തൃണമൂല്‍ കോണ്‍ഗ്രസല്ല നമ്മുടെ എതിരാളി, പൊലീസിനെ ആക്രമിച്ച് കൊല്ലൂ; കൊലവിളി നടത്തി ബിജെപി നേതാവ്

പൊലീസിനെ ആക്രമിച്ച് കൊല്ലാന്‍ അണികളോട് കൊലവിളി നടത്തി ബിജെപി നേതാവ്. പശ്ചിമബംഗാളിലെ ബിര്‍ഭും ജില്ലയിലെ ബിജെപി നേതാവായ കലോസോന മൊണ്ടലാണ് പൊലീസിനെ ആക്രമിക്കാന്‍ അണികളോട് ആഹ്വാനം ചെയ്യുന്നത്. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസല്ല പൊലീസാണ് നമ്മുടെ എതിരാളിയെന്നു പറഞ്ഞാണ് കലോസോന മൊണ്ടല്‍ പൊലീസിനെ ആക്രമിക്കാന്‍ അണികളോട് ആവശ്യപ്പെട്ടത്. പൊലീസിനെ ആക്രമിക്കുകയും വേണ്ടിവന്നാല്‍ കൊല്ലുകയും ചെയ്താല്‍ നിങ്ങള്‍ക്ക് ഒന്നും സംഭവിക്കില്ലെന്ന് അദ്ദേഹം അണികളോട് ആഹ്വാനം ചെയ്തു.
‘ഈ ജില്ലയിലെ പൊലീസില്‍ നിന്നും ഒന്നും പ്രതീക്ഷിക്കേണ്ട. നിങ്ങള്‍ അവര്‍ക്കുനേരെ ആയുധങ്ങള്‍ എടുക്കുകയാണെങ്കില്‍ മാത്രമേ അവര്‍ നിങ്ങള്‍ പറയുന്നത് കേള്‍ക്കൂ. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിക്കരുത്. നിങ്ങള്‍ അവരെ അടിക്കുകയാണെങ്കില്‍ കേസുവരും. അവര്‍ നമ്മുടെ എതിരാളികളല്ല. പൊലീസാണ് എതിരാളികള്‍. പൊലീസിനെ ആക്രമിക്കൂ, കഴിയുമെങ്കില്‍ കൊല്ലൂ ഒന്നും സംഭവിക്കില്ല’ എന്നാണ് മൊണ്ടലിന്റെ ആഹ്വാനം.
ഇതിന് സമാനമായ നിര്‍ദേശം ബിജെപി മഹിളാ മോര്‍ച്ചാ പ്രസിഡന്റ് ലോകത് ചാറ്റര്‍ജിയും വനിതാ അണികള്‍ക്ക് നല്‍കി. ബി.ജെ.പി മഹിളാ മോര്‍ച്ചാ പ്രസിഡന്റ് ലോകത് ചാറ്റര്‍ജിയും വനിതാ പ്രവര്‍ത്തകര്‍ക്ക് ആയുധമെടുക്കാന്‍ നിര്‍ദേശം നല്‍കി. ആവശ്യം വന്നാല്‍ ആയുധമെടുത്ത് അക്രമത്തിന് തയ്യാറാകൂ എന്നാണ് ലോകത് ചാറ്റര്‍ജി ആഹ്വാനം ചെയ്തത്. ‘നമ്മള്‍ ഭരണകൂടത്തെ ആശ്രയിക്കുകയാണെങ്കില്‍ ഭാവിയില്‍ ഒന്നും ചെയ്യാന്‍ കഴിയില്ല. കഴിഞ്ഞ ദിവസങ്ങളില്‍ ചില സംഭവങ്ങളുണ്ടായി. പൊലീസ് ഒരു നടപടിയുമെടുത്തില്ല. അതുകൊണ്ടാണ് സ്ത്രീകള്‍ ആയുധമെടുക്കണമെന്ന് ഞാന്‍ പറയുന്നത്’, മഹിളാ മോര്‍ച്ച നേതാവ് വിശദമാക്കി.
പല സംസ്ഥാനങ്ങളിലും കൈയ്യിലുള്ള സീറ്റുകള്‍ പോലും ലോക്സഭാ തിരഞ്ഞെടുപ്പില്‍ കൈവിടുമെന്നും ബിജെപിക്ക് ഭയമുണ്ട്. സഖ്യ കക്ഷികളടക്കം ബിജെപിയില്‍ നിന്ന് ബന്ധം ഉപേക്ഷിച്ച് പുറത്തുവന്ന് കഴിഞ്ഞു. ഈ സാഹചര്യത്തില്‍ മുന്നേറ്റം നടത്താന്‍ കഴിയുമെന്ന് പാര്‍ട്ടി വിശ്വസിക്കുന്ന പശ്ചിമബംഗാളില്‍ ശ്രദ്ധ പതിപ്പിച്ചിരിക്കുകയാണ് ബിജെപി. 20 മുതല്‍ 25 സീറ്റുകള്‍ വരെ ഇവിടുന്ന് നേടാമെന്നാണ് ബിജെപി കണക്കാക്കുന്നത്. എന്നാല്‍ ബംഗാളില്‍ നിന്നും ബിജെപിക്ക് ആശ്വാസകരമല്ലാത്ത റിപ്പോര്‍ട്ടാണ് നിലവിൽ. വിശ്വാസ വഞ്ചന ആരോപിച്ച് സഖ്യകക്ഷിയായ ജിജെഎം മുന്നണി വിടുമെന്ന് വ്യക്തമാക്കി കഴിഞ്ഞു.
ബംഗാളില്‍ ഇടതുപക്ഷവും കോണ്‍ഗ്രസും തകര്‍ന്നപ്പോള്‍ ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ വന്‍ മുന്നേറ്റമാണ് ബിജെപി നടത്തികൊണ്ടിരിക്കുന്നത്. സംസ്ഥാനത്ത് ആകെയുള്ള 42 ലോക്സഭാ സീറ്റുകളില്‍ 2 സീറ്റുകള്‍ മാത്രമാണ് ബിജെപിക്ക് ഇപ്പോള്‍ ഉള്ളത്. ഇത്തവണ പാര്‍ട്ടി ബംഗാളില്‍ ലക്ഷ്യം വെയ്ക്കുന്നത് 15 ന് അടുത്ത സീറ്റാണ്.
2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 42 ല്‍ 23 സീറ്റുകള്‍ സംസ്ഥാനത്ത് നേടുമെന്നായിരുന്നു അമിത് ഷാ നേരത്തേ അവകാശപ്പെട്ടത് എന്നാല്‍ തൃണമൂല്‍ നേതാവ് ഡെറിക് ഒബ്രയാന്‍ അമിത് ഷായെ പരിഹസിച്ചിരുന്നു. സീറ്റ് നഷ്ടപ്പെടാതെ നോക്കു 'പശ്ചിമ ബംഗാളില്‍ 20 സീറ്റുകള്‍ പിടിക്കുമെന്ന വാഗ്ദാനങ്ങള്‍ നടത്തുന്നതിനു പകരം, കയ്യിലുള്ള സീറ്റുകള്‍ പോകാതെ നോക്കാനാണ് ബിജെപി ശ്രമിക്കേണ്ടതെന്നായിരുന്നുതൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്‍റെ പരിഹാസം.
അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടിയാണ് ബി ജെ പി ഏറ്റുവാങ്ങിയത്. മൂന്നു സുപ്രധാന സംസ്ഥാനങ്ങളില്‍ ബി ജെ പി സമാനതകളില്ലാത്ത തോല്‍വിയാണ് നേരിട്ടത്. 2014 ല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബി ജെ പി കേന്ദ്ര സര്‍ക്കാരിന്‍റെ ചുക്കാന്‍ പിടിക്കാന്‍ തുടങ്ങിയതിന് ശേഷം ബി ജെ പി നേരിടുന്ന ഏറ്റവും വലിയ തോല്‍വിയായിരിക്കുമിതെന്ന് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
പ്രത്യേകിച്ച് ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തിനില്‍ക്കെ. പാര്‍ട്ടിയുടെ കനത്ത പരാജയത്തിന് പിന്നാലെ വന്‍ പ്രതിസന്ധികളാണ് ബിജെപി നേരിടുന്നത്. മോദി പ്രഭാവം മങ്ങിയെന്ന വിലയിരുത്തലുകള്‍ക്കിടെ സഖ്യകക്ഷികളില്‍ പലരും ബന്ധം ഉപേക്ഷിച്ച് പോവുകയാണ്. സഖ്യം ഉപേക്ഷിക്കുന്നുവെന്നതിനപ്പുറം കോണ്‍ഗ്രസുമായി പാര്‍ട്ടികള്‍ കൈകോര്‍ക്കുന്നുവെന്നതും ബിജെപിക്ക് നെഞ്ചിടിപ്പ് കൂട്ടുന്നുണ്ട്. ഈ സാഹചര്യത്തില്‍ ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ പ്ലാന്‍ ബി അവതരിപ്പിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ബിജെപി.
https://www.facebook.com/Malayalivartha






















