കേരളത്തിൽ പിണറായി സർക്കാരിനെ പിരിച്ചു വിട്ട് രാഷ്‌ട്രപതി ഭരണം കൊണ്ട് വരണം; സംഘ്പരിവാറിന്‍റെയും ബി.ജെ.പിയുടെയും പ്രവർത്തകർക്ക് നേരെ കേരളത്തിൽ വ്യാപകമായി അക്രമങ്ങൾ നടക്കുന്നു;ശബരിമല യുവതീപ്രവേശനത്തെത്തുടർന്ന് കേരളത്തിൽ ക്രമസമാധാനം തകർക്കുന്നു; പ്രതിഷേധവുമായി ബിജെപി ലോക്സഭയിൽ

കേരളത്തിലെ സര്‍ക്കാരിനെ പിരിച്ചവിടണമെന്ന് ലോക്‌സഭയില്‍ ബി.ജെ.പി ആവശ്യം . ബി.ജെ.പി എം.പി നിഷികാന്ത് ദുബൈ ആണ് ലോക്‌സഭയില്‍ ഇക്കാര്യം ഉന്നയിച്ചത്.
കേരളത്തില്‍ രാഷ്ട്രപതി ഭരണം കൊണ്ടുവരണം. സി.പി.എം കേരളത്തിൽ ഗുണ്ടായിസം കാണിക്കുകയാണ്. സംസ്ഥാനത്തെ സി.പി.എം അക്രമങ്ങൾ അന്വേഷിക്കാനായി ജുഡീഷ്യൽ കമീഷനെ നിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംഘ്പരിവാറിന്‍റെയും ബി.ജെ.പിയുടെയും പ്രവർത്തകർക്ക് നേരെ കേരളത്തിൽ വ്യാപകമായി അക്രമങ്ങൾ നടക്കുകയാണ് . വർഷങ്ങളായി നടക്കുന്ന അക്രമങ്ങളുടെ തുടർച്ചയാണിത്. വീടുകൾ കയറിയും സ്ത്രീകൾക്കും കുട്ടികൾക്കും നേരെയും അതിക്രമങ്ങൾ രൂക്ഷമായി നടക്കുന്നുണ്ട്. അക്രമങ്ങളെ കുറിച്ച് കേന്ദ്രസർക്കാർ അന്വേഷണം നടത്തണമെന്നും നിഷികാന്ത് ദുബൈ ആവശ്യം ഉന്നയിച്ചു.നേരത്തെ സമാനമായ ആവശ്യവുമായി ബി.ജെ.പിയുടെ രാജ്യസഭ എം.പി രാകേഷ് സിന്‍ഹയും രംഗത്തെത്തിയിരുന്നു.
ബി.ജെ.പിയുടെ കേരളത്തിലെ മുതിർന്ന നേതാവും രാജ്യസഭാംഗവുമായ വി.മുരളീധരന്റെ വീടിനു നേരെയുണ്ടായ ബോംബാക്രമണത്തിൽ ഇന്ന് രാവിലെ ലോക്‌സഭയ്‌ക്ക് പുറത്ത് ബി.ജെ.പി എം.പിമാർ പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാരിനെ പിരിച്ച് വിടണമെന്ന ആവശ്യവുമായി ബി.ജെ.പി ലോക്‌സഭയിൽ രംഗത്തെത്തിയത്.
സ്വാതന്ത്ര്യത്തിന് ശേഷം അധികാരത്തിൽ കയറിയ ഇടത് സർക്കാരുകൾ കേരളത്തിൽ ആർ.എസ്.എസ് - ബി.ജെ.പി പ്രവർത്തകർക്കെതിരെ ഏകപക്ഷീയമായ ആക്രമണങ്ങൾ അഴിച്ച് വിടുകയാണ്. രാജ്യസഭാംഗമായ വി.മുരളീധരന്റെ വീട് പോലും ക്രൂരമായി ആക്രമിക്കപ്പെട്ടു. സി.പി.എം ആക്രമണങ്ങളിൽ നിരവധി ആർ.എസ്.എസ് - ബി.ജെ.പി പ്രവർത്തകർക്കും അവരുടെ കുടുംബങ്ങൾക്കും ജീവൻ നഷ്‌ടമായി. ശബരിമലയുടെ പേരിൽ സി.പി.എം പ്രവർത്തകൾ കേരളത്തിൽ അക്രമം നടത്തുകയാണ് . അതുകൊണ്ട തന്നെ ഇതുവരെ ബി.ജെ.പി പ്രവർക്കെതിരെ നടത്തിയ കൊലപാതകങ്ങൾ അന്വേഷിക്കാൻ ജുഡീഷ്യൽ കമ്മിഷനെ നിയോഗിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
എന്നാല്‍ ഇതിനെതിരെ സിപിഎം എംപിമാര്‍ സഭയില്‍ പ്രതിഷേധിച്ചു. പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയായിരുന്നു ഇടത് എംപിമാരുടെ പ്രതിഷേധം. ശബരിമല യുവതീപ്രവേശനത്തെത്തുടർന്ന് കേരളത്തിൽ ക്രമസമാധാനം തകർന്നെന്ന് ആരോപിച്ച് പാർലമെന്‍റിൽ ബിജെപി എംപിമാർ രാവിലെ പ്രതിഷേധിച്ചിരുന്നു. പാർലമെന്‍റ് സമ്മേളിക്കുന്നതിന് മുമ്പ് രാവിലെ 10 മണിയോടെ ഗാന്ധി പ്രതിമയ്ക്ക് മുന്നിലായിരുന്നു നൂറോളം ബിജെപി എംപിമാരുടെ പ്രതിഷേധം. കേന്ദ്രമന്ത്രിമാരും പ്രതിഷേധത്തിനെത്തി.
കേരളത്തിലെ ക്രമസമാധാനനില പാടെ തകർന്നതിന്റെ വലിയ ഉദാഹരണമാണ് വി.മുരളീധരന്റെ വീടിനു നേരെയുണ്ടായ ആക്രമണമെന്നാണ് ബി.ജെ.പി നേതാക്കളുടെ ആരോപണം. ആക്രമണങ്ങളുണ്ടാകുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ നോക്കിനിന്ന് രസിക്കുകയാണെന്ന് സ്‌മൃതി ഇറാനി പറഞ്ഞു. കേരളത്തിലെ സ്ഥിതിഗതികൾ ആശങ്കയുണർത്തുന്നതാണെന്ന് കേന്ദ്ര വാർത്താ വിതരണ മന്ത്രി രാജ്യവർദ്ധൻ സിംഗ് റാഥോർ പറഞ്ഞു. മുരളീധരന്റെ വീടിനു നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് പക്ഷപാതപരമായ പ്രസ്‌താവന നടത്തിയ മുഖ്യമന്ത്രി സ്ഥിതിഗതികൾ കൂടുതൽ വഷളാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഭരണഘടനയ്ക്കുള്ളിൽ നിന്ന് ശബരിമല വിഷയത്തിൽ ഇടപെടുമെന്നാണ് നേരത്തെ കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നത്. എന്ത് ഇടപെടലാണ് നടത്തുകയെന്ന ചോദ്യത്തിന്, കേരളത്തോട് ക്രമസമാധാനനില സംബന്ധിച്ച് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും അത് കിട്ടിയ ശേഷം തീരുമാനമെടുക്കാമെന്നുമാണ് ആഭ്യന്തരമന്ത്രാലയവൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
അക്രമം അവസാനിപ്പിക്കാനുള്ള നിർദേശം നൽകാൻ കേന്ദ്രസർക്കാരിന് കഴിയും. ഭരണഘടനയ്ക്കകത്തു നിന്നുകൊണ്ട് അത്തരമൊരു സന്ദേശം കേരളത്തിന് നൽകിയേക്കും എന്നാണ് സൂചന.
ശബരിമലയില്‍ പ്രായഭേദമന്യേ എല്ലാ സത്രീകള്‍ക്കും പ്രവേശിക്കാമെന്ന സുപ്രീംകോടതിയുടെ വിധി വന്നതിന് പിന്നാലെ സംഘപരിവാര്‍ സംസ്ഥാനത്തുടനീളം സംഫഘർഷമഴിച്ചു വിട്ടിരുന്നു . ജനുവരി രണ്ടിന് സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയിരുന്നു.
ഇതിന് പിന്നാലെ ജനുവരി മൂന്നിന് സംഘപരിവാര്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വലിയ അക്രമം ഉടലെടുത്തിരുന്നു. ഹര്‍ത്താല്‍ അനുകൂലികള്‍ തന്നെയാണ് അക്രമം നടത്തിയത്
പൊലീസിനേയും മാധ്യമങ്ങളേയും ഹര്‍ത്താലിന്റെ മറവില്‍ ക്രൂരമായി ആക്രമിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ വസ്തുതകളെ മറച്ചുവെച്ചാണ് സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന ആവശ്യം ബി.ജെ.പി ഉന്നയിക്കുന്നത്.
https://www.facebook.com/Malayalivartha



























