ഈ നശീകരണ സമരത്തിനു പിന്നില്‍ ചില ഉത്തരേന്ത്യന്‍ ലോബികൾ ; ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതിന്റെ പേരില്‍ ദിവസങ്ങളായി കേരളത്തില്‍ നടക്കുന്ന കലാപത്തിനു വേറെയും ചില അജണ്ടകളുണ്ടെന്ന തെളിവുകളുമായി ഇന്റലിജൻസ്

ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതിന്റെ പേരില്‍ ദിവസങ്ങളായി കേരളത്തില്‍ നടക്കുന്ന കലാപത്തിനു വേറെയും ചില അജണ്ടകളുണ്ടെന്ന തെളിവുകളുമായി ഇന്റലിജൻസ്. സമരത്തിലെ ആസൂത്രിത സ്വഭാവമാണ് ഇത്തരം സംശയങ്ങൾക്കിട നൽകിയത്.
അതേസമയം, ഈ സമരം നാടിനെ തകര്‍ക്കുന്ന കലാപമാക്കി മാറ്റുന്നതില്‍ ബഹുഭൂരിപക്ഷത്തിനും എതിര്‍പ്പാണെന്നാണ് സൂചന. കൊച്ചിയില്‍ക്കൂടിയ ആര്‍എസ്എസ് ഉന്നതാധികാര സമിതിയിലും ഈ വിവാദം തലപൊക്കി എന്നാണു കേള്‍ക്കുന്നത്. ശബരിമലയില്‍ യുവതികളും പ്രവേശിക്കണമെന്നു കാലങ്ങളായി പ്രചരിപ്പിക്കുന്ന ഒരു വിഭാഗം ആര്‍എസ്എസ് നേതാക്കളും സമരം സമാധാനപരമാകണം എന്ന അഭിപ്രായക്കാരാണ്. എന്നാല്‍, എന്തു വില കൊടുത്തും കലാപം വ്യാപിപ്പിക്കണമെന്ന വാദത്തിലാണ് മറു വിഭാഗം. പക്ഷേ, അവര്‍ എണ്ണത്തില്‍ വളരെ കുറവാണ്. വര്‍ഷങ്ങളായി ഉത്തരേന്ത്യ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന വലിയ വിഭാഗത്തിന് കേരളത്തോട് വൈകാരികമായ ബന്ധമില്ല. പലര്‍ക്കും ഉത്തരേന്ത്യന്‍ വ്യവസായികളോടാണ് അടുപ്പം. ശബരിമല വിഷയത്തിലുണ്ടായ തോല്‍വിയിലും രാഷ്‌ട്രീയ ലാഭം നേടണമെങ്കിൽ കുറേനാള്‍ ഈ പ്രക്ഷോഭം മുന്നോട്ടുകൊണ്ടുപോയേ മതിയാകൂ എന്ന അഭിപ്രായത്തിനാണ് മുന്‍തൂക്കം കിട്ടിയത്. ആ വാദത്തിനു ലഭിച്ച മൌനാനുവാദത്തിന്റെ പിന്‍ബലത്തിലാണ് കേരളത്തിലെമ്പാടും സമര പരമ്പരകൾ അഴിച്ചുവിട്ട് കലാപം കൊഴുക്കുന്നത്.
ഈ നശീകരണ സമരത്തിനു പിന്നില്‍ ചില ഉത്തരേന്ത്യന്‍ ലോബികളാണ് എന്ന വിവരം ഇപ്പോള്‍ പല മേഖലകളില്‍നിന്ന് ഉയര്‍ന്നു കേള്‍ക്കുന്നു. ടൂറിസം മേഖലയില്‍ ദശാബ്ദങ്ങളായി തലയുയര്‍ത്തി നില്‍ക്കുന്ന കേരളത്തിന്റെ ഒന്നാം സ്ഥാനം തട്ടിയെടുക്കാന്‍ കേരളത്തെ കലാപഭൂമിയാക്കുക മാത്രമേ വഴിയുള്ളൂ എന്ന് അവര്‍ക്കറിയാം. ടൂറിസം മേഖലയുമായി ബന്ധപ്പെട്ട ചില ഉത്തരേന്ത്യന്‍ വ്യവസായികള്‍ ഈ കലാപത്തിനു ഫണ്ട് ചെയ്യുന്നു എന്ന ആരോപണവും വരുന്നുണ്ട്. ബാബറി മസ്ജിദ്, ഗുജറാത്ത് കൂട്ടക്കൊല തുടങ്ങിയ കലാപങ്ങള്‍ തൊട്ടേ വടക്കേ ഇന്ത്യയിലേക്കു പ്രവഹിച്ചിരുന്ന നല്ലൊരു ഭാഗം വിദേശിയരായ വിനോദ സഞ്ചാരികള്‍ തെക്കേ ഇന്ത്യയിലേക്കു പൊതുവെയും കേരളത്തിലേക്കു പ്രത്യേകിച്ചും ശ്രദ്ധ തിരിച്ചത് ഉത്തരേന്ത്യന്‍ ലോബിക്ക് വലിയ തിരിച്ചടിയായിരുന്നു. കുറഞ്ഞ സമയം കൊണ്ട് ദൈവത്തിന്റെ സ്വന്തം നാട് എന്ന ശീര്‍ഷകത്തില്‍ കേരളത്തിന്റെ ബ്രാന്‍ഡ് അഖിലലോക പ്രശസ്തി കൈവരിക്കയും ചെയ്തു. ഇതു തകര്‍ക്കാന്‍ കഴിഞ്ഞ കുറേ കാലങ്ങളായി അവര്‍ ശ്രമിക്കുന്നുവെങ്കിലും കേരളാ ടൂറിസത്തിന്റെ ഗ്രാഫ് വര്‍ഷം തോറും ഉയരുകയാണ് ചെയ്തത്. വിദ്യാഭ്യാസമുള്ള ജനത, സമാധാനം നിറഞ്ഞ അന്തരീക്ഷം, ആതിഥേയത്വ മര്യാദ, മതേതരത്വത്തിലും ജനാധിപത്യതതിലും വിശ്വസിക്കുന്ന ജനത, പ്രകൃതി രമണീയത, സര്‍ക്കാര്‍ പിന്തുണ തുടങ്ങിയ നിരവധി ഘടകങ്ങള്‍ ഒത്തുചേര്‍ന്നാണ് കേരളത്തിന്റെ ടൂറിസം മേഖലയ്ക്ക് ലോകഭൂപടത്തില്‍ സ്ഥാനം നേടിക്കൊടുത്തത്.
ടൂറിസം മേഖലയിലെ ഉണര്‍വാണ് കേരളത്തിന്റെ ആഭ്യന്തര സാമ്പത്തിക വളര്‍ച്ചയെ കഴിഞ്ഞ ദശാബ്ദങ്ങളില്‍ വളര്‍ത്തിയ വലിയൊരു ഘടകം. അതു തകര്‍ന്നാല്‍ കേരളത്തിന്റെ സമസ്ത മേഖലകളും തകരാന്‍ തുടങ്ങും. എന്തൊക്കെ രാഷ്ട്രീയ അഭിപ്രായവ്യത്യാസമുണ്ടെങ്കിലും പെറ്റനാടിനെ തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുത്തുന്നവരെ ഒറ്റപ്പെടുത്തണം എന്ന ചിന്ത യുവാക്കളില്‍ ഏറിവരികയാണ്. കാരണം, ടൂറിസം, എെടി തുടങ്ങിയ ആധുനിക സേവന മേഖലകളിലെ പുതിയ പുരോഗതികള്‍ അവര്‍ക്കാണ് ഗുണകരമായിത്തീരുക. ഇരു വിഭാഗം പാർട്ടി അണികളിലും നീണ്ടുനില്‍ക്കുന്ന ഈ കലാപത്തോടുള്ള പ്രതിഷേധം പല ഓഡിയോ ടെക്സ്റ്റ് സന്ദേശങ്ങളായി ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതിനു പിന്നില്‍ ഈ മനോഭാവമാണുള്ളതെന്നറിയുന്നു.
ദിവസങ്ങള്‍ നീണ്ടുനിന്ന അക്രമവവും ബോംബേറും കേരളത്തെക്കുറിച്ച് മോശപ്പെട്ട ഒരു ചിത്രമാണ് അന്താരാഷ്ട്ര തലത്തില്‍ ഉണ്ടാക്കിയിരിക്കുന്നത്. കേരളത്തിലേക്കുള്ള തങ്ങളുടെ വിനോദ സഞ്ചാരികളെ ബ്രിട്ടണ്‍, അമേരിക്ക തുടങ്ങിയ രാജ്യങ്ങള്‍ നിരുത്സാഹപ്പെടുത്തിക്കഴിഞ്ഞു. കലാപം തുടര്‍ന്നാല്‍ മറ്റു രാജ്യങ്ങളും ഈ പാത പിന്തുടരും. അങ്ങനെ ഇപ്പോഴത്തെ കാശ്മീര്‍ പോലെ നമ്മുടെ നാടും മനോഹാരിതയുടെ മറ്റൊരു പ്രേതഭൂമി ആയി മാറും.
നിപാ വൈറസും വെള്ളപ്പൊക്കവും വന്നിട്ടും തകരാതിരുന്ന നമ്മുട വിശ്വാസ്യതയാണ് കലാപം മൂലം അന്താരാഷ്ട്രതലത്തില്‍ നഷ്ടമായിരിക്കുന്നത്. അതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ സന്തോഷിക്കുന്നുണ്ടാകും. പക്ഷേ, കേരളത്തെ ഇതു തകര്‍ക്കുമെന്നതില്‍ സംശയമില്ല.
ശബരിമല യുവതീ പ്രവേശനത്തെ എതിര്‍ക്കുക വഴി സ്ത്രീകളെ അയിത്തം കല്പിച്ച് മാറ്റി നിര്‍ത്തുന്ന ഒരു പ്രാകൃത സമൂഹമായി ലോകരാഷ്ടങ്ങള്‍ നമ്മെ കാണുകയാണ്, കഴിഞ്ഞ കുറേദിവസങ്ങളായി ശബരിമല വിഷയം റിപ്പോര്‍ട്ട് ചെയ്യുന്ന ലോക മാധ്യമങ്ങള്‍ അത്തരമൊരു പ്രതിച്ഛായയാണ് നമുക്കു തരുന്നത്. അതിനെ അതിജീവിക്കാന്‍ ശ്രമിക്കുന്ന ഭരണാധികാരിയായി അവര്‍ പിണറായി വിജയനെ പുകഴ്ത്തുന്നു. ഐക്യരാഷ്ട്രസഭ പോലും പിണറായി വിജയന് കട്ട സപ്പോര്‍ട്ടാണ് നല്‍കുന്നത്. എന്നാൽ വലിയൊരു വിഭാഗത്തിന്റെ ആചാര വിശ്വാസമാണ് ശബരിമല എന്നത് വേണ്ടത്ര ലോകശ്രദ്ധയിലേക്കു കൊണ്ടുവരാൻ ഇത് വരെ കഴിയുന്നുമില്ല.
വെള്ളപ്പൊക്കത്തിനു ശേഷം കേരളം അഭിമുഖീകരിക്കുന്ന വലിയൊരു ദുരന്തമാണ് സ്ത്രീവിരുദ്ധത ആഘോഷമാക്കുന്ന ശബരിമല സമരമെന്ന ചില ചിന്തകരുടെ നിരീക്ഷണം കൂടുതല്‍ പ്രസക്തമാകുന്നത് ഈ അക്രമപരമ്പരകള്‍ പുറത്തുവന്നതോടെയാണ്. കേരളത്തില്‍ ജീവിക്കണമെന്നാഗ്രഹിക്കുന്നവര്‍ ഇത്തരം കലാപങ്ങള്‍ക്കെതിരേ ശബ്ദമുയര്‍ത്തണമെന്ന ചിന്തയാണ് യുവാക്കളില്‍ ഇപ്പോഴുള്ളത്.
https://www.facebook.com/Malayalivartha



























