കണ്ഠര് മോഹനരെ മടക്കിവിളിച്ച് സർക്കാർ പണി കൊടുക്കുമോ? നിയമിക്കാൻ അധികാരമുള്ള ഏതൊരാളെയും മാറ്റാനും അധികാരമുണ്ടെന്ന നിലപാടിൽ സർക്കാർ

തന്ത്രി കണ്ഠര് രാജീവർക്കെതിരെ നടപടി വരും. ദേവസ്വം ബോർഡ് അദ്ദേഹത്തിൽ നിന്നും ആവശ്യപ്പെട്ട വിശദീകരണം ബോർഡ് തള്ളാനാണ് സാധ്യത. വിശദീകരണം തള്ളാനാണ് ബോർഡിന് സർക്കാർ നൽകിയിരിക്കുന്ന നിർദ്ദേശം.
നിയമിക്കാൻ അധികാരമുള്ള ഏതൊരാളെയും മാറ്റാനും അധികാരമുണ്ടെന്ന നിലപാടിലാണ് സർക്കാർ.സുപ്രീം കോടതി വിധി ലാലിച്ചെന്ന പേരിലായിരിക്കും സർക്കാർ നടപടി. തന്ത്രി നിയമലംഘനം നടത്തിയ കാര്യം സർക്കാർ സുപ്രീം കോടതിയെയും അറിയിക്കും.
ദേവസ്വം ബോർഡ് സർക്കാർ നിർദ്ദേശം അനുസരിച്ചില്ലെങ്കിൽ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പത്മകുമാറിനെ പുറത്താക്കും. ഫലത്തിൽ പത്മകുമാർ ബോർഡിൽ നിന്നും ഔട്ടായ മട്ടിലാണ്. ദേവസ്വം ബോർഡ് മെമ്പർ ശങ്കരദാസും കമ്മീഷണർ വാസുവുമാണ് ബോർഡിലെ കാര്യങ്ങൾ തീരുമാനിക്കുന്നത്. .
ശബരിമലയുമായി വൈകാരികമായ അടുപ്പം പുലർത്തുന്ന വ്യക്തിയാണ് പത്മകുമാർ. അദ്ദേഹം കമ്മ്യൂണിസ്റ്റുകാരനാണെങ്കിലും കുടുംബം അയ്യപ്പ ഭക്തരാണ്. കോടിയേരി പറഞ്ഞതു കൊണ്ടും പിണറായിയെ പേടിച്ചത് കൊണ്ടുമാണ് പത്മകുമാർ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാതിരുന്നത്. പ്രസിഡന്റ് സ്ഥാനം രാജിവച്ചാൽ ജി. രാമൻ നായരുടെ അവസ്ഥ പത്മകുമാറിന് വരുമെന്ന് കോടിയേരി മുന്നറിയിപ്പ് നൽകിയിരുന്നു. അതോടെ സി പി എമ്മിൽ നിന്നും ഔട്ടാകും. ഏതായാലും സി പി എമ്മിൽ നിന്നും പുറത്താകാൻ പത്മകുമാർ ആഗ്രഹിക്കുന്നില്ല. അതിനാൽ തന്ത്രിക്കെതിരെ സർക്കാർ എന്തു പറഞ്ഞാലും പത്മകുമാർ അനുസരിക്കും.
ശബരിമല എക്സിക്യൂട്ടീവ് ഓഫീസറാണ് തന്ത്രിക്ക് നോട്ടീസ് നൽകിയത്. 21ന് മുമ്പാണ് തന്ത്രി മറുപടി നൽകേണ്ടത്. 22 നാണ് കേസ് സുപ്രീം കോടതി പരിഗണിക്കുന്നത്. ഇക്കാര്യം സർക്കാർ സുപ്രീം കോടതിയെ അറിയിക്കും. ശബരിമല യുവതി പ്രവേശത്തെ തുടർന്ന് നടത്തിയ ശുദ്ധിക്രിയയെ അയിത്താചാര പ്രകാരമുള്ള നടപടിയായാണ് സർക്കാർ കരുതുന്നത്. അതായത് പടിയടച്ചു പിണ്ഢംവച്ച അയിത്തത്തെ തന്ത്രി തിരിച്ചു കൊണ്ടു വന്നു എന്നാണ് സർക്കാർ പറയുന്നത്.
എൻ എസ് എസും ബിജെപിയും തന്ത്രിക്ക് ഒപ്പം നിൽക്കുന്നതാണ് തന്ത്രിക്കെതിരെ ശക്തമായി നീങ്ങാൻ സർക്കാരിനെ പ്രേരിപ്പിക്കുന്നത് . അതേ സമയം തന്ത്രി സർക്കാരിനോട് സറണ്ടർ ചെയ്താൽ ചിലപ്പോൾ സർക്കാർ പിൻമാറും . അങ്ങനെ ചെയ്താൽ ഒറ്റപ്പെടുന്ന സാഹചര്യം തന്ത്രിക്ക് വന്നു ചേരും. കാരണം ബി ജെ പി തന്ത്രിയെ പ്രകോപിപ്പിച്ചു കൊണ്ടിരിക്കുന്നു.
ശുദ്ധിക്രിയ്ക്ക് മുമ്പ് ദേവസ്വം ബോർഡ് എക്സിക്യൂട്ടീവ് ഓഫീസറെ തന്ത്രി വിവരം അറിയിച്ചിരുന്നു. എന്നാൽ ഇത് നേരിട്ട് അറിയിച്ചതാണ്. തന്ത്രിക്ക് ഇതിൽ തെളിവ് ഹാജരാക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. അന്നത്തെ സാഹചര്യത്തിൽ തന്ത്രിക്ക് അതു മാത്രമേ സാധിക്കുമായിരുന്നുള്ളു. ദേവസ്വം പ്രസിഡന്റിനോടും തന്ത്രി ഇക്കാര്യം അറിയിച്ചതായി സൂചനയുണ്ട്. അപ്രകാരം അറിയിച്ചതായി പ്രസിഡന്റ് മാധ്യമങ്ങളെ അറിയിച്ചിട്ടുണ്ട്. എന്നാൽ താൻ അനുവാദം നൽകിയതായി പ്രസിഡന്റ് പറഞ്ഞിട്ടില്ല. . അത് ചിലപ്പോൾ തന്ത്രിക്ക് വിനയായേക്കാം.
കോടിയേരിയും പിണറായിയും കടകംപള്ളിയും തന്ത്രിക്കെതിരെ രംഗത്തെത്തിയ സാഹചര്യത്തിൽ നടപടി ഉറപ്പാണ്. അതിനു മുമ്പ് താന്ത്രിക ചുമതലയിൽ നിന്ന് തന്ത്രി പിൻമാറുമോ എന്നാണ് അറിയേണ്ടത് .
താന്ത്രിക സ്ഥാനത്തിനായി മുമ്പ് കേസിൽ കുടുങ്ങിയ കണ്ഠര് മോഹനരൂടെ അപേക്ഷ സർക്കാരിന്റെ മുന്നിലുണ്ട്. മുഖ്യ തന്ത്രിയായിരുന്ന മഹേശ്വരുടെ മകനാണ് മേഹനര് . താന്ത്രിക സ്ഥാനത്തിന് കൂടുതൽ അവകാശം മോഹനരർക്കാണ്. മോഹനരുടെ മകൻ മഹേഷായിരുന്നു രാജീവർക്ക് മുമ്പ് തന്ത്രി. അടുത്തവർഷം മഹേഷ് വീണ്ടും ചുമതലയേൽക്കും. ഓരോ വർഷത്തെ ടേൺ ആണിത്.
മോഹനർ സർക്കാരിന് എതിരായിരുന്നെങ്കിലും ഇപ്പോൾ നിശബ്ദനാണ്. വേണമെങ്കിൽ സർക്കാർ മോഹനരെ തന്ത്രിയാക്കും. കാരണം മോഹനർക്ക് എതിരെ ഇപ്പോൾ കേസുകളൊന്നും നിലവിലില്ല. അങ്ങനെ രാജീവരെ പുറത്താക്കാൻ എളുപ്പമാണ്. മാത്രവുമല്ല മേഹനരെ കൊണ്ടു വന്നാൽ ആർക്കും കുറ്റം പറയാനാവില്ല.
https://www.facebook.com/Malayalivartha



























