത്തിൽ ഹിന്ദു സഹോദരങ്ങൾ അനുഭവിക്കുന്ന മനോവേദനയിൽ പിന്തുണ അറിയിക്കാനാണ് താൻ പെരുന്ന സന്ദർശിച്ചതെന്നും ബിഷപ്പ് പറഞ്ഞു.
ശബരിമലയിൽ ലങ്കൻ യുവതി സന്ദർശനം നടത്തിയതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയ പ്രസ്താവനകൾ സുകുമാരൻ നായരെ കൂടുതൽ പ്രകോപിപ്പിച്ചിരിക്കുകയാണ്. തന്ത്രിയെ എൻ എസ് എസ് പിന്തുണച്ചതു കൊണ്ടാണ് സർക്കാർ തന്ത്രിക്കെതീരെ രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചത്. അനുസരിക്കാൻ തയ്യാറല്ലെങ്കിൽ കളഞ്ഞിട്ട് പോകണമെന്ന് വരെ സുകുമാരൻ നായർ പറഞ്ഞു. സർക്കാരിനെതിരെ സുകുമാരൻ നായർ പരസ്യമായി ഒന്നും പ്രതികരിക്കുന്നില്ലെങ്കിൽ ആ മനസ് അശാന്തമാണ്. അതിൽ വേദന ഒഴിയുന്നില്ല. ആദ്യ വിമോചന സമരത്തിൽ ബി ജെ പി സജീവമായിരുന്നില്ല. എന്നാലിന്ന് ബിജെപിയാണ് സമരത്തിന്റെ മുന്നിലുള്ളത്. അന്ന് സമർദ്ദങ്ങൾക്ക് വഴങ്ങി 1959 ജൂലൈ 31 ന് കേന്ദ്രസർക്കാർ കേരളത്തിലെ ഇ.എം എസ് സർക്കാരിനെ പിരിച്ചുവിട്ടു. അന്നു തുടങ്ങിയതാണ് ചങ്ങനാശേരി രൂപതയും എൻ എസ് എസും തമ്മിലുള്ള ഹൃദയബന്ധം. അതിന്നും തുടരുന്നു.
അങ്കമാലിയിൽ വിമോചന സമരത്തിന്റെ ഭാഗമായുണ്ടായ വെടിവയ്പ്പാണ് കേരള സർക്കാരിന്റെ പിരിച്ചുവിടലിന് കാരണമായത്. ശബരിമലയുടെ പേരിൽ അയ്യപ്പ കർമ്മ സമിതി വൻ പ്രക്ഷോഭം തുടങ്ങാനിരിക്കുകയാണ്. ജനക്കൂട്ടത്തിന് നേരേ വെടിവയ്ക്കാനുള്ള പ്രകോപനമാണ് ബി ജെ പിയുടെ ഭാഗത്ത് നിന്നുള്ളതെന്ന് നിയമമന്ത്രി എ. കെ. ബാലൻ പറഞ്ഞത് വിമോചന സമരത്തിന്റെ ഓർമ്മകൾ മനസിലുള്ളതുകൊണ്ടാകണം.
ചങ്ങനാശേരി രൂപതയുമായി ഏറെ അടുപ്പം പുലർത്തുന്ന ഓർത്തഡോക്സ് സഭയും സർക്കാരിനെതിരെ നീങ്ങുകയാണ്. മലയാള മനോരമ ഓർത്തഡോക്സിന്റെ പത്രമാണ്. പള്ളി തർക്കത്തിന്റെ പേരിൽ സുപ്രീം കോടതി ഉത്തരവ് നടപ്പിലാക്കാൻ സർക്കാർ തയ്യാറായിട്ടില്ല. മാത്രവുമല്ല യാക്കോബായ സഭക്ക് അനുകൂലമായി സർക്കാർ നിലപാട് എടുക്കുകയാണ് ചെയ്തത്. ഇതാണ് ഓർത്തഡോക്സിനെ പ്രകോപിപ്പിക്കുന്നത്. ഓർത്തഡോക്സ് സഭയും എൻ എസ് എസിനൊപ്പമാണ് നിൽക്കുന്നത്.
https://www.facebook.com/Malayalivartha



























