സാർ എന്ന് വിളിച്ച ബിജെപി പ്രവർത്തകനോട് അത് വേണ്ടന്ന് കുമ്മനം ... പ്രവർത്തകരുടെ പഴയ കുമ്മനം ചേട്ടനായി പദവിയുടെ പകിട്ടുകളൊന്നുമില്ലാതെ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ

സാർ എന്നു വിളിച്ച ബിജെപി പ്രവർത്തകനോട് അതു വേണ്ടെന്ന് ആംഗ്യം കാട്ടി കൈ ഉയർത്തി വിലക്കിയപ്പോൾ ഗവർണർ കുമ്മനം രാജശേഖരന്‍റെ മുഖത്തു വാത്സല്യ ഭാവം. മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ പ്രവർത്തകരുടെ പഴയ കുമ്മനം ചേട്ടനായി പദവിയുടെ പകിട്ടുകളൊന്നുമില്ലാതെ എരുമേലി സന്ദർശിച്ചു.
കേരളത്തിലെ ബി ജെ പിക്കാർക്കും സംഘപരിവാർ അണികൾക്കും കുമ്മനം രാജേട്ടനാണ്. ഏട്ടന്റെ വാത്സല്യഭാവത്തിലാണ് അദ്ദേഹത്തിന് ഇടപെടാനുമിഷ്ടം. ശബരിമല സമരങ്ങൾക്കിടെ സമരം നയിക്കാൻ കുമ്മനം തന്നെയെത്തണമെന്നു അണികൾ വാശി പിടിച്ചിരുന്നു. സമരം കത്തി നിൽക്കുബോഴാണ് കുമ്മനമെത്തിയത്. അണികൾക്കിതു ആവേശമായി.
വിവാദവിഷയങ്ങളിലൊന്നും തന്നെ അദ്ദേഹം പ്രതികരിച്ചില്ല. വെള്ളിയാഴ്ച വൈകുന്നേരത്തോടെ എത്തിയ അദ്ദേഹം ചെറുവള്ളി എസ്റ്റേറ്റ് റോഡിൽ പഞ്ച തീർഥ പരാശക്തി ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം രാത്രി പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ തങ്ങി. രാവിലെ എരുമേലി വലിയമ്പലത്തിൽ ദർശനം കഴിഞ്ഞു മടങ്ങി. ബിജെപി ജില്ലാ പ്രസിഡന്‍റ് എൻ. ഹരി, എരുമേലി വെസ്റ്റ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ് ഹരികൃഷ്ണൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.
പഞ്ചതീർഥ പരാശക്തി ക്ഷേത്രത്തിൽ ഭാരവാഹികളും ഭക്തരും ചേർന്ന് ട്രസ്റ്റി ജയചന്ദ്രരാജിന്‍റെ നേതൃത്വത്തിൽ സ്വീകരിച്ചു. തുടർന്ന് ക്ഷേത്രത്തിലെ പൂജകളിൽ പങ്കെടുത്തു.പാർട്ടി നേതാക്കളും പ്രവർത്തകരുമുൾപ്പടെ നിരവധി പേർ അദ്ദേഹത്തെ കാണാനെത്തി. അടുത്ത കാലത്തു നിര്യാതനായ പഴയ സുഹൃത്ത് എരുമേലി തെക്കേപെരുംചേരിൽ ടി.കെ. കൃഷ്ണൻകുട്ടിയുടെ വീട്ടിൽ സന്ദർശനം നടത്താനും സമയം കണ്ടെത്തി. എരുമേലി ധർമശാസ്താ ക്ഷേത്രത്തിൽ ദേവസ്വം ബോർഡ് ഡെപ്യൂട്ടി കമ്മീഷണർ ബി. കൃഷ്ണകുമാർ വാര്യർ, അസിസ്റ്റന്‍റ് കമ്മീഷണർ ഒ.ജി. ബിജു, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സി. ചന്ദ്രശേഖരൻ, ക്ഷേത്രം മേൽശാന്തി ജയരാജ് നമ്പൂതിരി, മനോജ് എസ്. നായർ, ലൂയിസ് ഡേവിഡ് എന്നിവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു.
മിസോറം ഗവര്‍ണര്‍ സ്ഥാനം ഒഴിഞ്ഞ് കുമ്മനം രാജശേഖരന്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ഥിയായേക്കും എന്ന് വാർത്തകൾ നിറയുമ്പോഴാണ് ഇപ്പോഴത്തെ കേരളം സന്ദർശനം. അദ്ദേഹം സജീവരാഷ്ട്രീയത്തില്‍ മടങ്ങിവരണമെന്നും പൊതുതിരഞ്ഞെടുപ്പില്‍ മല്‍സരിക്കണമെന്നും ബിജെപി പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നുവെന്ന് സംസ്ഥാന വക്താവ് എം.എസ്. കുമാര്‍ ഉൾപ്പെടെയുള്ള നേതാക്കൾ ആവർത്തിച്ച് പറയുന്നു. ശബരിമലയിലെ യുവതീപ്രവേശം വലിയ രാഷ്ട്രീയ പ്രശ്നമായി മാറിയ സാഹചര്യത്തില്‍ കുമ്മനത്തെ മടക്കിക്കൊണ്ടുവരാന്‍ ബിജെപി കേന്ദ്രനേതൃത്വത്തിനുമേല്‍ സമ്മര്‍ദ്ദവും ഏറുകയാണ്.
പാര്‍ട്ടിക്ക് അതീതമായ പൊതുസ്വീകാര്യത, അതാണ് കുമ്മനം രാജശേഖരനെ മടക്കിവിളിക്കാന്‍ ഒരുവിഭാഗം ബിജെപി നേതാക്കളെ പ്രേരിപ്പിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ കുമ്മനം 7622 വോട്ടിന് കെ. മുരളീധരനോട് തോറ്റെങ്കിലും ടി.എന്‍.സീമയെപ്പോലെ തലയെടുപ്പുളള ഇടതുമുന്നണി സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തായത് ഇവിടെ കുമ്മനം മല്‍സരിച്ചതുകൊണ്ടാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവിനുപുറമെ കഴക്കൂട്ടത്തും ബി.ജെ.പി രണ്ടാം സ്ഥാനത്തായിരുന്നു. നേമത്ത് ഒന്നാമതും. തിരുവനന്തപുരത്തെ പാര്‍ട്ടി അടിത്തറയും ശബരിമല പ്രശ്നം ഉയര്‍ത്തിവിട്ട രാഷ്ട്രീയ സാഹചര്യവും നേട്ടമാക്കാന്‍ കുമ്മനത്തിന്റെ മടങ്ങിവരവ് അനിവാര്യമാണെന്നാണ് ബിജെപിയിലെ പൊതുവിലയിരുത്തല്‍.
https://www.facebook.com/Malayalivartha



























