ശബരിമല വിഷയം നിറം മാറുന്നു... എസ്എന്‍ഡിപി ഉള്‍പ്പെടെയുള്ള വിവിധ ഹൈന്ദവ സംഘടനകളെ ഒപ്പം കൂട്ടി വനിതാമതില്‍ ശക്തമായി കെട്ടി പൊക്കിയെങ്കിലും ഒന്നും നിലനിര്‍ത്താനായില്ല; എല്ലാം അവസാനിക്കുമ്പോള്‍ സര്‍ക്കാരിന് നഷ്ടങ്ങളുടെ കണക്ക് മാത്രം

ഏറെ അഭിമാനത്തോടെയാണ് മാസങ്ങളോളമെടുത്ത് സര്‍ക്കാരും ഇടതുമുന്നണിയും വനിതാ മതില്‍ കെട്ടിപ്പൊക്കിയത്. എന്നാല്‍ അതിന്റെ നേട്ടം ഒരു ദിവസം പോലും സൂക്ഷിക്കുവാന്‍ സര്‍ക്കാരിനായില്ല. യുവതികളെ ഇരുട്ടിന്റെ മറവില്‍ കയറ്റിയതോടെ എല്ലാം മാറി മറിഞ്ഞു. ഇങ്ങനെയൊരു മതില്‍ കെട്ടിയിരുന്നോ എന്നുപോലും തോന്നിപ്പോയി. അതിനിടയിലാണ് നെടും തൂണായി നിന്ന വെള്ളാപ്പള്ളി നടേശനും ഭാര്യ പ്രീതി നടേശനും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയും സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്. അനുകൂല സാഹചര്യം കളഞ്ഞ് കുളിച്ചതില്‍ ഇടതുമുന്നണിയിലും അസ്വാരസ്യം ഉടലെടുത്തിട്ടുണ്ട്.
അതിനിടെ എന്‍.എസ്.എസ്. സര്‍ക്കാര്‍വിരുദ്ധ സമരത്തിന്റെ നായകത്വം ഏറ്റെടുത്തതോടെ അതിന്റെ ചലനം രാഷ്ട്രീയത്തിലും പ്രകടമായിത്തുടങ്ങി. സി.പി.എമ്മും സി.പി.ഐ.യും ഇതിനെതിരേ ശക്തമായി രംഗത്തെത്തി. യു.ഡി.എഫ്. കാത്തിരുന്ന് കാണാനുള്ള ഒരുക്കത്തിലാണ്. അതേസമയം, വിമോചനസമരമെന്ന ആഹ്വാനവുമായി രഹസ്യപ്രചാരണത്തിലാണ് സംഘപരിവാര്‍ സംഘടനകളും ശബരിമലവിഷയത്തില്‍ രൂപപ്പെട്ട കൂട്ടായ്മകളും.
പ്രത്യക്ഷത്തിലുള്ള വാക്കിനും മറുവാക്കിനുമപ്പുറം അടിയൊഴുക്കുകളാണ് കേരളത്തില്‍ സാമുദായികരാഷ്ട്രീയ തലത്തില്‍ നടക്കുന്നത്. പ്രത്യക്ഷത്തിലുള്ള പ്രതികരണങ്ങള്‍ക്ക് രാഷ്ട്രീയമായി മറുപടി നല്‍കാനാണ് ഇടതുപാര്‍ട്ടികളുടെയും സര്‍ക്കാരിന്റെയും തീരുമാനം. അതാണ്, എന്‍.എസ്.എസ്സിന്റെ പ്രസ്താവന പുറത്തുവന്നതിനൊപ്പം കടുത്ത വിമര്‍ശനവുമായി സി.പി.എമ്മും സി.പി.ഐ.യും രംഗത്തെത്തിയത്. ഭീഷണിക്ക് വഴങ്ങില്ലെന്ന മുന്നറിയിപ്പ് മുഖ്യമന്ത്രിയും നല്‍കി.
വിമോചനസമരത്തിനുള്ള ആഹ്വാനമാണെന്ന വിമര്‍ശനമുണ്ടായിട്ടും യു.ഡി.എഫ്. കാര്യമായി പ്രതികരിച്ചിട്ടില്ല. സാമുദായികസംഘടനകള്‍ക്കൊപ്പം ചേര്‍ന്നുള്ള നിലപാട് സ്വീകരിക്കുന്നതില്‍ കോണ്‍ഗ്രസിലും യു.ഡി.എഫിലും എതിര്‍പ്പുണ്ട്. അതേസമയം, വിശ്വാസത്തിന്റെ കാര്യമാണ് എന്‍.എസ്.എസ്. ഉള്‍പ്പെടെ ഉയര്‍ത്തുന്നത് എന്നതിനാലാണ് തന്ത്രപരമായ നിശ്ശബ്ദത നേതാക്കള്‍ പാലിക്കുന്നത്.
സംഘപരിവാര്‍ സംഘടനകളുടെ 'രഹസ്യനീക്ക'മാണ് ഏറെ പ്രധാനം. സുപ്രീംകോടതി വിധിക്കുശേഷം കേരളത്തില്‍ ഒട്ടേറെ വാട്‌സാപ്പ് ഗ്രൂപ്പുകളുണ്ടായിട്ടുണ്ട്. അഞ്ചെണ്ണം വലിയ ഗ്രൂപ്പുകളാണ്. ഉപഗ്രൂപ്പുകളുമായി ദേശീയതലത്തിലുള്ളതാണ് ചിലത്. വിമോചനസമരത്തിനുള്ള ആഹ്വാനമാണ് ഇവയിലൂടെ നടക്കുന്നത്. സര്‍ക്കാരിന്റെ 'വിശ്വാസി വിരുദ്ധ' നീക്കങ്ങളാണ് പ്രചാരണ വിഭവം. എന്‍.എസ്.എസ്സിന്റെ പ്രസ്താവനയ്ക്കുശേഷം അതുകൂടി ആയുധമാക്കിയാണ് പ്രചാരണം. മറ്റു സമുദായസംഘടനകളിലുള്ളവരെ സ്വാധീനിക്കാനുള്ള ശ്രമമാണ് മറ്റൊന്ന്. സംവരണമടക്കം ഇല്ലാതാക്കുന്നുവെന്ന തരത്തിലുള്ള പ്രചാരണവുമുണ്ട്.
സമുദായസംഘടനകളെയും വിശ്വാസികളെയും ൈഹന്ദവസംഘടനകളുടെ പ്രക്ഷോഭത്തിന്റെ ഭാഗമാക്കാനും നീക്കമുണ്ട്. ശബരിമല കര്‍മസമിതി സെക്രട്ടേറിയറ്റിലേക്കു നടത്താന്‍ നിശ്ചയിച്ചിട്ടുള്ള മാര്‍ച്ചിനെ ഇതിനുള്ള വേദിയാക്കും. പരമാവധി ഹൈന്ദവ സംഘടനകളെയും പ്രവര്‍ത്തകരെയും എത്തിക്കാനാണ് ശ്രമം. 'രണ്ടാം വിമോചനയാത്ര' എന്നപേരിട്ടാണ് പ്രചാരണം നടക്കുന്നത്. സര്‍ക്കാരിനെതിരായ ശക്തി പരിശോധിക്കുന്ന ആദ്യ വേദിയാകുമിത്.
നവോത്ഥാന മൂല്യസംരക്ഷണ സമിതിയെ നിലനിര്‍ത്താനും സര്‍ക്കാരിന്റെ നേതൃത്വത്തില്‍ തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്താനും സി.പി.എം. നിര്‍ദേശിച്ചിരുന്നു. 174 സംഘടനകളാണ് ഇതിന്റെ ഭാഗമായിട്ടുള്ളത്. ഇതിനുള്ള ബദലാണ് അണിയറയില്‍ ഒരുങ്ങുന്നത്. അതിന് സര്‍ക്കാര്‍വിരുദ്ധ മുഖവും വിശ്വാസ സംരക്ഷണമെന്ന മുദ്രാവാക്യവുമാണ് നല്‍കുന്നത്. എന്‍.എസ്.എസ്സിന്റെ പിന്തുണയും വിശ്വാസത്തിന്റെ ബലവുമുള്ള ഈ മാറ്റത്തിന് എത്രത്തോളം രാഷ്ട്രീയസ്വാധീനമുണ്ടാക്കാനാകുമെന്നതാണ് ഇനി അറിയേണ്ടത്.
വിവാദങ്ങള്‍ തുടരവെ ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളില്‍ കാണിക്കയിടരുതെന്ന ക്യാമ്പയിന്‍ വീണ്ടും ശക്തി പ്രാപിക്കുന്നു. മണ്ഡലമകരവിളക്ക് ഉത്സവകാലത്ത് ശനിയാഴ്ചവരെയുള്ള ശബരിമല നടവരവില്‍ 71.47 കോടി രൂപയുടെ കുറവ്. മകരവിളക്കുത്സവത്തിന് നടതുറന്ന് ആറുദിവസത്തെ വരുമാനത്തില്‍മാത്രം 9.15 കോടി രൂപയുടെ കുറവുണ്ടായി. വൃശ്ചികം ഒന്നുമുതല്‍ ശനിയാഴ്ച വരെ ആകെ നടവരവ് 131.45 കോടി രൂപയാണ്. കഴിഞ്ഞ തീര്‍ഥാടനകാലത്ത് ഇത് 202.92 കോടിയായിരുന്നു. മണ്ഡലവിളക്കു കഴിഞ്ഞ് നടയടച്ചപ്പോള്‍ 62.32 കോടിയുടെ കുറവുണ്ടായിരുന്നു.
അതേസമയം ക്രെഡിറ്റ്‌ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് കാണിക്ക നല്‍കുന്നവരുടെ എണ്ണം കൂടി. ശനിയാഴ്ചയാണ് ഏറ്റവും കൂടുതല്‍ പേര്‍ ഇങ്ങനെ കാണിക്കയിട്ടത്. 102 പേര്‍ ഇകാണിക്കയായി 34,251 രൂപ നല്‍കി. ഡിസംബര്‍ ആറുമുതലാണ് ദേവസ്വം ബോര്‍ഡ്, സൗത്ത് ഇന്ത്യന്‍ ബാങ്കുമായി ചേര്‍ന്ന് ഇ കാണിക്ക സംവിധാനം ഏര്‍പ്പെടുത്തിയത്.
ശബരിമലയിലെ നടവരവിലുണ്ടായ കുറവ് ദേവസ്വം ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നാണ് കരുതുന്നത്. ഒരു വശത്ത് സമുദായ ധ്രുവീകരണവും മറുവശത്ത് വരുമാനമില്ലായ്മയും കാരണം വല്ലാത്തൊരവസ്ഥയിലാണ് സര്‍ക്കാരും ദേവസ്വം ബോര്‍ഡും.
https://www.facebook.com/Malayalivartha



























