അമിത് ഷായുടെ മനസാക്ഷി സൂക്ഷിപ്പുകാരനെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദര്‍ശിച്ചതെന്തിന്? ഗുരുതര ആരോപണമുന്നയിച്ച് മുന്‍ യുവമോര്‍ച്ച നേതാവ്

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ ഗുരുതര ആരോപണവുമായി മുന്‍ യുവമോര്‍ച്ച നേതാവ് സിബി സാം തോട്ടത്തില്‍ രംഗത്ത്. മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകനും അമിത്ഷായുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തിയുമായ പി. പുരുഷോത്തമനുമായി പ്രതിപക്ഷ നേതാവ് കൂടി കാഴ്‌ച നടത്തിയതിൽ ദുരൂഹതയുണ്ടെന്നാണ് സിബി ആരോപിക്കുന്നത്.
എന്ത് സാഹചര്യമാണ് ആര്‍എസ്എസ് പ്രചാരകനായ പുരുഷോത്തമനുമായി കൂടിക്കാഴ്ച നടത്താന്‍ കേരളത്തിന്റെ പ്രതിപക്ഷ നേതാവിനുള്ളത് ? സിബി സാം ചോദിച്ചു. നിലവിലെ സാഹചര്യത്തിൽ, ഈ കൂടിക്കാഴ്ചയ്ക്ക് ഏറെ പ്രാധാന്യം ഉണ്ടെന്ന് എനിക്കുറപ്പുണ്ട്.
ഇയാള്‍ക്കൊപ്പം,സുഹൃദത്തിന്റെ ഭാഗമായി,ഒരു ഫോട്ടോ എടുക്കാനായി മാത്രം ചെന്നിത്തല ദില്ലിക്ക് പോയി എന്ന് വിശ്വസിക്കാനാവില്ല.പ്രതിപക്ഷ നേതാവിന്റെ ഒഫീഷ്യല്‍ പേജില്‍ അടക്കം ഈ ദിവസങ്ങളിലെ ദില്ലി വിസിറ്റിനെ കുറിച്ച് സൂചനകളുമില്ല.ദിവസവും പങ്കെടുക്കുന്ന പരിപാടികളുടെ ലൈവോ,ഫോട്ടോയോ കൃത്യമായി പോസ്റ്റ് ചെയ്യാറുള്ള ചെന്നിത്തലയുടെ പേജില്‍ അന്ന് ആകെ ഉള്ളത് വനിതാ മതിലിനെ ആക്ഷേപിച്ചുള്ള ഒരു കുറിപ്പ് മാത്രം. സിബി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആഞ്ഞടിച്ചു .
രമേഷ് ചെന്നിത്തലയും പുരുഷോത്തമനും ഒന്നിച്ചു നില്‍ക്കുന്ന ചിത്രം പങ്കുവെച്ചു കൊണ്ടാണ് ചെന്നിത്തലയ്‌ക്കെതിരെ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ ആരോപണം ഉയര്‍ത്തുന്നത്. പുരുഷോത്തമന്‍ ഡിസംബര്‍ 26ന് വൈകീട്ട് ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നുവെന്നും സംഘടനാപരമായോ വ്യക്തിപരമായോ പുരുഷോത്തമനുമായി ചെന്നിത്തലയ്ക്ക് ബന്ധപെടേണ്ട എന്ത് സാഹചര്യമാണുള്ളതെന്നും സിബി പോസ്റ്റില്‍ ചോദിക്കുന്നു
സിബിയുടെ പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ:
മുതിർന്ന ആർ.എസ്.എസ് പ്രചാരകനും ബി.ജെ.പി നേതാവ് അമിത് ഷായുടെ മനസാക്ഷി സൂക്ഷിപ്പുകാരനുമായ പി.പുരുഷോത്തമനെ മലയാളികൾക്ക് അധികം പരിചയം ഉണ്ടാകാൻ വഴിയില്ല.കോട്ടയം പാലാ സ്വദേശിയായ ഇദ്ദേഹം ചെറുപ്പകാലത്ത് തന്നെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ പ്രചാരകവൃത്തിക്കായി നിയോഗിക്കപ്പെട്ട ആളാണു.പൊതുരംഗങ്ങളിൽ ഒന്നും തന്നെ നേരിട്ട് രംഗത്ത് എത്താത്ത ഇദ്ദേഹം ഓർഗ്ഗനൈസർ എന്ന ആർ.എസ്.എസ് മുഖപത്രത്തിന്റെ എഡിറ്റർ കൂടി ആയിരുന്നു.
അമിത് ഷായുടെ മനസാക്ഷി സൂക്ഷിപ്പുകാരനായ ഇദ്ദേഹവും, പ്രതിപക്ഷ നേതാവ് ശ്രീ.രമേശ് ചെന്നിത്തലയുമായുള്ള ബന്ധം എന്ത്?
കേരളത്തിലെ പല പ്രമുഖർക്കും അമിത് ഷായുമായി കൂടിക്കാഴ്ച നടത്താൻ അവസരം ഉണ്ടാക്കി കൊടുക്കുന്ന ആളാണിദ്ദേഹം.അടുത്തിടെ,അഖിലേന്ത്യാ നേതൃത്വത്തെ പോലും തള്ളി പറഞ്ഞ്,സംഘപരിവാർ നാവായി മാറിയിരിക്കുന്ന ചെന്നിത്തലയ്ക്ക്,സംഘടനാപരമായോ,വ്യക്തിപരമായോ ശ്രീ.പുരുഷോത്തമനുമായി ബന്ധപെടേണ്ട ആവശ്യം ഒന്നും തന്നെ ഇല്ല.അമിത് ഷായ്ക്കും,മറ്റ് പലർക്കുമിടയിൽ പാലമായി പ്രവർത്തിക്കുന്ന ശ്രീ.പുരുഷോത്തമനുമായി കൂടിക്കാഴ്ച്ച നടത്തേണ്ട എന്ത് സാഹചര്യമാണിന്ന് കേരളത്തിന്റെ പ്രതിപക്ഷ നേതാവിനുള്ളത്?
ചിന്തിക്കൂ കേരളമേ..
നേരത്തെ തന്നെ രമേശ് ചെന്നിത്തലയ്ക്ക് ആർ എസ് എസുമായി ബന്ധമുണ്ടെന്ന ആരോപണം ശക്തമായി നിലനിൽക്കുന്ന സാഹചര്യത്തിലാണ് മുന്‍ യുവമോര്‍ച്ച നേതാവ് സിബി സാം തോട്ടത്തിലിന്റെ പോസ്റ്റ് വൈറലാകുന്നത്.
സിബിയെ കൂടാതെ , ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹിമും ചെന്നിത്തലയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു . ഹർത്താൽ ദിനത്തിൽ നെടുമങ്ങാട് പൊലീസ് സ്റ്റേഷന്‍ ആക്രമണത്തില്‍ മൗനം പാലിച്ച മുന്‍ ആഭ്യന്തരമന്ത്രി കൂടിയായ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആര്‍എസ്എസ് പ്രചാരകനെപ്പോലെയാണ് സംസാരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു .
ചില കോൺഗ്രസുകാർ പകൽ കോൺഗ്രസ്സും രാത്രി ആർ എസ് എസ് ഉം ആകുന്ന പരിപാടി നിർത്തണമെന്ന് മുമ്പ് എ .കെ . ആന്റണിയും പറഞ്ഞിരുന്നു . കോൺഗ്രസ്സിലെ കുട്ടികളുടെ സംഘടനയായ ജവഹർ ബാലജനവേദിയുടെ സംസ്ഥാന ചെയർമാൻ ജി. വി. .ഹരിയാണ് പരസ്യമായി ആർ എസ് എസിന്റെ നേതൃത്വത്തിലുള്ള ബാലഗോകുലത്തിന്റെ പരിപാടിയിൽ പങ്കെടുത്ത് ആർ എസ് എ സിനോടും ബിജെപിയോടുമുള്ള ആഭിമുഖ്യം അറിയിച്ചത്. ഇത്തരം പരിപാടികളിൽ പങ്കെടുക്കുന്നു എന്നത് മാത്രമല്ല തന്റെ ഫേസ് ബുക്കിലും മറ്റ് സോഷ്യൽ മീഡിയകളിലും അവ പ്രചരിപ്പിക്കുകയും ചെയ്യുന്നുമുണ്ട്.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വിശ്വസ്ഥനായാണ് ജി. വി. ഹരി അറിയപ്പെടുന്നത്.
സിപിഎം - ബി ജെ പി അവിശുദ്ധ ബന്ധമുണ്ടെന്നുള്ള ആരോപണം കോൺഗ്രസ്സ് ഉയർത്താൻ തുടങ്ങിയപ്പോൾ തൊട്ടു തന്നെയാണ് ജി. വി ഹരി ആർ എസ് എസ് പരിപാടിയിൽ സംബന്ധിച്ചത് വിവാദങ്ങൾക്ക് വഴിതെളിയിച്ചിരുന്നു .
കെ പി സി സി മെമ്പർ മാരെ തിരഞ്ഞെടുക്കുമ്പോൾ സ്വന്തം ജില്ലയായ തിരുവനന്തപുരത്തെനേതാക്കന്മാർ ഗ്രൂപ്പ് വ്യത്യാസം മറന്ന് Rടടമായുള്ള അവിശുദ്ധ ബന്ധം കാരണം ഹരിയെ മാറ്റി നിർത്തിയിരുന്നു. രമേശ് ചെന്നിത്തല നേരിട്ട് കാസർഗോഡ് ജില്ലാ ഭാരവാഹികളുമായി ബന്ധപ്പെട്ട് കാഞ്ഞങ്ങാടു നിന്ന് കെ പി സി സി മെമ്പറാക്കാൻ ശ്രമം നടത്തിയിരുന്നു. പ്രാദേശിക നേതാക്കന്മാരും പ്രവർത്തകരും രാജി ഭീഷണി മുഴക്കുകയും എ ഐ സി സിക്ക് പരാതി പ്രളയവുമായപ്പോൾ രമേശ് ചെന്നിത്തലക്ക് തല്ക്കാലം ഹരിയെ മാറ്റി നിർത്തേണ്ടി വന്നു.
https://www.facebook.com/Malayalivartha


























