തൃശൂർ പാലിയേക്കര ടോള്‍ പ്ലാസയിലെ ജീവനക്കാരുടെ ധാർഷ്ട്യത്തിന് കിട്ടിയത് എട്ടിന്റെ പണി

തൃശൂർ പാലിയേക്കര ടോള്‍ പ്ലാസയിലെ ജീവനക്കാരുടെ ധാർഷ്ട്യത്തിന് ഒന്നൊന്നര പണിതന്നെ കിട്ടി. എഐവൈഎഫ് നവോത്ഥാന ജാഥയ്ക്കായി തെക്കന്‍ മേഖലയില്‍ നിന്നെത്തിയ പ്രവര്‍ത്തകരാണ് ടോള്‍ പ്ലാസ ജീവനക്കാരെ നിലയ്ക്ക് നിർത്തിയത്. സമ്മേളനം കഴിഞ്ഞു മടങ്ങിവേ ടോള്‍ ബൂത്തിലെ സ്‌റ്റോപ് ബാരിയര്‍ ഇടിച്ച് ചില്ലുപൊട്ടിയതിനെ തുടര്‍ന്നാണ് പ്രശ്‌നങ്ങളുടെ തുടക്കം. ബാരിയര്‍ ഇടിച്ച് ചില്ലു പൊട്ടിയതിന് പകരം നഷ്ടപരിഹാരം ആവശ്യപ്പെട്ടത് ടോള്‍പ്ലാസ അധികൃതര്‍ നിരാകരിച്ചതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
ആദ്യമൊക്കെ സിപിഐയുടെ യുവജന സംഘടനയുടെ പ്രതിഷേധം ടോള്‍ പ്ലാസക്കാര്‍ കാര്യമായെടുത്തില്ല. പിന്നെ നഷ്ടപരിഹാരം കൊടുത്ത് ജീവനക്കർക്ക് തടിയൂരേണ്ട അവസ്ഥയാവുകയായിരുന്നു. ജാഥ കഴിഞ്ഞുമടങ്ങിയ 300ഓളം പ്രവര്‍ത്തകരാണ് ഇവിടെ തമ്ബടിച്ചത്. രോഷാകുലരായ പ്രവര്‍ത്തകര്‍ ടോള്‍ബൂത്തുകള്‍ തുറന്ന് ഒരു മണിക്കൂര്‍ നേരം വാഹനങ്ങള്‍ കടത്തിവിട്ടു. ടോള്‍പിരിവും നിര്‍ത്തിവയ്‌പ്പിച്ചു. ടോള്‍ബൂത്തുകള്‍ക്കു നേരെ ആക്രമണവും നടത്തി. ഇതോടെ പൊലീസ് എത്തി. ടോള്‍ പ്ലാസ അക്ഷരാര്‍ത്ഥത്തില്‍ സിപിഐക്കാരുടെ നിയന്ത്രണത്തിലുമായി. കൂടുതല്‍ പ്രവര്‍ത്തകരും ടോള്‍ പ്ലാസയിലേക്ക് ഒഴുകിയെത്തി.
സ്ഥിതി വഷളായതോടെ പൊലീസും സിപിഐയുടെ പ്രാദേശിക നേതാക്കളും സ്ഥലത്തെത്തി പ്രവര്‍ത്തകരോടും ടോള്‍പ്ലാസ അധികൃതരോടും ചര്‍ച്ച നടത്തി. നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ സ്ഥിതി കൂടുതല്‍ വഷളാകുമെന്നു അധികൃതരെ പൊലീസ് ബോധ്യപ്പെടുത്തി. ചര്‍ച്ചയില്‍ തീരുമാനമാകും വരെ പ്രവര്‍ത്തകര്‍ ടോള്‍പ്ലാസ ഉപരോധിച്ച് മുദ്രാവാക്യം മുഴക്കി നിലയുറപ്പിച്ചു. നഷ്ടപരിഹാരം നല്‍കാന്‍ പൊലീസും ടോള്‍ പ്ലാസക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇതിനിടെ വാഹനങ്ങള്‍ കടന്നു പോകുന്നത് കാരണം പതിനായിരങ്ങളുടെ നഷ്ടം വേറെയുണ്ടാകുന്നുണ്ടെന്ന് പ്ലാസയിലെ അധികൃതരും മനസ്സിലാക്കി.
ടോള്‍ പ്ലാസയിലെ പോലീസും കമ്ബനി അധികൃതരും ചേര്‍ന്ന് പ്രവര്‍ത്തകരുമായി ചര്‍ച്ച തുടരുന്നതിനിടെ എഐവൈഎഫ് സംസ്ഥാന വൈസ് പ്രസിഡന്റുകൂടിയായ വൈക്കം എംഎല്‍എ ആശ ടോളിലെത്തി. ടോള്‍ പ്ലാസ ഉദ്യോഗസ്ഥരും പ്രവര്‍ത്തകരും നടത്തിയ ചര്‍ച്ചയില്‍ ചില്ല് പൊട്ടിയ വാഹനത്തിന് 10,000 രൂപ നല്‍കാം എന്ന ഉറപ്പില്‍ സമരം അവസാനിപ്പിച്ചു. ചിറയിന്‍കീഴില്‍നിന്നുള്ള പ്രവര്‍ത്തകര്‍ സഞ്ചരിച്ച ട്രാവലറിന്റെ ചില്ലാണ് പൊട്ടിയത്.
എന്നാല്‍ പാലിയേക്കര ടോള്‍ പ്ലാസയിലെ ജീവനക്കാരുടെ അനാസ്ഥ ഇത് ആദ്യത്തെ സംഭവമല്ല, ജോലിക്കാരുടെ ധാര്‍ഷ്ട്യത്തിനെതിരെ നേരത്തെയും പരാതികള്‍ ഉയര്‍ന്നിരുന്നു. കഴിഞ്ഞ മാസം തൃശൂര്‍ കലക്ടര്‍ അനുപമ കടന്നു പോകവേ വാഹനത്തിരക്കുണ്ടായിട്ടും വാഹനങ്ങളെ കടത്തിവിടാതിരുന്ന ടോള്‍ പ്ലാസ അധികൃതരെ ശാസിച്ചിരുന്നു.
തിരുവനന്തപുരത്ത് കളക്ടര്‍മാരുടെ യോഗം കഴിഞ്ഞു മടങ്ങുകയായിരുന്ന തൃശൂര്‍ കളക്ടര്‍ അനുപമ ഐ.എ.എസിന്റെ വാഹനം പാലിയേക്കര ടോള്‍പ്ലാസയിലെ ഗതാഗതകുരുക്കില്‍ അകപ്പെടുകയായിരുന്നു. ടോള്‍പ്ലാസയ്ക്ക് ഇരുവശത്തും ഒന്നര കിലോമീറ്റര്‍ വാഹനങ്ങളുടെ നീണ്ട നിരയുണ്ടായിരുന്നു ദേശീയപാതയില്‍ ഈ സമയത്തുണ്ടായിരുന്നത്. 15 മിനിറ്റ് കാത്തുനിന്ന ശേഷമാണ് കളക്ടറുടെ വാഹനത്തിന് പോലും ടോള്‍ബൂത്തിനു സമീപത്തെത്താനായത്. ഇതോടെയായിരുന്നു കളക്ടറുടെ ഇടപെടല്‍ ഉണ്ടായത്.
ടോള്‍പ്ലാസയിലെ ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി വിശദീകരണം തേടിയ അവര്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരോട് ടോള്‍ബൂത്ത് തുറന്നുകൊടുക്കാന്‍ ഉത്തരവിടുകയായിരുന്നു. ടോള്‍പ്ലാസ സെന്ററിനുള്ളില്‍ കാര്‍ നിര്‍ത്തിയായിരുന്നു അനുപമയുടെ ഇടപെടല്‍. അഞ്ച് വാഹനങ്ങളില്‍ കൂടുതലുണ്ടെങ്കില്‍ കാത്തുനിര്‍ത്താതെ കടത്തി വിടണമെന്നാണ് ചട്ടമെന്നിരിക്കെ വലിയ ഗതാഗത കുരുക്ക് നേരിട്ടിട്ടും ഇടപെടാതിരുന്നതിനാണ് പോലീസ് ഉദ്യോഗസ്ഥരെ കളക്ടര്‍ ശാസിച്ചത്.
അര്‍ദ്ധ രാത്രിയില്‍ അരമണിക്കൂറിലധികം ടോള്‍പ്ലാസയില്‍ ചെലവിട്ട കലക്ടര്‍ ഗതാഗതക്കുരുക്ക് പൂര്‍ണമായും പരിഹരിച്ച ശേഷമായിരുന്നു തൃശൂരിലേക്ക് പോയത്. ഇത്തരം നടപടി ആവര്‍ത്തിച്ചാല്‍ നടപടിയുണ്ടാകുമെന്നും ടോള്‍പ്ലാസ അധികൃതര്‍ക്ക് കലക്ടര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിന് മുമ്പ് പിസി ജോര്‍ജ് എംഎല്‍എയും പരാതിയുമായി എത്തിയിരുന്നു.
https://www.facebook.com/Malayalivartha



























