കഴിഞ്ഞ വർഷം കേരളത്തിൽ 97 ഹർത്താലുകൾ നടന്നുവെന്നത് വിശ്വാസിക്കാൻ കഴിയാത്ത കാര്യം ; ഹർത്താലുകൾക്കെതിരെ ജനവികാരം ഉയരുന്നത് കാണുന്നില്ലേ;ഹർത്താലിനെതിരെ ഹൈക്കോടതി

ശബരിമലയിലെ യുവതി പ്രവേശനത്തിന്റെ പച്ഛാത്തലത്തിൽ ശബരിമല കർമസമിതി നടത്തിയ ഹർത്താലിന്റെ മറവിലുണ്ടായ സംഘർഷങ്ങൾ തടയാൻ സംസ്ഥാന സർക്കാർ എന്ത് നടപടിയെടുത്തുവെന്ന് ഹൈക്കോടതി. ഹർത്താൽ ഗുരുതര പ്രശ്‌നമാണ്. കഴിഞ്ഞ വർഷം കേരളത്തിൽ 97 ഹർത്താലുകൾ നടന്നുവെന്നത് വിശ്വാസിക്കാൻ കഴിയാത്ത കാര്യമാണെന്നും കോടതി നിരീക്ഷിച്ചു. ഹർത്താലുകൾ ഉണ്ടാകുമ്പോൾ കടകൾക്ക് സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികൾക്ക് വേണ്ടി ബിജു രമേശും മറ്റൊരു വ്യക്തിയും സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
ഹർത്താലുകൾ ഗുരുതര പ്രശ്‌നമാണ്. സംസ്ഥാനത്തിന് കോടികളുടെ നഷ്‌ടമാണ് ഹർത്താൽ മൂലം ഉണ്ടാകുന്നത്. സുപ്രീം കോടതിയും ഹൈക്കോടതിയും ഇക്കാര്യത്തിൽ നിരവധി നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചെങ്കിലും ഒരു കാര്യവുമില്ല. ഹർത്താൽ ഇന്നൊരു തമാശയായി മാറിയിരിക്കുകയാണ്. ഹർത്താലുകൾ ഓഫീസുകളുടെയും സ്‌കൂളുകളുടെയും പ്രവർത്തനങ്ങൾ തടസപ്പെടുത്തുകയാണ്. ഹർത്താലുകൾക്കെതിരെ ജനവികാരം ഉയരുന്നത് കാണുന്നില്ലേയെന്നും കോടതി ചോദിച്ചു. എല്ലാവർക്കും പ്രതിഷേധിക്കാൻ അവകാശമുണ്ട്. എന്നാൽ അതിൽ എല്ലാവരും പങ്കെടുക്കണമെന്ന് നിർബന്ധിക്കരുത്. ഹർത്താലുകളുടെ മറവിൽ നടക്കുന്ന അക്രമങ്ങളും ഗൗരവകരമായ വിഷയമാണ്. അക്രമങ്ങൾ തടയാൻ സമഗ്രമായ പദ്ധതികൾ നടത്തണം. ഹർത്താലിന്റെ മറവിൽ നടക്കുന്ന അക്രമങ്ങൾ ഭരണഘടനാ വിരുദ്ധമാണെന്നും കോടതി നിരീക്ഷിച്ചു. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ നിലപാട് എന്താണെന്നും കോടതി ചോദിച്ചു. ഹർത്താൽ ദിവസം തുറക്കുന്ന കടകൾക്ക് സംരക്ഷണം നൽകാൻ തയ്യാറാണെന്നായിരുന്നു സർക്കാരിന്റെ മറുപടി.
നാളെയും മറ്റന്നാളും തൊഴിലാളി സംഘടനകൾ നടത്തുന്ന ഹർത്താലിൽ കടകൾക്ക് സംരക്ഷണം നൽകാൻ തയ്യാറാണെന്നും സർക്കാർ കോടതിയിൽ അറിയിച്ചു. ഹർത്താൽ ദിവസം അക്രമങ്ങൾ തടയാൻ എന്തൊക്കെ നടപടികൾ എടുത്തുവെന്ന് ഉച്ചക്ക് ശേഷം അറിയിക്കണമെന്നും കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു.
അതേസമയം ഹര്‍ത്താല്‍ നേരിടാന്‍ സമഗ്ര പദ്ധതി തയ്യാറാക്കുമെന്ന് സര്‍ക്കാര്‍. ഹര്‍ത്താലിനിടെ ആവശ്യമുള്ള കടകള്‍ക്ക് സംരക്ഷണം നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
ശബരിമലയിൽ യുവതികൾ കയറിയതിനെ തുടർന്ന് ശബരിമല കർമ്മ സമിതി പ്രഖ്യാപിച്ച ഹർത്താലിൽ കേരളത്തിൽ പരക്കെ അക്രമമാണ് നടന്നത്. ഹർത്താൽ ദിനത്തിലെ അക്രമങ്ങലിൽ വൻ നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തത്. 1.04 കോടി രൂപയുടെ നാശ നഷ്ടം കേരളത്തിലുണ്ടായെന്നാണ് പോലീസ് പറയുന്നത്. 223 അക്രമ സംഭവങ്ങളിലാണ് ഇത്രയധികം നാശനഷ്ടങ്ങളുണ്ടായതെന്ന് പോലീസ് മേധാവി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി.
കൊല്ലം റൂറൽ ജില്ലയിലാണ് ഏറ്റവും കൂടുതൽ നാശ നിഷ്ടങ്ങൾ ഉണ്ടായത്. 26 സംഭവങ്ങളില്‍ ഏകദേശം 17,33,000 രൂപയുടെ നഷ്ടമുണ്ടായെന്ന് ലോക്നാഥ് ബെഹ്റ വ്യക്തമാക്കി. ശബരിമലയില്‍ രണ്ട് യുവതികള്‍ ദര്‍ശനം നടത്തിയതിന് പിന്നാലെയാണ് വ്യാപക അക്രമങ്ങൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അരങ്ങേറിയത്. അക്രമങ്ങൾ ഉണ്ടാകുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ചിട്ടും പോലീസ് വേണ്ട മുൻ കരുതലുകൾ സ്വീകരിച്ചിട്ടില്ലെന്നും ആരോപണങ്ങൾ ഉണ്ട്.
സംസ്ഥാനത്ത് 2018 ലെ ഹർത്താൽ നിരക്ക് ശരാശി 3.58 ദിവസത്തിൽ ഒന്ന് എന്നതാണ്. ഹര്‍ത്താലുകളില്‍ ഏറ്റവും കൂടുതല്‍ ജനങ്ങളെ ബുദ്ധിമുട്ടിച്ചത് ബിജെപി ആയിരുന്നു. 26 ഹര്‍ത്താലുകള്‍ അവര്‍ നടത്തിയപ്പോള്‍ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ തലസ്ഥാനം കണ്ടത് രണ്ടു ഹര്‍ത്താലുകള്‍. യുഡിഎഫ് 23 ഹര്‍ത്താലുകളുമായി തൊട്ടു പിന്നിലെത്തിയപ്പോള്‍ എല്‍ഡിഎഫ് 15 ഹര്‍ത്താല്‍ നടത്തിയും വ്യാപാരി വ്യവസായികള്‍ 11 ഹര്‍ത്താലുകള്‍ നടത്തിയും ജനങ്ങളെ ബുദ്ധിമുട്ടിച്ചു.
https://www.facebook.com/Malayalivartha



























