തന്ത്രിയെ തൊട്ടുകളിക്കാനാകില്ല ; യുവതികൾ ശബരിമല ദർശനം നടത്തിയതിന്റെ പേരിൽ ശബരിമലയിൽ ശുദ്ധികലശം നടത്തിയ തന്ത്രി കണ്ഠര് രാജീവർക്കെതിരേ ദേവസ്വംബോർഡിന് നടപടിയെടുക്കൽ എളുപ്പമാവില്ല; ഓൾ ഇന്ത്യ ബ്രാഹ്‌മിൺ ഫെഡറേഷൻ രംഗത്ത്

സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ രണ്ടു യുവതികൾ ശബരിമല ദർശനം നടത്തിയതിന്റെ പേരിൽ ശബരിമലയിൽ ശുദ്ധികലശം നടത്തിയ തന്ത്രി കണ്ഠര് രാജീവർക്കെതിരേ ദേവസ്വംബോർഡിന് നടപടിയെടുക്കൽ എളുപ്പമാവില്ല. തന്ത്രിക്കെതിരേ ബോർഡോ സംസ്ഥാനസർക്കാരോ നടപടിയെടുക്കാൻ തയാറായാൽ അതിനെ ശക്തമായി നേരിടാൻ അഖിലകേരള തന്ത്രി സമാജം രംഗത്ത്. തന്ത്രിക്കെതിരെ നടപടിയെടുത്താൽ രാജ്യവ്യാപക പ്രചാരണം നടത്താനും കേന്ദ്രത്തെ സമീപിക്കാനും 400 ബ്രാഹ്മണ സംഘടനകളുടെ കൂട്ടായ്മയായ ഓൾ ഇന്ത്യ ബ്രാഹ്‌മിൺ ഫെഡറേഷൻ തീരുമാനിചിരിക്കുകയാണ്. തന്ത്രിക്കെതിരേ എന്തു നടപടിയെടുത്താലും സംഭവം ദേശീയതലത്തിലെത്തിക്കാനാണ് ഓൾ ഇന്ത്യ ബ്രാഹ്‌മിൺ ഫെഡറേഷന്റെ തീരുമാനം. ഇതിനായി 400 ബ്രാഹ്മണ സംഘടനകളുടെ യോഗം ആഗ്രയിൽ 20-ന് ചേരും.
സുപ്രീംകോടതിവിധിയുടെ പശ്ചാത്തലത്തിൽ ക്ഷേത്രങ്ങളിൽ പുതിയ ആചാരക്രമങ്ങൾ നടപ്പാക്കാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് തന്ത്രിമാർ കണക്കുകൂട്ടുന്നു. അതുകൊണ്ടുതന്നെ ആചാരങ്ങൾ മാറ്റാൻ ആചാര്യന്മാരുടെ യോഗം ചേർന്ന് തീരുമാനിക്കണം. ആചാരങ്ങൾ മാറ്റാൻ സമയവും സാവകാശവും വേണം. സുപ്രീംകോടതി വിധി പ്രകാരം ആചാരങ്ങൾ മാറ്റണമെന്ന് ഇതുവരെ ബോർഡ് തന്ത്രിയോട് ആവശ്യപ്പെട്ടിട്ടില്ല. ഇക്കാര്യം ബോർഡ് തന്ത്രിയോട് ആവശ്യപ്പെട്ടാൽ മാത്രമേ ആചാര്യന്മാരുടെ യോഗം വിളിക്കാൻ കഴിയുള്ളു.
തന്ത്രിക്ക് ദേവന്റെ പിതൃസ്ഥാനമാണ് കല്പിക്കപ്പെടുന്നത്. മറ്റു ക്ഷേത്രങ്ങളിൽനിന്ന് വ്യത്യസ്തമായി ശബരിമലയിൽ എപ്പോഴും തന്ത്രിയുടെ ഇടപെടൽ വേണം. താന്ത്രികാവകാശം പാരമ്പര്യമായി കിട്ടുന്നതാണ്. അതുകൊണ്ടുതന്നെ തന്ത്രിയെ മാറ്റിയാൽ കുടുംബത്തിലെ മറ്റൊരാളെ ഈ സ്ഥാനത്ത് നിയോഗിക്കേണ്ടി വരും. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ എല്ലാ ക്ഷേത്രങ്ങളിലെയും തന്ത്രിമാരുടെ പ്രതിഷേധമുണ്ടാകാനിടയുള്ളതിനാൽ മറ്റു ക്ഷേത്രങ്ങളെയും ഇത് കാര്യമായി ബാധിക്കും.
നിയമം നടപ്പാക്കാൻ ബോർഡിനും സർക്കാരിനുമുള്ളതു പോലെയുള്ള അധികാരം തന്ത്രിക്കും ആചാരത്തിൻമേൽ ഉണ്ട്. സുപ്രീംകോടതി വിധിയിൽ തന്ത്രിയുടെ അധികാരം ഇല്ലാതായതായും നിലവിലെ ആചാരങ്ങൾ മാറ്റണമെന്നോ അതിന് തന്ത്രിമാർക്ക് നിർദേശം നൽകണമെന്നോ വ്യക്തമാക്കിയിട്ടില്ല. ക്ഷേത്രത്തിൽ ശുദ്ധിക്രിയകൾ നടത്താൻ ബോർഡിനെ നേരത്തേ അറിയിക്കേണ്ടതില്ലെന്ന് ദേവസ്വം മാന്വലിൽ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം സുപ്രീം കോടതി വിധി ലംഘിക്കാന്‍ ശബരിമല തന്ത്രിക്ക് അവകാശമില്ലെന്നും തന്ത്രിയുടെ വിശദീകരണം ലഭിച്ച ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്നും ദേവസ്വം കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. താന്ത്രിക വിദ്യകള്‍ ചെയ്യേണ്ടയാളാണ് തന്ത്രിയെന്നും ദേവസ്വം ബോര്‍ഡിനോട് കൂടിയാലോചന നടത്തിയ ശേഷം മാത്രമേ ശബരിമലയില്‍ ശുദ്ധിക്രിയ പോലുള്ള ചടങ്ങുകള്‍ ചെയ്യാന്‍ തന്ത്രിക്ക് അവകാശമുള്ളുവെന്നും മന്ത്രി പറഞ്ഞു.
ശബരിമലയില്‍ നടത്തിയ ശുദ്ധിക്രിയ അയിത്താചാരനിയമപരിധിക്കുള്ളില്‍ വരുമെന്നും തന്ത്രിക്കെതിരെ നടപടി സ്വീകരിക്കുന്നത് വിശദീകരണം ലഭിച്ച ശേഷമായിരിക്കുമെന്നും കടകംപള്ളി കൂട്ടിച്ചേര്‍ത്തു. അതേസമയം തന്ത്രിയെ മാറ്റണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടില്ല എന്നും കടകം പള്ളി വ്യക്തമാക്കി.
യുവതീ പ്രവേശത്തെ തുടർന്ന് ശബരിമല നടയടച്ച തന്ത്രിയുടെ നടപടി തെറ്റാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രതികരിച്ചിരുന്നു. ഇക്കാര്യത്തിൽ 15 ദിവസത്തിനുള്ളിൽ തന്ത്രി വിശദീകരണം നൽകണമെന്നും ദേവസ്വം കമ്മിഷണർ എൻ.വാസു വ്യക്തമാക്കി. ശബരിമലക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം ദേവസ്വം ബോർഡിനാണ്. അത്തരം നടപടിയെടുക്കുന്നതിന് മുമ്പ് ദേവസ്വം ബോർഡിനോട് തന്ത്രി അനുമതിതേടണം. ബോർഡിന്റെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഇത്തരമൊരു നടപടി എടുക്കാൻ തന്ത്രിക്ക് കഴിയില്ലെന്നുമായിരുന്നു ദേവസ്വം കമ്മീഷണർ വ്യക്തമാക്കിയത്.
ക്ഷേത്രാചാരപ്രകാരമുള്ള താന്ത്രികക്രിയ പാലിക്കാനാണ് തന്ത്രി ശുദ്ധിക്രിയ നടത്തിയതെങ്കിൽ പോലും അത് സുപ്രീം കോടതി ഉത്തരവിനെതിരാണെങ്കിൽ അതിന് ദേവസ്വംബോർഡിന്റെ അനുമതിതേടിയേ തീരൂ എന്നും എൻ വാസു പ്രതികരിച്ചിരുന്നു.
https://www.facebook.com/Malayalivartha



























