ലോകത്തിലെ തന്നെ ഏറ്റവും വലിയ ശാസ്ത്ര സമ്മേളനമായ ; ഇന്ത്യൻ ശാസ്ത്ര കോൺഗ്രസിന്റെ മുഴുത്ത കോമഡികൾ ; പഞ്ചാബിലെ ഫഗ്വാരയിലുള്ള ലവ്‌ലി പ്രൊഫഷണല്‍ സർവകലാശാലയില്‍ വച്ചു നടന്ന 106ാമത് ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസിന്റെ വിശേഷങ്ങള്‍...

പഞ്ചാബിലെ ഫഗ്വാരയിലുള്ള ലവ്‌ലി പ്രൊഫഷണല്‍ സർവകലാശാലയില്‍ വച്ചു നടന്ന 106ാമത് ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസിന്റെ വിശേഷങ്ങള്‍ കേള്‍ക്കാതിരിക്കരുത്. അവിടെ അവതരിപ്പിച്ച ശാസ്ത്രസിദ്ധാന്തങ്ങള്‍ നിങ്ങളുടെ തല പുകയ്ക്കുകയില്ല. പകരം നിങ്ങളെ കുടുകുടാ ചിരിപ്പിക്കും. നമ്മുടെ നാടിന്റെ ഗതിയോര്‍ത്ത് തലയില്‍ കയ് വച്ചുപോകും.
അതിലേക്കു കടക്കുന്നതിനു മുമ്പ് ഒരു മുന്നറിയിപ്പ്. ശാസ്ത്ര കോണ്‍ഗ്രസിലെ വിവരങ്ങള്‍ വച്ച് ശാസ്ത്രം പഠിക്കാനിരിക്കുന്ന കുട്ടികള്‍ ഇതു കേള്‍ക്കുകയോ വായിക്കുകയോ ചെയ്യരുത്. രക്ഷിതാക്കള്‍ അതു പ്രത്യേകം ശ്രദ്ധിച്ചു കൊള്ളണം.
ആദ്യമേ പറയാം. ലോകത്തിലെ തന്നെ ഏറ്റവും വലിയ ശാസ്ത്ര സമ്മേളനമാണ് ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസ്. 1914 ല്‍ കല്‍ക്കത്തയിലാണ് ഇതാരംഭിക്കുന്നത്. ലോകത്തെമ്പാടുമുള്ള വിഖ്യാതരായ ശാസ്ത്രകാരന്മാരാണ് ഇതില്‍ പങ്കെടുത്തുകൊണ്ടിരുന്നത്. ലോകപ്രശസ്ത സര്‍വ്വകലാശാലകളിലെ വിദ്യാര്‍ത്ഥികള്‍ ഇതില്‍ അവതരിപ്പിക്കുന്ന പ്രബന്ധങ്ങള്‍ താല്‍പര്യപൂര്‍വ്വം പഠിക്കുമായിരുന്നു.
എന്നാല്‍ ഇപ്പൊഴോ? നരേന്ദ്രമോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായ ശേഷം നടന്ന എല്ലാ ശാസ്ത്ര കോണ്‍ഗ്രസുകളും ലോകത്ത് പരിഹാസപാത്രമായതായി പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ശരിയാണോ എന്നു നമുക്ക് പരിശോധിക്കാം.
ഇക്കഴിഞ്ഞ ശാസ്ത്ര കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ കണ്ടുപിടുത്തങ്ങളിലൊന്ന് ലോക പ്രശസ്ത ശാസ്ത്രജ്ഞരായ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെയും ഐസക് ന്യൂട്ടന്റെയും കണ്ടുപിടിത്തങ്ങള്‍ തെറ്റാണ് എന്നാണ്. അതായത് ഗുരുത്വാകർഷണസിദ്ധാന്തവും ആപേക്ഷികതാ സിദ്ധാന്തവും പഞ്ചാബ് ശാസ്ത്ര കോണ്‍ഗ്രസ് തള്ളിക്കളഞ്ഞു. അവര്‍ ലോകത്തെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു എന്നാണ് തമിഴ്നാട്ടിലെ ആളിയാർ വേൾഡ് കമ്യൂണിറ്റി സെന്ററിലെ ശാസ്ത്രജ്ഞൻ ആയ ഡോ. കണ്ണൻ ജഗദല കൃഷ്ണൻ അവകാശപ്പെട്ടത്. അടുത്തുതന്നെ താന്‍ തന്റെ സ്വന്തം ഫിസിക്‌സ് തിയറികള്‍ അവതരിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഗുരുത്വാകര്‍ഷണ തരംഗം എന്നായിരിക്കില്ല പേര്. പകരം നരേന്ദ്ര മോദി തരംഗം എന്നായിരിക്കും പേരിടുക.
അബ്ദുള്‍ കലാം വലിയ ശാസ്ത്രജ്ഞനൊന്നുമല്ലെന്നാണ് കണ്ണൻ ജഗദല കൃഷ്ണന്റെ വാദം. അതിനേക്കാള്‍ വലിയ ശാസ്ത്രജ്ഞനാണ് നരേന്ദ്ര മോദി മന്ത്രിസഭയിലെ ഹര്‍ഷവര്‍ദ്ധന്‍.
ഇനി, ബയോടെക്‌നോളജിസ്റ്റും ആന്ധ്ര സര്‍വ്വകലാശാല വൈസ് ചാന്‍സലറുമായ പ്രൊഫ.ജി നാഗേശ്വര റാവുവിന്റെ കണ്ടുപിടിത്തങ്ങള്‍ നോക്കാം. ലോകത്തിലെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശു കൗരവര്‍ ആയിരുന്നു എന്നാണ് അദ്ദേഹത്തിന്റെ കണ്ടെത്തല്‍. മൂലകോശ സാങ്കേതികവിദ്യ അറിയാമായിരുന്ന പുരാതന ഇന്ത്യക്കാർ. അതുവഴി സൃഷ്ടിച്ച ടെസ്റ്റ് ട്യൂബ് ശിശുക്കളാണ് കൗരവർ. മൂലകോശം എന്താണെന്ന് ഇന്നും നാട്ടിൽ പലർക്കും അറിയില്ല. അപ്പോൾ ആയിരക്കണക്കിനു വർഷങ്ങൾക്കു മുൻപ് മൂലകോശ ഗവേഷണം നടത്തിയ പൂർവികരുടെ കഴിവിൽ നമ്മൾ അഭിമാനിക്കണമെന്നാണ് റാവുവിന്റെ സിദ്ധാന്തം.
മാത്രമല്ല, രാവണനു 24 മോഡൽ വിമാനങ്ങള്‍ സ്വന്തമായി ഉണ്ടായിരുന്നുവെന്നും നാഗേശ്വര റാവു കണ്ടെത്തി. ഇത് ഇറക്കാനായി ശ്രീലങ്കയില്‍ നിവധി വിമാനത്താവളങ്ങളും ഉണ്ടായിരുന്നുവത്രെ.
ഡാര്‍വിന്റെ പരിണാമ സിദ്ധാന്തത്തേക്കാള്‍ ശാസ്ത്രീയ അടിത്തറയുള്ളതാണ് ദശാവതാരം എന്നാണ് നാഗേശ്വരറാവുവിന്റെ മറ്റൊരു കണ്ടെത്തല്‍. ഗൈഡഡ് മിസൈൽ സാങ്കേതിക വിദ്യയുടെ മുൻഗാമികളായിരുന്നൂ സുദർശന ചക്രവും ദിവ്യാസ്ത്രങ്ങളും എന്നും അദ്ദേഹം കണ്ടെത്തിയിട്ടുണ്ട്. ലക്ഷ്യം തകർത്ത് തിരിച്ചെത്തുന്ന സുദർശന ചക്രവും ശത്രുവിനെ നശിപ്പിച്ച് മടങ്ങിവരുന്ന ദിവ്യാസ്ത്രങ്ങളും ഗൈഡസ് മിസൈൽ സാങ്കേതിക വിദ്യ തന്നെയാണ്. കുട്ടികൾക്കായി സംഘടിപ്പിച്ച പരിപാടിയിലാണ് ഇത്തരം പുതിയ വെളിപ്പെടുത്തലുകൾ റാവു നടത്തിയത്.
സ്ത്രീ വിമോചനത്തെക്കുറിച്ചാണ് ഇപ്പോഴത്തെ കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രി സ്മൃതി ഇറാനി സംസാരിച്ചത്. ആൺകുട്ടിക്കു വണ്ടികളും പെൺകുട്ടിക്കു പാവകളും വാങ്ങി നൽകുന്നിടത്തു നിന്നു സ്ത്രീകളോടുള്ള വിവേചനം തുടങ്ങുകയാണെന്ന് അവര്‍ പറഞ്ഞു. പക്ഷേ, ഇപ്പോള്‍ ഇന്ത്യയില്‍ ലിംഗവിവേചനം ഇല്ല. ശബരിമലയില്‍ യുവതികള്‍ കയറിയതിന് ആറെസസുകാര്‍ ബോംബിടുന്ന കേരളം ശ്രീലങ്കയിലാണെന്നായിരിക്കും സ്മൃതി ഇറാനിയുടെ വിശ്വാസം എന്നാണ് സമൂഹമാധ്യമങ്ങള്‍ ഇതിനെക്കുറിച്ച് പ്രതികരിച്ചത്. ഈ സ്മൃതി ഇറാനിയ്ക്കായിരുന്നു ആദ്യ വര്‍ഷങ്ങളില്‍ ശാസ്ത്ര കോണ്‍ഗ്രസിന്റെ ചുമതല.
അതേസമയം, പ്രാമാണികമായ ശാസ്ത്രതത്ത്വങ്ങളെ പരിഹസിക്കുന്ന തരം പ്രബന്ധങ്ങളാണ് ശാസ്ത്രകോണ്‍ഗ്രസിലേറെയും വന്നതെന്ന് വിദ്യാര്‍ത്ഥികള്‍ പരാതി പറയുന്നു. ഭാരതം ലോകത്തിനു മുമ്പില്‍ നാണം കൊണ്ട് ചൂളിപ്പോകുന്ന തരത്തിലുള്ളതാണ് ഇവിടെ അവതരിപ്പിച്ച സിദ്ധാന്തങ്ങള്‍. ഇത്രയും ശാസ്ത്ര പുരോഗതി നേടിയിട്ടുള്ള ഇന്ത്യയിലെ ശാസ്ത്ര കോൺഗ്രസ്സിൽ സംഭവിച്ച ഇത്തരം പ്രസംഗങ്ങൾ നാടിനു അപമാനമെന്നാണ് സോഷ്യൽമീഡിയ കുറ്റപ്പെടുത്തുന്നത്. എന്നാൽ വിവാദ പ്രസംഗങ്ങളെപ്പറ്റി അറിയില്ലെന്നാണ് ശാസ്ത്ര കോണ്‍ഗ്രസ് സംഘാടകര്‍ മാധ്യമപ്രവർത്തകരോടു പറഞ്ഞത്.
എന്തായാലും, നരേന്ദ്രമോദിയുടെ കീഴില്‍ നടന്ന അവസാനത്തെ ശാസ്ത്ര കോണ്‍ഗ്രസ് അങ്ങനെ സംഭവബഹുലമായി അവസാനിച്ചു. ഇനി അടുത്ത ശാസ്ത്ര കോണ്‍ഗ്രസും ഇവര്‍ തന്നെ നടത്തണമോ എന്ന് ഇന്ത്യന്‍ ജനത ഈ വര്‍ഷം തീരുമാനിക്കും.
https://www.facebook.com/Malayalivartha























