പേരാമ്പ്ര പള്ളിക്കെതിരായ കല്ലേറ്;എഫ്‌ഐആര്‍ എഴുതി ചേര്‍ത്തത്;കല്ലെറിഞ്ഞത് ആര്‍എസ്എസുകാര്‍; പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി ഇ.പി ജയരാജന്‍

കോഴിക്കോട് പേരാമ്പ്ര മസ്ജിദിന് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി ഇപി ജയരാജൻ രംഗത്ത്. എഴുതിച്ചേർത്ത എഫ്ഐആർ ആണ്. പൊലീസ് സംഗതികളെ വഴിതിരിച്ച് വിടാൻ ശ്രമിക്കുന്നു. മന്ത്രി ആരോപിച്ചു. എഫ് ഐ ആറിന് പിന്നിൽ ആര്‍എസ്എസ് പ്രേരണയാണെന്നും ജയരാജന്‍ ആരോപിച്ചു.
ആര്‍എസ്എസ് ക്യാംപുമായി ബന്ധപ്പെട്ട ചില പൊലീസുകാര്‍ അവിടെയുണ്ട്. അവര്‍ എഴുതി ചേര്‍ത്തതാണ് എഫ്ഐആര്‍. പേരാമ്പ്ര പള്ളി ഒരു കാരണവശാലും ആക്രമിക്കപ്പെടാന്‍ പാടില്ല. അതിനെതിരെ ശക്തമായി നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പൊലീസിനെതിരെ നേരത്തെ സിപിഎം ജില്ലാ സെക്രട്ടേറിയറ്റും പ്രസ്താവന ഇറക്കിയിരുന്നു.
പേരാമ്പ്ര ജുമാ മസ്ജിദിന് നേരെ കല്ലേറ് നടത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറിയും ഒപ്പമുള്ളവരും ശ്രമിച്ചത് മതസ്പർധ വളർത്താനാണ് എന്നായിരുന്നു എഫ്ഐആർ. രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള ലഹള ആയിരുന്നു ലക്ഷ്യമെന്നും എഫ്ഐആറിലുണ്ട്.കോഴിക്കോട് പന്നിമുക്ക് മാണിക്കോത്ത് അതുല്‍ദാസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇയാള്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയാണ്. കൂടാതെ ഡിവൈഎഫ്‌ഐ മേഖല കമ്മിറ്റി ഭാരവാഹി കൂടിയാണെന്ന റിപ്പോര്‍ട്ടുമുണ്ട്. പിടികൂടിയ ഇയാളെ പൊലീസ് റിമാന്‍ഡ് ചെയ്തു. ആർഎസ്എസ് ബന്ധമുള്ളവരാണ് കല്ലെറിഞ്ഞത്. സംഭവം സർക്കാർ ശക്തമായി പരിശോധിക്കുമെന്നും മന്ത്രി ഇ.പി ജയരാജൻ പറഞ്ഞു.
ഹര്‍ത്താല്‍ ദിവസം വൈകിട്ട് ആറ് മണിയോടെയാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. പേരാമ്പ്ര ടൗണില്‍ യൂത്ത് കോണ്‍ഗ്രസ് പ്രകടനം നടന്നിരുന്നു. ഈ പ്രകടനത്തെ നേരിടാന്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തമ്പടിച്ചിരുന്നു. പേരാമ്പ്ര- വടകര റോഡില്‍ ഇരുകൂട്ടരും തമ്മില്‍ സംഘര്‍ഷമുണ്ടായി.
ഇതിനിടെയാണ് സമീപത്തെ മുസ്ലിം ലീഗ് ഓഫീസിനും അടുത്തുള്ള ജുമാ മസ്ജിദിനും നേര്‍ക്ക് കല്ലേറുണ്ടായത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലൂടെയാണ് പ്രതിയെ തിരിച്ചറിഞ്ഞതെന്നും തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിന് ശേഷമാണ് അറസ്റ്റെന്നും പൊലീസ് പറയുന്നു. കൂടാതെ ദൃക്സാക്ഷികളും ഇയാള്‍ക്കെതിരെ മൊഴി നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha



























